പത്തനംതിട്ട: കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയാകും മുൻപ് രണ്ടാം ഡോസ് എടുത്ത പ്രവാസികളുടെ മടങ്ങിപ്പോക്ക് പ്രതിസന്ധിയിലായി. ആദ്യ ഡോസിന് കേന്ദ്രസർക്കാരിന്റെയും രണ്ടാമത്തേതിന് സംസ്ഥാന സർക്കാരിന്റെയും സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സംസ്ഥാന സർട്ടിഫിക്കറ്റ് വിദേശരാജ്യങ്ങളിൽ അംഗീകരിക്കുന്നില്ല. ഇതുകാരണം പ്രവാസികൾക്ക് തൊഴിൽ സ്ഥലത്തേക്ക് തിരികെയെത്താനാവുന്നില്ല. പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കേന്ദ്രസർക്കാരിന്റെ മുദ്ര യും ക്യു ആർ കോഡും പതിച്ച രണ്ടാം ഡോസ് സർട്ടിഫിക്കറ്റാണ് പ്രവാസികൾക്ക് ആവശ്യം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റാണ് കൊവിഡ് പോർട്ടലിൽ നിന്ന് ലഭിച്ചിരിക്കുന്നത്. രണ്ടാം ഡോസ് 84 ദിവസത്തിനകം എടുത്താൽ മതിയെന്ന സർക്കാർ നിർദേശം പ്രവാസികളുടെ മടങ്ങിപ്പോക്ക് മുടക്കും എന്ന പരാതി ഉയർന്നതോടെ 28 ദിവസം കഴിഞ്ഞ് എടുക്കാൻ സൗകര്യമൊരുക്കിയിരുന്നു.
രാജേഷിന്റെ പ്രയാസം
ഇലന്തൂർ സ്വദേശിയും പ്രവാസിയായ രാജേഷ് ആദ്യ ഡോസ് ഏപ്രിൽ 20നും രണ്ടാം ഡോസ് ജൂൺ മൂന്നിനുമാണ് എടുത്തത്. ആദ്യ ഡോസിന് കേന്ദ്രസർക്കാരിന്റെയും രണ്ടാം ഡോസിന് സംസ്ഥാന സർക്കാരിന്റെയും സർട്ടിഫിക്കറ്റ് ലഭിച്ചു. ഇദ്ദേഹത്തിന് സൗദിയിലേക്ക് മടങ്ങേണ്ടത് ഇന്നാണ്. പ്രശ്നം ജില്ലാ മെഡിക്കൽ ഒാഫീസിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ തൽക്കാലം ഒന്നും ചെയ്യാൻ കഴിയല്ലെന്ന മറുപടിയാണ് ലഭിച്ചത്.
''
രണ്ടാം ഡോസിന് സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച നൂറുകണക്കിന് പ്രവാസികളുണ്ട്. അവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണം.
-സാമുവേൽ കിഴക്കുപുറം, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |