SignIn
Kerala Kaumudi Online
Thursday, 25 April 2024 3.56 AM IST

കേരളം ഞെട്ടിയ അഴിഞ്ഞാട്ടം

v-sivankutty-issue

തിരുവനന്തപുരം: ബാർ കോഴയിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടാണ് നിയമസഭയിൽ കേരളം അതുവരെ കാണാത്ത കോലാഹലങ്ങൾക്ക് വഴിവച്ചത്. 2015 മാർച്ച് 13നായിരുന്നു സംഭവം. സ്പീക്കർ എൻ.ശക്തനെ ഡയസിൽ കയറാൻ അനുവദിക്കാതെ പ്രതിരോധം തീർത്തായിരുന്നു തുടക്കം. പിന്നെ നടന്നത് സിനിമയെ വെല്ലുന്ന അക്രമസീനുകൾ.

മാണി ബഡ്ജറ്റുമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ വഴിയിൽ തടയാനായിരുന്നു പ്രതിപക്ഷത്തിന്റെ പ്ളാൻ. ഇത് മണത്തറിഞ്ഞ മാണി തലേദിവസം രാത്രി കറുത്ത കാറിൽ തലയിൽ മഫ്ളർ കെട്ടി നിയമസഭയിലെത്തി അവിടെത്തങ്ങി. ഇതറിയാതെ അടുത്ത ദിവസം രാവിലെ വഴിയിൽ കാത്ത് നിന്നവർക്ക് പൊടിപോലും കിട്ടിയില്ല.

സഭയിൽ ആറ് വനിതാ എം.എൽ.എമാരെയാണ് മാണിയെ തടയാൻ പ്രതിപക്ഷം തയ്യാറാക്കി നിറുത്തിയിരുന്നത്. മാണിയുടെ മൂന്നാം നമ്പർ കസേര പ്രതിപക്ഷ എം.എൽ.എമാർ വളഞ്ഞിരുന്നു. കുറച്ചുപേർ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു.

8.50ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി സ്പീക്കർ വരുന്ന വഴി തടഞ്ഞുനിന്നു. 8.55ന് മാണി എത്തിയെങ്കിലും പ്രതിപക്ഷ എതിർപ്പ് അതിജീവിക്കാനാവാതെ പിൻവാങ്ങി. ഇതോടെ ഭരണപക്ഷ- പ്രതിപക്ഷാംഗങ്ങൾ തമ്മിൽ പോർവിളിയും കൊമ്പുകോർക്കലുമായി. 8.56ന് ഡയസിലേക്ക് കടക്കാനാവാതെ സ്പീക്കർ മടങ്ങി. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ കമ്പ്യൂട്ടർ തല്ലിത്തകർത്തു. സ്പീക്കറുടെ കസേര ഡയസിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു.

സ്പീക്കർ വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ താഴത്തെ വാതിലിൽ കൂടി അകത്തെത്തിയെങ്കിലും ഡയസിൽ കടക്കാൻ അനുവദിച്ചില്ല. വാച്ച് ആൻഡ് വാർഡർമാരെ തള്ളിമാറ്റി. കസേരകൾക്കിടയിൽ കൂടി ഓടിക്കടക്കാൻ ശ്രമിച്ച ബിജിമോളെ മന്ത്രിയായിരുന്ന ഷിബു ബേബിജോൺ തടഞ്ഞുനിറുത്തി. തടയാൻ ശ്രമിച്ച ശിവദാസൻ നായരുടെ കൈയിൽ ജമീലാപ്രകാശം ക‌ടിച്ചു. തടയാനെത്തിയ എം.എ.വാഹിദുമായി ഉന്തും തള്ളുമായി. വി.ശിവൻകുട്ടി മേശപ്പുറത്ത് ചാടിക്കയറി. തടയാൻവന്ന വാച്ച് ആൻഡ് വാർഡർമാരുടെ മുകളിൽ കൂടി ശിവൻകുട്ടി ചാടിക്കടന്നു.

9ന് മാണിയും സംഘവും പിന്നിലെ വാതിലിലൂടെ സഭയിൽ കയറി. മാണി നിന്നുകൊണ്ട്, ശരീരത്തിൽ ഘടിപ്പിച്ച മൈക്കിലൂടെ ബഡ്ജറ്റ് വായിച്ചു. വെറും എട്ട് മിനിട്ട് നേരത്തെ വായന. അങ്കം ജയിച്ച ആരവത്തോടെ ഭരണപക്ഷം ആവേശം കൊണ്ടു.

ഇതിനിടെ ശിവൻകുട്ടി സഭയിൽ കുഴഞ്ഞ് വീണു. ഭരണപക്ഷ അംഗങ്ങൾ താങ്ങിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയതോടെ അക്രമങ്ങൾക്ക് തിരശ്ശീല വീണു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SIVANKUTTY ISSUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.