എ. എം . ജബ്ബാർ ജാഫർ ഇടുക്കി എന്ന സിനിമാതാരമായ കഥ
സിനിമയിൽ കുറച്ചു പ്രകൃതിയുണ്ട്.അപ്പോൾ ഉറപ്പായും ജാഫർ ഇടുക്കി ഉണ്ടാവും. സ്ക്രീനിൽ അടുത്ത നിമിഷം ഒരു പച്ച മനുഷ്യന്റെ സംസാരം വീഴും. 'ചേച്ചിയേ ജോസഫാ, ഇത്തറ്റം വരെ ഒന്നു വന്നേച്ച് പോ" 'നന്നായിട്ടുണ്ട് മോനേ എനിക്കിഷ്ടപ്പെട്ടു." എന്നൊക്കെ പറഞ്ഞു മുണ്ടും ഷർട്ടും ധരിച്ച് നാട്ടിൻപുറത്തുകാരനായി നിൽക്കുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഈ മനുഷ്യൻ ഇങ്ങനെയേ പെരുമാറുകയുള്ളൂ.അടിമുടി ഇടുക്കിയിലെ പച്ചമനുഷ്യന്റെ വേരോട്ടം. അഭിനയ യാത്ര ഇരുപതുവർഷം എത്തി. ദം ബിരിയാണിയിൽ കിസ് മത് നിറയ്ക്കുന്നതുപോലെയാണ് സിനിമയിൽ ജാഫർ ഇടുക്കി .കൃത്യമായ പാകത്തിൽ എപ്പോഴും. റിലീസിന് ഒരുങ്ങുന്നത് 18 സിനിമകൾ. ജയസൂര്യയുടെ നാദിർഷ ചിത്രം ഇൗശോ ജാഫർ ഇടുക്കിയുടെ ഇരുനൂറാമത് സിനിമയാണ്. അഭിനയയാത്ര ആരംഭിക്കുന്നതിനു മുൻപത്തെ ജീവിതം തൊടുപുഴ ഉടുമ്പന്നൂരിലെ വീട്ടിലിരുന്നു സംസാരിക്കുമ്പോൾ പുറത്ത് ഉച്ചവെയിൽ.
അഞ്ചാംക്ലാസ് മുതൽ കൂലിപ്പണി
വാപ്പയ്ക്കും ഉമ്മയ്ക്കും കൂലിപ്പണിയായിരുന്നു. അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ മുതൽ ഞാൻ കൂലിപ്പണിക്ക് പോയിതുടങ്ങി. വീടിന് മുൻപിലെ പാണ്ടിയേൽ നഴ്സറിയിൽ റബർ തൈയുടെ ബഡ്ഡ് അഴിച്ചുമാറ്റുന്നതാണ് പണി. നൂറു എണ്ണം അഴിച്ചാൽ അഞ്ചുരൂപ കിട്ടും.ആ അഞ്ചു രൂപയ്ക്ക് ഇന്നത്തെ അഞ്ചു ലക്ഷം രൂപയുടെ വിലയുണ്ട്.കറുപ്പ് പ്രതലത്തിൽ വെളുപ്പ് അക്ഷരത്തിലാണ് നഴ്സറിയുടെ ബോർഡ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഇൗ ബോർഡിലേക്കാണ് നോട്ടം. മഴയിൽ മണ്ണ് കുത്തിയൊലിച്ച് കൂപ്പുറോഡിൽ രൂപപ്പെടുന്ന കുഴികളിൽ മണൽ ഉണ്ടാവും. ഇൗ മണൽ പാട്ടയിൽ വാരും. ഒരു പാട്ട മണൽ വാരികൊടുത്താൽ നഴ്സറിയിൽനിന്ന് നാല്പതുപൈസ കിട്ടും. ഞാനും ചേട്ടൻ നാസറും ഇളയ സഹോദരി ഷൈലയും ചേർന്നാണ് വാരുക. റബർ കുരു പാകാനാണ് മണൽ. ആ പൈസ കൊണ്ടാണ് ഇടുക്കി ഗ്രീൻലാൻഡ് തിയേറ്ററിൽ സിനിമ കാണാൻ പോവുക. ഞായറാഴ്ച പത്തുമണി കഴിയുമ്പോഴാണ് ഞങ്ങൾക്ക് കൂലി കിട്ടുക. വാപ്പ അപ്പോൾ പറമ്പിൽ കല്ല് പെറുക്കി കയ്യാല കെട്ടുന്ന പണിയിലായിരിക്കും. ഞങ്ങൾ മൂന്നുപേരുംകൂടി വാപ്പയെ സഹായിക്കും. പതിനൊന്നര മണിയാകുമ്പോൾ പെങ്ങളു കൊച്ച് െെഷലയാണ് സിനിമയ്ക്ക് പോകാൻ വാപ്പയോട് അനുവാദം ചോദിക്കുക. അനുവാദം കിട്ടി കഴിഞ്ഞാൽ വാപ്പയുടെ വക രണ്ടുമൂന്നു രൂപകൂടി തരും. ഞങ്ങളുടെ കൈയിൽ എട്ടുപത്തുരൂപ കാണും. സിനിമ കഴിഞ്ഞ് താഹ അണ്ണന്റെ യമുന ഹോട്ടലിൽ നിന്ന് മൂന്ന് ബോണ്ട വാങ്ങും. എന്റെ തലയുടെ വലിപ്പമുള്ള ബോണ്ട. ഒന്നര കിലോമീറ്റർ ടാർ റോഡ് കഴിഞ്ഞാൽ വീട്ടിലേക്കുള്ള വഴി കൂപ്പ് പാതയാണ്. റോഡിന് നടുവിൽ വലിയ കല്ലുകൾ പൊങ്ങി നിൽപ്പുണ്ട്. തപ്പിതടഞ്ഞാണ് മടക്കം.ആ വഴിയിലൂടെ വരുമ്പോഴാണ് ബോണ്ടയുടെ പൊതി അഴിക്കുക. ബോണ്ട പൊതിഞ്ഞ പേപ്പർ നിറയെ എണ്ണമയം. അഞ്ചര കിലോമീറ്റർ നടന്ന് വീട്ടിൽ വരുമ്പോൾ സന്ധ്യ കഴിയും. പെങ്ങളു കൊച്ചിന്റെ വിവാഹം കഴിഞ്ഞതോടെ തിയേറ്ററിൽ പോയി സിനിമ കാണുന്നത് നിന്നു. പതിനഞ്ചു വർഷമായി തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട്. വിവാഹം കഴിഞ്ഞിട്ടും പെങ്ങളു കൊച്ച് ഞങ്ങളുടെ കൂടെ തന്നെയായിരുന്നു. പതിനൊന്നുവർഷം മുൻപ് അവളു മരിച്ചു. ഏറ്റവും ആഹ്ളാദിച്ച് സിനിമ കണ്ടത് അവൾക്കൊപ്പമായിരുന്നു. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. അവളു പോയശേഷം ജീവിതത്തിൽ ആഹ്ളാദിച്ചിട്ടില്ല.
പത്താംക്ളാസിൽ മൂന്ന് പ്രാവശ്യം
കുട്ടിക്കാലത്ത് സിനിമ കാണുക ഭ്രാന്തായിരുന്നു. ഇരുപത്തിയഞ്ചു വയസുവരെ സിനിമ കണ്ടു. ആക്ഷൻ സിനിമകളാണ് കാണുക. ഇടുക്കി അശോക തിയേറ്ററിൽ മമ്മുക്കയുടെ സ്ഫോടനമായിരുന്നു ഉദ്ഘാടന ചിത്രം. ആദ്യദിവസംതന്നെ സിനിമ കണ്ടു. സിനിമയോട് ഭ്രാന്ത് മൂത്തപ്പോൾ പത്താംക്ളാസിൽ മൂന്ന് പ്രാവശ്യം തോറ്റു. എൺപത്തിനാലിലും എൺപത്തിയഞ്ചിലും തൊണ്ണൂറ്റിമൂന്നിലും എഴുതി. മിമിക്രി പരിപാടി അവതരിപ്പിക്കാൻ ഗൾഫിൽ പോകാൻ സാധിച്ചാൽ അവിടെ വെള്ളം ചോദിച്ച് മേടിക്കാൻ അറിയണമെന്ന ആഗ്രഹത്തിൽ പാരലൽ കോളേജിൽ പഠിക്കാൻ ചേർന്നു. മണിയാറൻകുടി ഗവ. ഹൈസ്കൂളിൽ എന്റെ ഒപ്പം പഠിച്ച പോളും ഷാജിയും അപ്പോൾ അവിടെ അദ്ധ്യാപകർ. പ്രിൻസിപ്പൽ ഷൈനിയും എന്റെ കൂടെ പത്താംക്ളാസിൽ പഠിച്ചതാണ് . ഒപ്പം പഠിച്ചവർ എന്നെ പഠിപ്പിച്ചു. മൂന്നാം വട്ടം എഴുതിയപ്പോൾ എനിക്കു നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ കടക്കാൻ കഴിഞ്ഞില്ല.മിമിക്രിക്കാരനായി പ്രവർത്തിക്കുമ്പോൾ 15 രൂപ മുതൽ പ്രതിഫലം വാങ്ങിയിട്ടുണ്ട്. ആസമയത്ത് പകൽ ഒാട്ടോറിക്ഷ ഒാടിക്കും.തടിയമ്പാട്, വാഴത്തോപ്പ്, ചെറുതോണി സ്റ്റാൻഡുകളിൽ ഒാട്ടോ ഡ്രൈവർ. പന്ത്രണ്ട് വർഷം ഒാട്ടോ ഒാടിച്ചു.
ജാഫർ ഇനി ജബ്ബാർ
ജാഫർ എന്നാണ് വാപ്പയും ഉപ്പയും ഇട്ട പേര്.അമ്മാകുന്നേൽ മൊയ്തീൻകുട്ടി മകൻ ജാഫർ. നാലുവയസിൽ ഒന്നാം ക്ളാസിൽ ചേർത്തു. ശാർങ്ധരൻ സാറാണ് കണക്ക് അദ്ധ്യാപകൻ. സാർ ക്ളാസിൽ വരു മ്പോൾ എനിക്കുപേടി തോന്നും. ഭയം കൊണ്ട് ഒരു വർഷം സ്കൂളിൽ പോയില്ല. പിറ്റേവർഷം സ്കൂളിൽ എത്തിയപ്പോൾ ചേർക്കാൻ പറ്റില്ലെന്ന് ക്ളർക്ക്. ജാഫർ എന്ന പേരിൽ ചേർക്കാൻ കഴിയില്ലെന്നും പുതിയ പേരിൽആവാമെന്നും ശാർങ്ധരൻ സാർ.രണ്ടു മിനിട്ട് വേണ്ടി വന്നില്ല സാറിന് പുതിയ പേരിടാൻ. ജബ്ബാർ.സിനിമയിൽ വന്നപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു, നാടിന്റെ പേര് കൂടെ കിടക്കട്ടെയെന്ന്. രാജൻ ഇടുക്കിയെ അനുകരിച്ചു. സിനിമയിൽ വന്നതുകൊണ്ട് ജാഫർ എന്ന പേര് തിരികെ ലഭിച്ചു.
പതിനേഴ് വയസിൽ
റേഡിയോ മെക്കാനിക്
പത്താംക്ളാസ് ഇൗ ജന്മം ജയിക്കില്ലെന്ന് വാപ്പയ്ക്ക് തോന്നി. ചെറുതോണിയിൽ രാഘവൻ മാഷിന്റെ വിജയ സൗണ്ട്സിൽ റേഡിയോ മെക്കാനിക്കിന്റെ പണി പഠിക്കാൻ കൊണ്ടാക്കി. രണ്ടുവർഷം അവിടെ. അത്യാവശ്യം പണി പഠിച്ചു. രാഘവൻ മാഷിന്റെ മറ്റൊരു ശിഷ്യൻ നാസർ എന്റെ ബന്ധുവാണ്. ഹോം റേഡിയോ നിർമ്മാണത്തിൽ വൈവിദ്ധ്യം നേടിയിട്ടുണ്ട് നാസർ. തടിയമ്പാട് നാസറിന്റെ ഇലക്ട്രോണിക്സ് കടയിൽ ആറുവർഷം. കടയുടെ ഒരു ഭാഗം പച്ച മരുന്ന് കട. ഞായറാഴ്ച ദിവസം വീട്ടിലാണ് പണി . റേഡിയോ നന്നാക്കാൻ ആളുകൾ വരും. ഒരുദിവസം കെൽട്രോൺ റേഡിയോ നന്നാക്കാൻ നാട്ടുകാരനും തൃശൂർ കേരള വർമ്മ കോളേജ് വിദ്യാർത്ഥിയും കൊച്ചിൻ ഒാസ്കാർഎന്ന മിമിക്രി ട്രൂപ്പിലെ അംഗവുമായ രാജൻ ഇടുക്കി എത്തി ഞാൻ ആസമയത്ത് കടുത്ത മിമിക്രി ആരാധകൻ . എന്റെ കൈയിലെ മിമിക്രി കാസറ്റ് കണ്ടപ്പോൾ ഇൗ ട്രൂപ്പിലാണ് താനെന്ന് രാജൻ. അഞ്ചാറുപിള്ളേരെ സംഘടിപ്പിച്ചാൽ മിമിക്രി ട്രൂപ്പ് ആരംഭിക്കാമെന്ന് രാജൻ പറഞ്ഞു. കൂട്ടുകാരെ ചേർത്ത് ക്രെയ്സിബോയ്സ് എന്ന പേരിൽ മിമിക്രി ട്രൂപ്പ് ആരംഭിച്ചു. വാഴത്തോപ്പ് ഗവ. എച്ച്.എസ്.എസ് മൈതാനത്ത് ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി അഞ്ഞൂറു രൂപയ്ക്ക് ഞങ്ങളുടെ പ്രോഗ്രാം സ്പോൺസർ ചെയ്തു. സ്റ്റേജിൽ കയറിയപ്പോൾ മുതൽ പാളി. ആദ്യം ടൈമിംഗ് തെറ്റി. നാട്ടുകാർ കൂവി അലമ്പാക്കി. വിട്ടുപോയ്ക്കോളാൻ ഉപദേശിച്ചു. കൂവിയ നാട്ടുകാർ അധികം വൈകാതെ എ ന്നെ മിമിക്രി കലാകാരനായി അംഗീകരിക്കുകയും ചെയ്തു.
കഞ്ഞി കുടിച്ച് പോയാൽ മതി
എട്ട് സുന്ദരികളും ഞാനും സീരിയലിലാണ് ആദ്യം അഭിനയിക്കുന്നത്. ഒാകെ ചാക്കോ കൊച്ചിൻ മുംബയ് യാണ് ആദ്യ ചിത്രം. അടുത്തത് ചാക്കോ രണ്ടാമൻ. രഞ്ജിത് സാറിന്റെ മമ്മുക്ക ചിത്രം കൈയൊപ്പിലെ കഥാപാത്രം ശ്രദ്ധേയമായി. എന്നാൽ കൈയൊപ്പ് കഴിഞ്ഞും വലിയ രക്ഷയില്ലായിരുന്നു. പിന്നെയും മുൻപോട്ടുപോയി. മഹേഷിന്റെ പ്രതികാരത്തിനുശേഷം മലയാള സിനിമയുടെ ചാലു മാറി. എന്റെ സമയവും. ഇരുപതുവർഷമായി സിനിമയിൽ എത്തിയിട്ട്.ഒട്ടുമിക്ക നായകൻമാർക്കൊപ്പവും അഭിനയിച്ചു. സംവിധാനമൊന്നും ആലോചനയില്ല. അതു തല ഉള്ളവർ ചെയ്യട്ടെ. എനിക്ക് ഇങ്ങനെ കഞ്ഞി കുടിച്ചുപോയാൽ മതി.
ആദ്യമായി തമിഴിൽ
ലോക് ഡൗണിൽ 'സീറോ ടു" എന്ന നയൻതാര ചിത്രത്തിലൂടെ തമിഴിലെ ത്തി. ഡ്രീം വാരിയർ പിക്ചേ ഴ്സാണ് നിർമ്മാണം. ചെെെന്നയിൽ ചിത്രീകരണം പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം അഞ്ചാംപാതിര വലിയ വിജയം നേടുമ്പോഴാണ് ലോക് ഡൗൺ . മികച്ച കഥാപാത്രവുമായിരുന്നു.നായാട്ടിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പതിനെട്ടു സിനിമകളാണ് റിലീസിനുള്ളത്. അധികവും വലിയ ചിത്രങ്ങൾ. കേശു ഇൗ വീടിന്റെ നാഥൻ, കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, ക്യാബിൻ, സബാഷ് ചന്ദ്രബോസ്, മൈ നെയിം ഇൗസ് അഴകൻ, മലയൻകുഞ്ഞ്, നാരദൻ, മധുരം, പത്തൊമ്പതാം നൂറ്റാണ്ട്, ചുരുളി , ഇൗശോ, സ്റ്റാർ, കനകം കാമിനി കലഹംചങ്ങായി, ആരവം, അജഗജാന്തരം, ഭീഷ്മപർവ്വം.കനകം കാമിനി കലഹത്തിൽ നിവിൻ പോളിക്കൊപ്പം മുഴുനീള വേഷം.ഇൗശോയിൽ ജയസൂര്യ എന്നെ കൊല്ലാൻ നടക്കുന്നു.ഒ.ടി.ടി റിലീസായി വൂൾഫും സാറാസും ചുഴലും എത്തി.തൊടുപുഴ ഉടമ്പന്നൂരാണ് നാട്. വാപ്പയും ഉമ്മയും ഇടുക്കിയിലെ തറവാട്ടിൽ സന്തോഷത്തോടെ കഴിയുന്നു. ഭാര്യ സിമിയുടെ നാടും തൊടുപുഴ. മക്കൾ അൽഫിയ, മുഹമ്മദ് അൽത്താഫ്. മരുമകൻസലിൽ. പേരക്കുട്ടി ഫാത്തിമ നൈനയ്ക്ക് രണ്ടുമാസം പ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |