നിലയ്ക്കാതെ തുടരുന്ന ഫോൺകോളുകൾക്ക് നടുവിലാണ് മലയാളസിനിമയിലെ തിരക്കുള്ള എഴുത്തുകാരൻ ബെന്നി.പി.നായരമ്പലവും മകൾ അന്നയും. വരുന്ന വിളികളിൽ ഏറെയും ഇരുവർക്കുമുള്ള അഭിനന്ദനങ്ങളാണ്. അവയ്ക്കെല്ലാം നിറഞ്ഞ ചിരിയോടെ നന്ദി പറഞ്ഞ് പരസ്പരം ഇരുവരും ഫോണുകൾ കൈമാറുന്നു. ആദ്യമായി ഒന്നിച്ചഭിനയിച്ച 'സാറാസ്" ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതോടെയാണ് അന്നയും അച്ഛനും തിരക്കുകളിലേക്ക് വീണത്. അതിനിടയിൽ വീണുകിട്ടിയ അല്പസമയത്ത് കേരളകൗമുദി ആഴ്ചപ്പതിപ്പിന് വേണ്ടി അന്ന വിശേഷങ്ങൾ പങ്കിട്ടു.
''ഒരു വീട്ടിൽ തന്നെ രണ്ട് പേർക്ക് ഒരുപോലെ അഭിനന്ദനം കിട്ടുക എന്നത് സന്തോഷമുള്ള കാര്യമാണ്. കൊവിഡിന്റെ സമയത്തായിരുന്നു സാറാസിന്റെ ഷൂട്ടിംഗ്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഒത്തിരി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ടുകളും ഒരുപാടുണ്ടായിട്ടുണ്ട്. പക്ഷേ സിനിമ ചർച്ച ചെയ്യുമെന്ന ഉറപ്പുള്ളതു കൊണ്ട് അത്രയും സന്തോഷത്തോടെയാണ് ചെയ്തത്. സംവിധായകൻ ജൂഡ് ആന്റണിയാണ് കഥ പറയാനായി വന്നത്. അദ്ദേഹത്തിന്റെ 'ഓം ശാന്തി ഓശാന" ഒത്തിരി തവണ കണ്ട സിനിമയാണ്, അത്രയും ഇഷ്ടമാണ്. ഗൗരവമുള്ള വിഷയം പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കണമെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ, ഇതിന്റെ വൺലൈൻ പറഞ്ഞപ്പോൾ പ്രേക്ഷകർ ഇതെങ്ങനെ എടുക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമായിരുന്നു. പക്ഷേ ,പുള്ളി കഥ പറഞ്ഞ രീതി ഇഷ്ടമായി. കൃത്യമായി പറഞ്ഞു തന്നിരുന്നു സാറ എങ്ങനത്തെ കഥാപാത്രമാണെന്ന്. അത് എനിക്കും എളുപ്പമായി. വലിയൊരു വിഷയമാണ് സിനിമ സംസാരിക്കുന്നത്. കഥ പറഞ്ഞ സമയത്ത് ഒരുപാട് ഹ്യൂമറും ഉൾപ്പെടുത്തി എന്നാൽ ലളിതമായാണ് പറഞ്ഞത്. സിനിമയിൽ കാണിച്ചിരിക്കുന്നതും അങ്ങനെ തന്നെയാണ്.""
കൃത്യം നിലപാടുകളുണ്ട്
'സാറാസി"ൽ പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചാണ്. അത് ക്ലിയറായി സിനിമയിൽ കാണിക്കുന്നുമുണ്ട്. വ്യക്തി സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്. അതിന് ജനറേഷൻ വ്യത്യാസവും ലിംഗ വ്യത്യാസവുമൊന്നുമില്ല. സിനിമ കഴിഞ്ഞ് ഫീഡ്ബാക്ക് പറയാൻ വിളിച്ച മുതിർന്ന പ്രേക്ഷകരിൽ ഞങ്ങളും ഇതിലൂടെ കടന്നു പോയിട്ടുണ്ടെന്ന് പറഞ്ഞവരുണ്ട്. എന്റെ ജനറേഷൻ മാത്രമല്ല അതിന് മുന്നേയുള്ളവരും ഇക്കാര്യം പറയുന്നുണ്ട്. അതുകൊണ്ട് എല്ലാ ജനറേഷന്റെയും വിഷയം തന്നെയാണിത്. പണ്ട് തുറന്ന് പറയാൻ മടിച്ചിരുന്നെങ്കിൽ ഇന്നത് മാറി.
സാറയും ഞാനും തമ്മിൽ സാമ്യമുണ്ട്. പുതിയ കാലത്തിന്റെ കുട്ടിയാണല്ലോ സാറയും. സ്വന്തമായി തീരുമാനങ്ങളെടുക്കുക എന്നത് തന്നെയാണ് എന്റെയും രീതി. റിലേഷൻഷിപ്പിൽ ഒരുപാട് വാല്യു കൊടുക്കുന്ന ആൾക്കാരാണ് രണ്ടുപേരും. എനിക്കും ഫാമിലിയോട് വലിയ അറ്റാച്ച്മെന്റാണ്. സിനിമ പറയുന്ന വിഷയം, ഫ്രീഡം ഓഫ് ചോയ്സ് എല്ലാവർക്കും അറിയാവുന്നതുമാണ്. പുതിയ തലമുറയ്ക്ക് പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ സാറയാവുക എനിക്ക് എളുപ്പമായിരുന്നു. ഗൗരവമുള്ള ഒരു വിഷയത്തെ ലളിതമായി പറഞ്ഞിരിക്കുകയാണ് സിനിമയിൽ. ഇപ്പോൾ ഇതൊരു ചർച്ചയായിട്ടുണ്ടെങ്കിൽ അത് സന്തോഷമാണ്.
പപ്പയുടെ മകളാണ് സ്ക്രീനിലും
പപ്പയും ഞാനും ഒന്നിച്ച് സ്ക്രീൻ ഷെയർ ചെയ്യുക എന്നത് ഇതുവരെയും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പപ്പയ്ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ നല്ല എക്സൈറ്റഡായിരുന്നു. പക്ഷേ, പപ്പയ്ക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു. അറിയുന്ന പണി ചെയ്താൽ പോരെ എന്നൊക്കെ പ്രേക്ഷകർ ചോദിക്കുമോ എന്നായിരുന്നു പേടി. ആദ്യത്തെ ദിവസത്തെ ഒരു ടെൻഷനേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം മുതൽ പപ്പ നല്ല കൂളായി. വളരെ അനായാസമായി തന്നെ പപ്പ ആ വേഷം കൈകാര്യം ചെയ്തുവെന്ന് പറയാം. ഷൂട്ടിന്റെ സമയത്ത് തന്നെ ഞങ്ങൾ പരസ്പരം അഭിനയം വിലയിരുത്തും. മുമ്പൊക്കെ നാടകത്തിൽ സജീവമായിരുന്നു പപ്പ. അവാർഡുകളും കിട്ടിയിട്ടുണ്ട്. നാടകവും സിനിമയും തമ്മിൽ അഭിനയത്തിൽ നല്ല വ്യത്യാസമുണ്ടല്ലോ. അതിന്റെ ടെൻഷനായിരുന്നു പപ്പയ്ക്ക്. പപ്പ അഭിനയിക്കുന്നത് നേരിട്ട് കാണുന്നത് ഈ സിനിമയിലാണ്. അതുകൊണ്ട് ഷൂട്ടിംഗ് സമയത്ത് പപ്പയുടെ ഓരോ ചലനവും നന്നായി ശ്രദ്ധിച്ചു. അഭിനയിക്കേണ്ട കാര്യമില്ലല്ലോ, പപ്പയും മകളുമായി ജീവിച്ചാൽ മതിയല്ലോയെന്ന് ജൂഡേട്ടൻ പറഞ്ഞതും ധൈര്യമായി. നാടക കാലത്തെ ഓർമകളൊക്കെ പപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒത്തിരി കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലെത്തിയപ്പോഴും പുതിയ എഴുത്തുകാരൻ എന്ന നിലയിൽ നല്ല സ്ട്രഗിളുണ്ടായിട്ടുള്ളതൊക്കെ പറഞ്ഞറിയാം. പക്ഷേ, ദൈവാനുഗ്രഹം കൊണ്ട് എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എങ്കിലും പപ്പയുടെ പേര് പറയാതെയായിരുന്നു ആദ്യ ഓഡിഷന് പോയത്. ചെയ്യുന്നതെങ്ങാനും മോശമായാൽ പപ്പയ്ക്ക് കൂടി നാണക്കേടാകണ്ടെന്ന് കരുതിയാണ് ആരോടും അത് പറയാതിരുന്നത്.
കുമ്പളങ്ങിയാണ് എന്റെ സ്കൂൾ
ബേബി മോളിൽ നിന്നും സാറയിലേക്ക് എത്തുമ്പോൾ എന്റെ കരിയറിലും നല്ല മാറ്റമുണ്ട്. ഇതുവരെ തേടിയെത്തിയതെല്ലാം നായികാപ്രാധാന്യമുള്ള വേഷങ്ങളാണ്, ബേബിമോൾ, ഹെലൻ, ജെസി, സാറ. ഈ അടുത്തായിട്ട് സ്ത്രീ കേന്ദ്രീകൃത സിനിമകൾ കൂടുതൽ വരുന്നുണ്ട്. അതിൽ കുറച്ച് സിനിമകൾ എനിക്ക് കിട്ടിയെന്നേയുള്ളൂ. ഒരു സ്ത്രീയെന്ന നിലയിൽ അത് സന്തോഷം തന്നെയാണ്. എനിക്ക് കണക്ടാകുന്ന വിഷയങ്ങളാണ് ഞാനെടുക്കുന്നത്. ടൈറ്റിൽ കാരക്ടർ തന്നെ വേണമെന്ന നിർബന്ധമൊന്നുമില്ല. ഈ കഥകളൊക്കെ ഒത്തിരിയിഷ്ടമായതുകൊണ്ടാണ് ഇതെല്ലാം ചെയ്തത്. എല്ലാ വേഷങ്ങളും ഒരുപാട് സ്പെഷ്യലാണ്.
ബേബിമോളാണ് ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്. ആദ്യ സിനിമയായതുകൊണ്ടും എന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതു കൊണ്ടും അതിനോട് പ്രത്യേക അടുപ്പമുണ്ട്. ബേബിമോളാണ് ഹെലനിലേക്കും ജെസിയിലേക്കുമൊക്കെ എത്തിച്ചത്. കുമ്പളങ്ങി ആദ്യ സിനിമയായിട്ടും ടെൻഷനടിക്കാതെ ചെയ്യാൻ പറ്റിയത് അതുമാത്രമാണ്. അഭിനയത്തിൽ ഒരു ഫൗണ്ടേഷൻ കിട്ടിയത് ദിലീഷേട്ടനിൽ നിന്നും ശ്യാമേട്ടനിൽ നിന്നുമാണ്. അതൊരുപാട് ഗുണമായിട്ടുണ്ട്. എല്ലാ സിനിമയ്ക്കും എനിക്കത് ഉപയോഗിക്കാൻ പറ്റുന്നുണ്ട്. നല്ല സിനിമകളാണ് വേണ്ടത്. അതിൽ രണ്ട് സീനായാൽ പോലും പ്രശ്നമില്ല. ആ സിനിമയുടെ ഭാഗമാകണമെന്ന് മാത്രമേ നോക്കൂ.
വലിയ സിനിമകളുടെ ഭാഗമാകണം
ഏതൊരു ആർട്ടിസ്റ്റും പെർഫോം ചെയ്യാൻ പറ്റുന്ന വേഷം കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ തന്നെയാണ്. പിന്നെ കിട്ടുന്ന വേഷം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും റേഞ്ച് മാറുന്നത്. ഭാഗ്യത്തിന് എനിക്ക് കിട്ടിയതൊക്കെയും നല്ല വേഷങ്ങളാണ്. പക്ഷേ അതെല്ലാം ചെറിയ പ്രോജക്ടുമാണ്. അങ്ങനെ നോക്കി ചെയ്തതല്ല. വന്ന് പെട്ടതാണ്, ഇനി വലിയ സിനിമകളുടെ ഭാഗമാകാനും താത്പര്യമുണ്ട്. തിരഞ്ഞെടുത്ത വേഷങ്ങളൊക്കെയും അത്രയും ഹോണസ്റ്റായിട്ടാണ് ചെയ്യുന്നത്.
ഞാനൊരിക്കലും കഥാപാത്രമല്ല തിരഞ്ഞെടുക്കുന്നത്. കഥകൾ തിരഞ്ഞെടുക്കാനാണ് എനിക്ക് താത്പര്യം. കഥാപാത്രത്തെ മാത്രമായി നോക്കികഴിഞ്ഞാൽ സിനിമയെന്ന കോൺസെപ്ട് മാറും. സിനിമ മൊത്തം ഇഷ്ടപ്പെടുമ്പോഴാണ് ചെയ്യാമെന്ന് ഏൽക്കുന്നത്. എന്നെ കൊണ്ട് ആ കാരക്ടർ ഡെലിവർ ചെയ്യാൻ പറ്റുമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ അത് കമ്മിറ്റ് ചെയ്യൂ. കഥ കേൾക്കുമ്പോൾ പ്രേക്ഷകൻ എങ്ങനെ ആസ്വദിക്കുമെന്ന് ചിന്തിക്കാറുണ്ട്. കാണാൻ താത്പര്യമുള്ള സിനിമകൾ ചെയ്യുക എന്നതാണ് പ്രധാനം. എപ്പോഴും എക്സ്പിരിമെന്റ് ചെയ്യാനിഷ്ടമാണ്. അതുപോലെ, എല്ലാത്തരം സിനിമകളുടെയും ഭാഗമാകണമെന്നാണ് ആഗ്രഹം. അഭിനയത്തിൽ സ്റ്റീരിയോടൈപ്പ് ആകാതിരിക്കാനും ശ്രദ്ധിക്കും. അതിന് ചുറ്റിലുമുള്ള കാര്യങ്ങൾ നന്നായി ഒബ്സർവ് ചെയ്യാറുണ്ട്.
എഴുത്ത് കൂടെയുണ്ട്, പക്ഷേ
ഇപ്പോൾ ഏറ്റവുമധികം കേൾക്കുന്നത് എഴുത്തിലേക്കോ സംവിധാനത്തിലേക്കോ പ്രതീക്ഷിക്കാമോ എന്നാണ്. ആകെ നാല് പടമായതേയുള്ളൂ. സിനിമകൾ ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ആലോചിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുക, നല്ല സിനിമയുടെ ഭാഗമാവുക അതാണ് ഇപ്പോഴത്തെ തീരുമാനം. അഭിനയത്തിലേക്ക് എത്തിയത് തന്നെ യാദൃശ്ചികമായിട്ടാണ്. മനസിൽ കൊണ്ടു നടന്നതായിരുന്നില്ല അഭിനയം പോലും. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ എഴുതുമായിരുന്നു. പക്ഷേ, ഇപ്പോഴധികം ഇല്ല. പപ്പ ഒരു പേര് ഉണ്ടാക്കി വച്ചിരിക്കുന്നതു കൊണ്ട് ഞാൻ ചെയ്താൽ കുളമാകുമോ എന്നൊരു പേടിയുണ്ട്. തത്കാലം അത്തരം ചിന്തകളില്ല.
ആഷിഖിട്ടേന്റെ 'നാരദൻ" അധികം വൈകാതെ റിലീസുണ്ടാകും. പ്രതീക്ഷയുള്ള കഥാപാത്രമാണ്. ഇതുവരെ ചെയ്തതിൽ വച്ച് വ്യത്യസ്തവേഷമാണ്. ഞാനും കാത്തിരിക്കുകയാണ് അതിന്റെ റിലീസിന്. ടൊവിനോക്കൊപ്പം ആദ്യമായിട്ടാണ് അഭിനയിച്ചതിന്റെ ത്രില്ലുമുണ്ട്. നല്ല ജോളിയാണ് കക്ഷി. വികൃതിക്ക് ശേഷം എം. സി. ജോസഫ് സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം" ആണ് ഇനി തുടങ്ങാനുള്ളത്. വ്യത്യസ്തമായ വേഷങ്ങൾ തേടി വരുന്നത് സന്തോഷമാണ്. അത് ആദ്യ സിനിമ ചെയ്യുന്ന അതേ എക്സൈറ്റ്മെന്റോടെ ഓരോന്നും ചെയ്യാൻ സഹായിക്കും. പുതിയ പുതിയ ആളുകൾക്കൊപ്പം വർക്ക് ചെയ്യാനും ഇഷ്ടമാണ്.
ഇതിനിടയിൽ കിക്ക് ബോക്സിംഗ് പഠിച്ചു. കൊവിഡിനൊക്കെ മുമ്പായിരുന്നു. ഒന്നര മാസത്തോളം പഠിച്ചു. രഞ്ജൻ പ്രമോദിന്റെ സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആ സിനിമ തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഷൂട്ട് തുടങ്ങാറാകുമ്പോൾ വീണ്ടും പോയി പഠിക്കണം.
സണ്ണിച്ചേട്ടൻ കൂളാണ്
ആദ്യമായിട്ടാണ് സണ്ണിവയ്നൊപ്പം അഭിനയിക്കുന്നത്. പുള്ളിക്കാരൻ എന്നേക്കാൾ സീനിയറാണ്. അതുകൊണ്ട് ചെറിയൊരു ടെൻഷനുണ്ടായിരുന്നു. പക്ഷേ, ആള് കൂളാണ്. ചില സമയത്ത് ടേക്ക് ശരിയാകാതെ വരുമ്പോഴെല്ലാം സാരമില്ല നമുക്ക് ഒന്നൂടെ നോക്കാമെന്ന് കൂളായി പറയും. വളരെ പെട്ടന്ന് ഞങ്ങൾ കൂട്ടായി. ഷൂട്ടിനിടയിൽ ബ്രേക്ക് വരുമ്പോൾ തമാശയും കളിയുമൊക്കെയായി ആകെ ബഹളമായിരിക്കും. സിനിമയിൽ ഞങ്ങളുടെ കെമിസ്ട്രി വർക്കൗട്ടാകാനും അത് സഹായിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |