ആദ്യത്തെ ലക്ഷണമൊത്ത കഥാപ്രസംഗം നടന്നത് 1924 ൽ ആയിരുന്നല്ലോ. ആദ്യ കാഥികൻ സ്വാമി സത്യദേവനും. എന്നാൽ കഥാപ്രസംഗം എന്ന പേരിലല്ലെങ്കിലും കുമാരനാശാൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച ഒരു 'കഥപറച്ചിൽ" അതിനുമുൻപ് നടന്നത് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. ആശാന് ഏറ്റവും പ്രിയപ്പെട്ടതും, ഒട്ടേറെ എതിർപ്പുകളെ ഇളക്കിവിട്ടതുമായ 'ദുരവസ്ഥ" നാട്ടുകാർക്കിടയിൽ പാടാനും, പറയാനും പറ്റിയ ഒരാളെ ആശാൻ തന്റെ ചേർത്തല യാത്രയ്ക്കിടയിൽ കണ്ടെത്തി. അന്ന് ആശാൻ കവിതകൾ നന്നായി പാടിയിരുന്നവരായിരുന്നു സി. കേശവനും മനക്കോടം കേശവൻ വൈദ്യരും.
സദസിനെ സംഘടിപ്പിക്കാനും, അവർക്ക് നല്ല ഭക്ഷണം കൊടുക്കുവാനും അതിഥിസത്കാര പ്രിയനായ കളത്തിപ്പറമ്പിൽ രാമനെ മനസിൽ കണ്ട ശേഷം, യാതൊരു മുന്നറിയിപ്പുമില്ലാതെ ആശാൻ രാമന്റെ വീട്ടുമുറ്റത്തെത്തി. ഓർക്കാപ്പുറത്ത് കുമാരനാശാനെ കണ്ട രാമൻ ആഹ്ളാദത്തോടെ ആശാനെ സ്വീകരിച്ചു. അന്ന് രാമന്റെ മകൾ ഗൗരിക്ക് അഞ്ച് വയസ് തികഞ്ഞിരുന്നില്ല. ആശാൻ വന്നകാര്യം ധരിപ്പിച്ചതും, കേശവൻ വൈദ്യരെ വിളിക്കാൻ ആളു പോയി. മുറ്റത്തെ ചാവടിയിലായിരുന്നു ചർച്ച. രാമന്റെ പാട്ടഭൂമിയിലെ ദേഹണ്ണക്കാരും, കുടിതാമസക്കാരുമായിരുന്നു സദസ്യരിലധികവും. ഭക്ഷണം കഴിഞ്ഞപാടെ എല്ലാവരും കഥ കേൾക്കാനിരുന്നു. വളരെ ഗംഭീരമായിത്തന്നെ വൈദ്യർ ദുരവസ്ഥ അവതരിപ്പിച്ചു. ഒടുവിൽ 'മാറ്റുവിൻ ചട്ടങ്ങളെ……."എന്ന ഈരടി പാടിത്തീർന്നതും, ആശാൻ വികാരാധീനനായി എഴുന്നേറ്റ് ഒരു ചെറുപ്രസംഗം ചെയ്തു. 'എന്റെ സമസൃഷ്ടങ്ങളായ നിങ്ങൾക്കു വേണ്ടിയാണ് ഞാൻ ദുരവസ്ഥ എഴുതിയത്. നിങ്ങളെപ്പോലുളളവരുടെ ജീവിതത്തിന്റെ ഉന്നമനമാണെന്റെ ലക്ഷ്യം".
അരനൂറ്റാണ്ട് മുൻപ് കിട്ടിയ ഈ അറിവ് എത്രത്തോളം ശരിയാണെന്നറിയാൻ ഞാനൊരിക്കൽ കെ. ആർ. ഗൗരിയമ്മയെ ചെന്നുകണ്ടിരുന്നു. 'കുമാരനാശാൻ അച്ഛനെക്കാണാൻ പലവട്ടം വന്നിട്ടുണ്ട്. വന്നാൽ ചാവടിയിലാണ് താമസം. ഒരിക്കൽ ഗുരുദേവനും വീട്ടിൽ വന്നിരുന്നു. സാധാരണ ഗുരുദേവൻ വന്നെന്നറിഞ്ഞാൽ അച്ഛനും മറ്റും അങ്ങോട്ടുചെന്നു കാണുകയായിരുന്നു പതിവ്. ആശാൻ വന്നുകഴിഞ്ഞാൽ വലിയ ആൾക്കൂട്ടോം, ഭജനേം, പ്രസംഗോം ഒക്കെ നടന്നിരുന്നത് എനിക്കോർമ്മയുണ്ട്. എത്രപേരു വന്നാലും നല്ല ഭക്ഷണം കൊടുത്തിട്ടേ അച്ഛൻ പറഞ്ഞയയ്ക്കാറുള്ളൂ. ആശാൻ അവസാനം വന്നത് ബോട്ടപകടത്തിന് ഒരുമാസം മുമ്പായിരുന്നു. ആശാൻ മരിച്ചതറിഞ്ഞ് കൂടുതലും ആണുങ്ങളാണ് വലിയ വായിൽ കരഞ്ഞത് ".
ആശാൻ മരിച്ച് പിന്നെയും നാലുമാസം കഴിഞ്ഞാണല്ലോ സ്വാമി സത്യദേവൻ 'ചണ്ഡാലഭിക്ഷുകി" കഥാപ്രസംഗം അവതരിപ്പിച്ചത്. സത്യദേവന് ശേഷം എത്രയെത്ര കാഥികർ ഈ രംഗം അടക്കിവാണു. കഥാപ്രസംഗത്തിൽ കമ്മ്യൂണിസ്റ്റാശയം ആദ്യം പരീക്ഷിച്ചത് തിരുവല്ല കെ.ജി. കേശവപ്പണിക്കരായിരുന്നു. പിന്നാലെ വന്ന കെടാമംഗലം സദാനന്ദനും വി. സാംബശിവനുമെല്ലാം ആ രീതി പിന്തുടർന്നു. അത് കഥാപ്രസംഗകലയുടെ വളർച്ചയ്ക്ക് ഗുണവും ചെയ്തു.
1964 ൽ പാർട്ടി പിളർന്നപ്പോൾ വി. സാംബശിവൻ സി.പി.എമ്മിനൊപ്പം ഉറച്ചുനിന്നു. ഇ.എം.എസിനെപ്പോലുളള നേതാക്കൾ പങ്കെടുത്ത മഹാസമ്മേളനത്തിനുശേഷം, പുരുഷാരത്തെ പിടിച്ചിരുത്തി കഥയും കഥയിൽ രാഷ്ട്രീയവും പറയാൻ വി. സാംബശിവനല്ലാതെ പാർട്ടിയ്ക്ക് രണ്ടാമതൊരാൾ ഉണ്ടായിരുന്നില്ല. പ്രശസ്ത കാഥികർ പ്രൊഫ. എം.പി. മന്മഥൻ, പ്രൊഫ. വി. സാംബശിവൻ എന്നിവരെ അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ ജയിലിലടച്ചു. അക്കാലത്ത് ഞാൻ കഥാപ്രസംഗം തുടങ്ങിയിട്ട് ആറ് വർഷമേ ആയിരുന്നുള്ളൂ. അന്ന് കൊയ്ത്തുകഴിഞ്ഞ് തിരിച്ചെത്തിയ അമ്മ ചോദിച്ചു:
'മകനേ, നിനക്കു നാളെ എവിടാ കഥാപ്രസംഗം ?"
'പുന്നമടക്കായലിനക്കരെ സ്റ്റാർട്ടിംഗ് പോയിന്റിൽ" 'എന്റെ മകനേ, ഇന്നമ്മ അവിടെ കൊയ്തോണ്ടു നിന്നപ്പോ അവിടുത്തെ പെണ്ണുങ്ങൾ പറയുന്ന കേട്ടു നാളെ ഞങ്ങടമ്പലത്തിൽ സാംബശിവന്റെ കഥാപ്രസംഗം വച്ചിരുന്നതാ. പുള്ളിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതുകൊണ്ട് ശിഷ്യൻ ആലപ്പി രമണനാ പകരം കഥ പറയാം വരുന്നെ. കഥ വയലാറിന്റെ ആയിഷ. അതുകേട്ടപ്പോ ആലപ്പി രമണൻ എന്റെ മകനാണെന്ന് ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയെങ്കിലും ഞാനൊന്നും മിണ്ടിയില്ല. കാരണം അവർക്കത് കൊറച്ചിലായി തോന്നിയെങ്കിലോ?" പിന്നെയും ഒന്നുരണ്ടമ്പലങ്ങളിൽ പകരക്കാരനായി പോകാൻ അവസരം കിട്ടി. മുഖവുരയിൽ അടിയന്തരാവസ്ഥയെ എതിർത്ത് സംസാരിച്ചെങ്കിലും, വി. സാംബശിവനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി കെ. കരുണാകരന് കത്തെഴുതിയപ്പോൾ വിവരമറിഞ്ഞു. ഒരു പത്രമാഫീസിൽ നിന്നും എന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്നു ഞാൻ ഡി.വൈ.എഫ്.ഐ ആര്യാട് മേഖലാ പ്രസിഡന്റായിരുന്നു. ആ ഒരൊറ്റക്കാരണം മതി ഒരടിയോ തൊഴിയോ, ഉറപ്പ്. പക്ഷെ ദൈവം സുഹൃത്തിന്റെ രൂപത്തിൽ തക്കസമയത്ത് ഇടപെട്ടു. എന്നെ സ്പെഷ്യൽ ബ്രാഞ്ച് സി.ഐ. താജുദ്ദീന്റെ മുന്നിൽ ഹാജരാക്കും മുമ്പ്, കെ. കരുണാകരന്റെ സുഹൃത്തും, ആലപ്പുഴയിലെ മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന എം.എം. വർഗീസ് പൊലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ടു. 'ആലപ്പി രമണനെ കസ്റ്റഡിയിലെടുത്തെന്നറിഞ്ഞു. രമണൻ എന്റെ പ്രിയസുഹൃത്താണ്." തുടർന്ന് എന്നെ ചോദ്യം ചെയ്തശേഷം, ഒരു സ്റ്റേറ്റ്മെന്റ് തയ്യാറാക്കി വായിച്ചു കേൾപ്പിച്ച് ഒപ്പിട്ടുവാങ്ങി വിട്ടയച്ചു. അടിയന്തരാവസ്ഥ ഇരുപത്തൊന്നുമാസം നീണ്ടുനിന്നു. കമ്മ്യൂണിസ്റ്റുകാർ, അവർ അനുഭവിച്ച ത്യാഗം പാർട്ടിക്ക് മുതൽക്കൂട്ടാക്കി മാറ്റി. അടിയന്തരാവസ്ഥ പിൻവലിക്കും മുമ്പുതന്നെ വി. സാംബശിവൻ കഥാപ്രസംഗവേദിയിൽ സജീവമായി. പക്ഷെ അതുവരെ ഈ കലാരൂപത്തെ അതിരുകടന്നു സ്നേഹിച്ച പലരുടെയും ഭാഗത്തുനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അവഗണന വി. സാംബശിവൻ തിരിച്ചറിഞ്ഞു. അതു മറികടക്കാൻ അദ്ദേഹം മുൻകൈയെടുത്ത് പുരോഗമന കഥാപ്രസംഗ കലാസംഘടന എന്ന പേരിൽ കാഥിക കൂട്ടായ്മയ്ക്ക് രൂപം കൊടുത്തു. പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം. എൻ. കുറുപ്പ് ഗൗരവത്തിൽ ചോദിച്ചു:
'പാർട്ടിക്കിങ്ങനെ ശക്തമായൊരു കലാസാഹിത്യ സംഘടനയുളളപ്പോൾ ഇടതുപക്ഷക്കാരായ നിങ്ങൾക്ക് (കാഥികർക്ക്) പിന്നെന്തിനു വേറൊരു സംഘടന ?" എന്നിട്ടും വി. സാംബശിവൻ എന്ന കാഥികന്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രം പതിനാറുകൊല്ലം ആ സംഘടന നിലനിന്നു. എന്നാൽ ഈ പതിനാറു കൊല്ലത്തിനിടയിൽ സംഘടനകൊണ്ട് കാഥികർക്കോ, കഥാപ്രസംഗകലയ്ക്കോ എന്തെങ്കിലും ഗുണമുണ്ടായതായറിവില്ല. സാംബശിവന്റെ ദേഹവിയോഗത്തോടെ സംഘടനയെ നയിക്കാൻ, ആജ്ഞാശക്തിയോ, വ്യക്തിപ്രഭാവമോ ഉള്ള ഒരാൾപോലും കാഥികർക്കിടയിൽ ഇല്ലാതെപോയി. കുമാരനാശാന്റെ കവിതയിൽ നിന്നുത്ഭവിച്ച, ശ്രീനാരായണഗുരുദേവൻ നേരിട്ടനുഗ്രഹിച്ച, കലയാണ് കഥാപ്രസംഗം. ഈ കലയെ വളർത്തി വലുതാക്കിയ രണ്ടു മഹാപ്രസ്ഥാനങ്ങളാണ് എസ്.എൻ.ഡി.പിയോഗവും സി.പി.എമ്മും. അവർ മനസുവച്ചാലേ കഥാപ്രസംഗകലയ്ക്ക് ഇന്നത്തെ 'ദുരവസ്ഥ" മറികടക്കാനാവൂ.
ലേഖകന്റെ ഫോൺ :9495269297
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |