മക്കൾ പത്താംക്ളാസിൽ മികച്ച മാർക്ക് നേടിക്കഴിഞ്ഞാൽ പ്ളസ് ടുവിന് അവരെ സയൻസ് വിഷയത്തിൽ പ്രത്യേകിച്ച് ബയോളജിയും കണക്കും ഒന്നിച്ച് പഠിപ്പിക്കണമെന്ന മോഹമാണ് സാധാരണ മലയാളിയുടേത്. മെഡിക്കൽ, എൻജിനിയറിംഗ് ഇവ രണ്ടിനും പ്രവേശന പരീക്ഷ എഴുതണം. കുട്ടികൾക്ക് താത്പര്യമില്ലെങ്കിലും അവരെ നിർബന്ധിച്ചു പലതവണ പരീക്ഷയെഴുതിപ്പിക്കുന്ന നിരവധി പേരുണ്ട്.
അങ്ങനെ ഇഷ്ടമില്ലാത്ത വിഷയം പഠിക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെ കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസമേഖല മാറി. പത്താംക്ളാസ് പാസായ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ചില നിർദ്ദേശങ്ങൾ നൽകട്ടെ.
ആദ്യം തീരുമാനിക്കേണ്ടത് ഏത് പ്രായത്തിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ്. പ്ളസ് ടുവിന് ശേഷം എന്ത് കോഴ്സിനാണ് ചേരേണ്ടതെന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടതും പ്രധാനമാണ്. എളുപ്പത്തിൽ ഉയർന്ന മാർക്ക് നേടുകയെന്ന ലക്ഷ്യത്തോടെ, സി.ബി.എസ്.ഇയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെ സംസ്ഥാന സിലബസിലേക്ക് മാറ്റി ചേർക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സി.ബി.എസ്.ഇയിൽ പഠിച്ചിരുന്ന കുട്ടികളെ എട്ട്, ഒൻപത്, പത്ത് ക്ളാസുകളിലേക്ക് പോലും സ്റ്റേറ്റ് സിലബസിലേക്ക് മാറ്റിച്ചേർക്കാൻ മാതാപിതാക്കൾ തയ്യാറാകുന്നു.
അധികം ബുദ്ധിമുട്ടില്ലാതെ കൂടുതൽ മാർക്ക് നേടാമെന്ന ചിന്തയാണ് ഇതിന് പ്രേരകമാകുന്നത്. ഏത് സിലബസിൽ പഠിച്ചാലും പഠിക്കുന്ന വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് ഭാവിവിദ്യാഭ്യാസത്തിനും ഔദ്യോഗികരംഗത്ത് വിജയം നേടാനും അനിവാര്യമാണ്. അത്തരത്തിൽ അറിവ് നേടാൻ ഏത് സിലബസിൽ പഠിച്ചാലും സാധിക്കും.
കൂടുതൽ മാർക്ക് നേടുന്ന കുട്ടികളെ സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന പരമ്പരാഗത സമ്പ്രദായവും മാറേണ്ടതുണ്ട്. ഇതിന് കാരണം പ്ളസ് ടുവിന് സയൻസ് പഠിച്ചാൽ മെഡിക്കൽ, എൻജിനിയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ചില്ലെങ്കിലും എളുപ്പത്തിൽ ജോലി നേടാൻ സാധിക്കുന്ന അനുബന്ധ കോഴ്സുകൾക്ക് പഠിക്കാമെന്ന തെറ്റായ ധാരണയാണ്. എന്നാൽ രാജ്യത്തിനകത്തും പുറത്തും സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിലും വിവിധ മന്ത്രാലയങ്ങളിലും എണ്ണിയാലൊടുങ്ങാത്ത അഡ്മിനിസ്റ്റീരിയൽ ഒഴിവുകളാണ് ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ അഭിരുചിയും ഉന്നത വിജയവും കരസ്ഥമാക്കിയവരെ കാത്തിരിക്കുന്നത് . വ്യത്യസ്ത കോഴ്സുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മലയാളികൾ നേരിടുന്നഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തേയും സംസ്ഥാനത്തേയും ഉന്നത സർവകലാശാലകളിലെ ഉയർന്ന റേറ്റിങ് നിലനിറുത്തിപ്പോരുന്ന, മികച്ച ഓട്ടോണമസ് പദവിയിലുള്ള കോളേജുകളിൽ ഉൾപ്പെടെ അഡ്മിഷൻ ലഭിക്കാൻ ഏറ്റവും പ്രയാസമുള്ള വിഷയം പൊളിറ്റിക്കൽ സയൻസാണ്.
അതുപോലെതന്നെ ഇക്കണോമിക്സ്, ഇംഗ്ളീഷ് ഉൾപ്പെടെ വിവിധ ആർട്സ് വിഷയങ്ങളിലും നിയമം, മാനേജ്മെന്റ് കോഴ്സുകൾ തുടങ്ങിയവയിൽ ബിരുദബിരുദാനന്തര ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസത്തിനും അനന്തസാദ്ധ്യതകളുണ്ട്. അതിനാൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി അഭിരുചിയുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിച്ച് വിജയികളാകുക.
പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അനുഗ്രഹാശംസകൾ നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |