ഡെയ്സിയ്ക്ക് തന്റെ ആകാര വടിവുകളിൽ അപാരമായ വിശ്വാസമായിരുന്നു. അത് നോക്കി കാണുക അതീവ ഹൃദ്യമായ ആഹ്ലാദവും. അതിന് വേണ്ടിയവൾ അമ്മയെ നിർബന്ധിച്ച് ഫുൾ ഡോർ മിറർ ഉള്ള അലമാര വാങ്ങി തന്റെ മുറിയിൽ സൂക്ഷിച്ചു. ഓർക്കണം വയസ് പതിനേഴേ ആയിട്ടുള്ളൂ. എങ്കിലും ശരീരത്തിന്റെ പോക്ക് ലക്ഷണമൊത്തതാണ്. എന്നാലും ഒരു ശ്രദ്ധവേണമല്ലോ!
ഡെയ്സി പുസ്തകം മടക്കി തീർത്തു, എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ മെല്ലെ വസ്ത്രം ഊരി മാറ്റും. പിന്നെ പത്തു പതിനഞ്ചു മിനിട്ട് പറ്റുന്ന പരമാവധി ആങ്കിളുകളിൽ തന്റെ ആകാരവടിവുകൾ കണ്ണുകളിൽ ആവാഹിച്ചെടുക്കും. എന്നിട്ട് മനസിൽ പറയും.
''നോക്കിക്കോ ഞാൻ നയൻസിനെ പോലെ ഷൈൻ ചെയ്യും.""
നാളുകൾ കടന്നു പോകവേ ഡെയ്സിയുടെ ഉടലഴകും വർദ്ധിച്ചു. ലോകം പക്ഷെ അത് ശ്രദ്ധിച്ചില്ല. തിരിച്ചറിഞ്ഞതുമില്ല. ലോകത്തിന് ഒട്ടും സമയമില്ലല്ലോ! അതിന് എപ്പോഴും തല്ലിപ്പൊളി രാഷ്ട്രീയവും മതസ്പർദ്ദയും കൊറോണ വൈറസും സുനാമിയും അങ്ങനെ നൂറു നൂറു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അപ്പോ പിന്നെ ഈ പിഞ്ച് പെണ്ണിന്റെ സൗന്ദര്യത്തിന് എന്തു പ്രസക്തി!
എന്നാലും ലോകം ചിലപ്പോൾ വിശ്രമിയ്ക്കും. നുറുങ്ങു കാര്യങ്ങളും ശ്രദ്ധിയ്ക്കും. അതിനും നിലനിൽപ്പിന്റെ പ്രശ്നങ്ങൾ ഉണ്ടല്ലോ. ബഹുഭൂരിപക്ഷവും ലോകത്ത് നുറുങ്ങൾക്കും താഴെയുള്ള ഉറുമ്പ് കാര്യങ്ങളാണ്. അതിനാൽ അങ്ങനെയുള്ള ഒരു വിശ്രമ വേളയിലാണ് 'ലോകം" ഡെയ്സിയെ ശ്രദ്ധിച്ചു പോയത്; തികച്ചും യാദൃച്ഛികമായി!
സംഗതി ഇങ്ങനെയാണ്. പതിവുപോലെ ഡെയ്സി തന്റെ പ്രിയമിത്രങ്ങളുമായി പന്ത്രണ്ടാം ക്ലാസിലെ അവസാന ടേമിലേക്കു പൊയ്കൊണ്ടിരിയ്ക്കുന്നു. ഇടവഴിയിൽ നിന്നും നിരത്തിലേക്ക് കടക്കുമ്പോൾ ഒരു ബൈക്കിന്റെ ഹോൺ കേൾക്കും. നോക്കാതിരിക്കാനാവില്ല. വളരെ തിരക്കുള്ളതാണ്, വാഹനങ്ങൾ ചീറി പാഞ്ഞാണ് വരിക. സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം! അതുകൊണ്ടു മൂവരും സൂക്ഷിച്ചു മാത്രമേ ചുവടുകൾ മെയിൻ റോഡിനു നൽകൂ. അതിനിടയിലാണ് രണ്ട് മൂന്ന് ദിവസമായി ഈ ബൈക്കിന്റെ ചൂളം വിളി. മൂന്നാം ദിവസമാണ് ആളെ പിടികിട്ടിയത്. ഒരപരിചിതൻ. പക്ഷേ പയ്യനാ. ആള് കൊള്ളാമല്ലോ! ഈ ചെറുപ്രായത്തിലെ ബൈക്കുമായി ചെത്താൻ ഉള്ള ഭാഗ്യം! ബൈക്കിൽ നിന്നും ഇറങ്ങി നിന്നിരുന്നെങ്കിൽ ഒന്ന് തികച്ചും കാണാമായിരുന്നു. എന്നാലും അറിയാതെ ഗേളിയോട് ചോദിച്ചു.
''ആരാടി ആ ചെക്കൻ?""
''പെണ്ണേ അവൻ നമ്മുടെ വകുപ്പല്ല.""
''എന്ന് വച്ചാൽ?""
''ക്രിസ്ത്യാനിയല്ലെന്ന്.""
''ആണോ? എന്നാ വിട്ട് കളയാം.""
ആഗസ്റ്റിൽ ഡെയ്സി കോളേജ് കാമ്പസിലെ ചുഴറ്റിയടിക്കുന്ന കാറ്റിൽ തന്റെ ഷാൾ പറന്ന് പോകാതെ സൂക്ഷിക്കാനുള്ള പരിശീലനം തുടങ്ങി. പലരും അതിൽ പ്രാവീണ്യം നേടും മുന്നേ ഡെയ്സി അത് പഠിച്ചു. ഇത് വെറും ഡെയ്സിയല്ല. അടുത്തപ്പോഴേ തിരശ്ശീലയെ പുളകം കൊള്ളിയ്ക്കേണ്ട മേനിയാണ്. എപ്പോൾ വേണമെങ്കിലും. എന്നാൽ ഇക്കാര്യത്തിൽ ഡെയ്സി അൽപ്പം അക്ഷമ കാട്ടി. നടി നടന്മാരെ ആവശ്യമുണ്ട് എന്ന പരസ്യം തേടി പോകാൻ പ്രേരിപ്പിച്ചു. ഗേളിയിലൂടെ മൂന്ന് നാല് പോസുകളിൽ തന്റെ സൗന്ദര്യത്തിന്റെ അളവുകോലുകൾ പകർത്തി സൂക്ഷിച്ചു. മൂന്ന് നാല് അപേക്ഷ തിരസ്ക്കരിക്കപ്പെട്ടു. എന്നാൽ ഈ ലോകത്തു അത്ഭുതങ്ങൾക്ക് പഞ്ഞമില്ലല്ലോ, അഞ്ചാമത്തെ അപേക്ഷ സ്വീകരിക്കപ്പെട്ടു. ഈ മാസം ഇത്രാം തീയതി ഇന്ന ഹോട്ടൽ ഓഡിറ്റോറിയത്തിൽ അഭിനയശേഷി തെളിയിക്കുന്ന വീഡിയോ ക്ലിപ്പിംഗുമായി എത്തുക!
സംഗതി കുഴഞ്ഞു. സ്ക്രീൻ ടെസ്റ്റ് എറണാകുളത്താണ്. പത്തുനാൽപ്പതുമൈലുകൾക്കപ്പുറം. ആര് കൊണ്ട് പോകും? വീട്ടുകാർ അറിഞ്ഞാൽ പ്രഹരമുൾപ്പെടെ പ്രതിഷേധം ഉയരാം. അതിനാൽ എന്താപ്പോ ചെയ്യുക? മൂന്ന് ദിവസം സംഗതി ഗോപ്യമായി വച്ചു. പിന്നെ ഗേളി ഒരു ഉപായം പറഞ്ഞു കൊടുത്തു. താൻ കൂടി വന്ന് അമ്മച്ചിയെ കാണാം. ഇത് കോളേജിൽ നിന്നുള്ള ഏർപ്പാടാണെന്നു പറയാം. കുറെ പേർ പോകുന്നുണ്ട് എന്നൊക്കെ. ഡെയ്സിയ്ക്ക് വീട്ടുകാരെ ഒട്ടും വിശ്വാസം പോരായിരുന്നു. കുശുമ്പുള്ള കൂട്ടരാ. നേരെ കോളേജിൽ പോയി അന്വേഷിക്കും. പിന്നെ അതിനും കൂടി ചേർത്ത് കിട്ടും! അതൊന്നും വേണ്ട.
പെട്ടെന്ന് ഡെയ്സി ഓർത്തു. കസിൻ ജയിംസ് ഉണ്ട്. അവന് ചില സിനിമാബന്ധങ്ങളുണ്ട്. ആളത്ര ശരിയൊന്നുമല്ല. മൊത്തം പുളുവാ! പിന്നെ ജാഡയും. പക്ഷഷ എന്തു ചെയ്യാം; തനിയ്ക്കല്ലേ ആവശ്യം! അവനോട് ആലോചിക്കാം. ജയിംസ് എടുത്ത വായിൽ പറഞ്ഞു.
''അതൊന്നും നടക്കില്ലെടി. അവിടെ അടുക്കാൻ പറ്റത്തില്ല. വലിയ ബാനറാ. മുടിഞ്ഞ ആൾകൂട്ടമായിരിയ്ക്കും!""
''നീ പോടാ, കത്ത് ഞാൻ കാണിച്ചു തരാം. അല്ലേലും നിനക്ക് മുടിഞ്ഞ അസൂയയാ. മറ്റാരും നന്നാവരുതല്ലോ?""
''അതിന് ഞാനിപ്പോ എന്നാ വേണം! ""
ജയിംസ് അല്പം അയഞ്ഞു.
''ഞാൻ കൂടെ വരാം, പക്ഷേ നിന്റെ ആ മുടിഞ്ഞ മുൻശുണ്ഠി അപ്പനുണ്ടല്ലോ. അയാളെ നീ ഒതുക്ക്.""
ഡെയ്സിയുടെ മനസ് വീണു. ഈ ജന്മം തനിയ്ക്കൊരു സ്ക്രീൻ ടെസ്റ്റ് പോലും തരപ്പെടില്ല, ഇക്കണക്കിന്. ലോകത്തിന് മുഴുവൻ അസൂയയാ.
മൂന്നാം പക്കം കോളേജിൽ നിന്ന് ഡെയ്സി മടങ്ങിയെത്തിയപ്പോൾ ജയിംസുണ്ട് മുന്നിലെ വരാന്തയിൽ ചാച്ചനുമായി കുശലം പറഞ്ഞിരിക്കുന്നു.
''കുഴപ്പമായോ ഈശോയേ!""
ഡെയ്സി വിയർത്തു തുടങ്ങി. അവന്റെ കള്ളച്ചിരി കണ്ടോ? കൊണ്ടി വച്ചിട്ട് ഇരിക്കുവാ ദുഷ്ടൻ! ഡെയ്സി ജയിംസിനെ അകാരണമായി ശപിച്ചു.
''എന്നാടി ഇവൻ പറയുന്നേ...""
പടികയറി പൂമുഖത്ത് എത്തുന്നതിന് മുമ്പേ വെടിപ്പൊട്ടുന്ന ശബ്ദത്തിൽ അച്ചാച്ചൻ ചോദിച്ചു.
''എന്നതാ?""
ഒന്നുമറിയാത്ത മട്ടിൽ ഡെയ്സി നിഷ്കളങ്കയായി.
''അവന്റെ ഏതോ സിനിമാ കമ്പനിയ്ക്ക് അഭിനയിക്കാൻ ഒരു പെൺകുട്ടിയെ വേണമെന്ന്. നീ ആണത്രേ അവന്റെ മനസിൽ.""
''പിന്നെ പരീക്ഷ അടുത്ത് വരുവാ....സിനിമാ..ഞാനെങ്ങും ഇല്ല!""
ഡെയ്സി വെള്ളരി പ്രാവിനെപ്പോലെ വിശുദ്ധയായി.
''അയ്യോ... അങ്ങനെ പറയാതെ! നീ അവിടെ വരെ ഒന്ന് വന്നാൽ മതി. സ്ക്രീൻ ടെസ്റ്റിൽ നിന്നെ ഞാൻ ഔട്ട് ആക്കാം. അപ്പൊ നിനക്ക് പ്രശ്നമില്ലല്ലൊ. ഇതെന്റെ ജീവിതപ്രശ്നമാണ്. ഡയറക്ടർക്ക് നിന്റെ പ്രൊഫൈൽ ഇഷ്ടപ്പെട്ടു. എനിക്ക് ഊരാൻ വയ്യാഞ്ഞിട്ടാ. ഒന്ന് സഹകരിക്കെടി? അച്ചായൻ കൂടെ വരട്ടെ. ഒരു ശനിയാഴ്ച ക്ലാസില്ലാത്ത ദിവസം നോക്കി ഞാൻ ഷൂട്ട് ഒപ്പിക്കാം!""
ഷൂട്ട് എന്ന് കേട്ടതും ഡെയ്സി തരളിതയായി.
''എന്തുവാ ചാച്ചാ... ജയിംസച്ചായൻ പറയുന്നേ. എനിക്കൊന്നും മനസിലായില്ല. ഞാൻ പോണു.""
അവൾ ഉള്ളിൽ അർമ്മാദിച്ചു നേരെ അമ്മച്ചിടെ അടുക്കലേക്ക് എത്തി.
''എടീ നിനക്ക് താത്പര്യമുണ്ടോ? നീ അവനോട് എപ്പോഴെങ്കിലും ഇക്കാര്യം പറഞ്ഞിരുന്നോ?""
''ഓ... പിന്നെ എനിക്ക് അഭിനയിക്കാനല്ലേ ധൃതി. ഇവിടെ പരീക്ഷ വന്നു തലേക്കയറി.""
ജയിംസ് അടുക്കളയിലെത്തി നല്ലോണം ഡെയ്സിയെ നോക്കി കണ്ണിറുക്കി! അവൾക്ക് ഉള്ളിൽ ചിരി പൊട്ടി.
''അമ്മായി ഇത് പോലൊരു പൈങ്കിളി പെണ്ണായിരുന്നു, നയൻസും, സിനിമയിൽ അഭിനയിക്കില്ലെന്ന് ആദ്യമൊക്കെ വാശിപിടിച്ചെന്നാ പറഞ്ഞു കേട്ടത്. ഇപ്പോൾ പ്രതിഫലം കോടികളാ, അവരുടെ നായകന്മാരെക്കാൾ കൂടുതൽ. ഐശ്വര്യം വന്നു കേറുമ്പോഴാ ഇവളുടെ ഒരു ജാഡ. എന്നെ പറയണം. ങാ പോട്ടെ. എനിക്കൊരു തെറ്റ് പറ്റി.""
ജയിംസ് നിസഹായത അഭിനയിച്ചു.
''അതിന് ഇപ്പോ എന്നാ പറ്റീന്നാ. നീ പെട്ടെന്ന് വന്ന് വെടി പൊട്ടിച്ചാൽ ആരാ പേടിക്കാത്തെ. നീ ഇപ്പോ പോ. ഞാൻ വിവരം വിളിച്ചു പറയാം. വേണ്ടെങ്കിൽ വേണ്ട! എല്ലാം തീരുമാനിക്കുന്നത് ഉടയ തമ്പുരാനല്ലേ!""
അപ്പോഴും ഡെയ്സി ഉള്ളിലെ ചിരി അടക്കി പിടിച്ചു. വീണ്ടും ജയിംസ് ഇരുത്തി കണ്ണിറുക്കി.
''എന്നാ പിന്നെ നമുക്ക് വെള്ളിയാഴ്ച തീരുമാനിക്കാം. ശനിയാഴ്ച്ചത്തേക്ക് ഷൂട്ട് മാറ്റാൻ ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.""
ഡെയ്സിയെയും കൊണ്ട് ചാച്ചൻ തന്നെ കാർ ഡ്രൈവ് ചെയ്തു നിശ്ചിത ഹോട്ടലിൽ എത്തി. ജയിംസ് കാത്തു നിന്നിരുന്നു.
''അതേയ് ടോക്കൺ സിസ്റ്റമാ ഞാൻ ഒരു ടോക്കൺ ഒപ്പിച്ചു. 18. അതിൻ പ്രകാരമാ വിളിക്കുന്നത്. ഡെയ്സി പെണ്ണുങ്ങളുടെ ക്യൂവിൽ നിൽക്കണം. അവർക്ക് ചില ഫോർമാലിറ്റിസുണ്ട്. കമ്പനി പ്രശസ്തമാ. അതുകൊണ്ട് എല്ലാം പ്രൊഫഷണലായിട്ടാ. ക്ഷമ വേണം.""
ഡെയ്സി നോക്കുമ്പോൾ സുന്ദരി മാരുടെയും സുന്ദരന്മാരുടെയും ഒരു ചന്ത! എന്തൊരു സുന്ദരമായ ലോകം. ഇത്രയേറെ സുന്ദരന്മാരും സുന്ദരിമാരും ഉണ്ടായിട്ടാണോ നമ്മുടെ സിനിമയിൽ കിഴവൻമാരെ കോളേജ് കുമാരൻമാരാക്കുന്നത്. ഡെയ്സി ശരിക്കും തോറ്റു. പല വലിപ്പത്തിലും പൊക്കത്തിലും ക്യൂ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന സുന്ദരിമാരെ കണ്ടപ്പോൾ രഹസ്യമായി സ്ഥലം വിട്ടാലോ എന്ന് തോന്നി ഡെയ്സിക്ക്. ഇവരോടൊക്കെയാണോ താൻ മത്സരിക്കേണ്ടത്. ഒത്തതുപോലെ തന്നെ. എന്റീശോയേ! വേണ്ട..നമ്മളൊന്നും പിടിച്ചാൽ എങ്ങുമെത്തില്ല! സ്ഥലം വിടാം. എങ്കിലും ഏറെനേരം ഡെയ്സി വിഷണ്ണയായി ക്യൂവിൽ പതിനെട്ടാമത്തവളായി നിലകൊണ്ടു. തൊട്ടു പിന്നിൽ രണ്ട് പേർ കൂടി.
അനൗൺസ്മെന്റ് വന്നു: ''മോർണിംഗ് സെക്ഷൻ ആദ്യത്തെ അഞ്ച് പേർ, ഉച്ചയ്ക്ക് ശേഷം ആറു മുതൽ പത്തു വരെ. നാളെ മോർണിംഗ് സെക്ഷൻ 11 മുതൽ 15 വരെ. ബാക്കി ഉച്ചയ്ക്കുശേഷം. ഇതേ ക്രമത്തിൽ തന്നെ ആൺകുട്ടികളുടെ ക്യുവിൽ ഉള്ളവരും പങ്കെടുക്കണം."" ക്യൂ പിരിഞ്ഞു തുടങ്ങി. ആദ്യത്തെ അഞ്ചു പേരെ വീതം മറ്റൊരു ഹാളിലേക്ക് കടത്തി വിട്ടു.
ജയിംസ് എത്തി ചാച്ചനോട് പറഞ്ഞു:
''നാളെ ഒരു മൂന്ന് മണിയോടെ എത്തിയാൽ മതി. ഇന്നിനി ഒന്നും സംഭവിക്കാനില്ല. എന്തെങ്കിലും ആവശ്യ മുണ്ടെങ്കിൽ ഞാൻ വിളിക്കാം.""
ഡെയ്സി പടയിൽ തോറ്റു അമ്പിയായ പടയാളിയെപ്പോലെ സന്ധ്യയോടെ വീടെത്തി. രാത്രി മുഴുവൻ ഡെയ്സി ഹരിച്ചും ഗുണിച്ചും നോക്കി. ഇല്ലെന്റെ കുട്ടിയേയ്, ഇത് കൂട്ടിയാൽ കൂടില്ല. അന്ന് രാത്രി അവൾ തന്റെ ആകാര വടിവുകൾ ആസ്വദിച്ചില്ല. പിറ്റേന്ന് ജോസഫ് തന്നെ മുൻ കയ്യെടുത്തു.
''മോളെ എങ്ങിനാ ഒരു പതിനൊന്നിന് പോയാൽ മതിയോ?""
''എവിടെ?""
ഡെയ്സി ചോദിച്ചു.
''സ്ക്രീൻ ടെസ്റ്റിന്.""
''ഓ... പിന്നെ ഞാൻ കോളേജിൽ പോകുവാ?""
''അതെന്നാടി അങ്ങനെ.""
അമ്മയുടെ ഊഴമായിരുന്നു!
''അതിപ്പൊ അങ്ങനാ.""
തലേന്ന് രാത്രിയിൽ ഉറക്കത്തിന് മുന്നേ അവൾ തന്റെ കോളേജിലേക്ക് മടങ്ങി എത്തിയിരുന്നു. അവിടത്തെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കണക്കെടുത്തു! ഒരൊറ്റയെണ്ണത്തിനെ രാവിലെ ക്യൂ നിൽക്കുന്ന ഇനങ്ങളോട് താരതമ്യം ചെയ്യാനാവില്ല. എവിടെ നിന്നാണാവോ ഇതുങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കു വേണ്ടി മാത്രം ഏതോ ഫാക്ടറി മൂശയിൽ നിർമ്മിച്ചെടുത്തപോലെ! നാശങ്ങൾ! ഡെയ്സിയ്ക്ക് അസൂയകൊണ്ട് അലമുറയിടാൻ തോന്നി. അതുവേണ്ട ഈ പാതിരാവിൽ.
അവൾ പിന്നെ കോളേജിലെ പ്രഖ്യാപിത സുന്ദരന്മാരുടെ മാത്രം ലിസ്റ്റ് എടുത്ത് പരിശോധിച്ചു. മൊത്തം പതിനൊന്ന്. അതിൽ ആറ് മുസ്ലീമുകൾ. രണ്ട് സുന്ദരന്മാർ ഹിന്ദുക്കൾ. ക്രിസ്ത്യാനികൾ മൂന്ന്. ഏതായാലും ലൗ ജിഹാദികളെ വേണ്ട. വല്ല സിറിയയിലോ, അഫ്ഗാനിസ്ഥാനിലൊ കൊണ്ട് പോയി തന്നെ വിറ്റുകളയും.
ക്രിസ്ത്യാനികളെ മാത്രം എടുക്കാം. ആ ഫുൾകൈയ്യൻ ക്ലീൻ ഷേവ്കാരനെ വേണ്ട. അവന് ഒരു പൊന്തക്കോസ്തു ലക്ഷണം! തന്നെ കൊണ്ടു പോയി വീണ്ടും മുക്കും. ജസ്റ്റിൻ ഒരു ചുള്ളനാണ്. പക്ഷേ വിശ്വസിക്കാൻ മേല! സർവപെൺ പിള്ളേർക്കും ഇവനെ നോട്ടമുണ്ട്. ആ താടിക്കാരൻ തോൾ സഞ്ചിക്കാരൻ കൊള്ളാമായിരുന്നു. പക്ഷേ ഒരു ബുദ്ധിജീവി ലുക്ക്. സഞ്ചിയിൽ നിറച്ച് പുസ്തകങ്ങളാണെന്നു തോന്നുന്നു. അതൊക്കെ സഹിക്കാമെന്ന് വയ്ക്കാം. നേരെ ചൊവ്വേ ഒരു പാന്റ്സ് എങ്കിലും ഇട്ട് യൗവ്വനം ആഘോഷിക്കേണ്ടേ! അതില്ല. മടക്കി കുത്താത്ത ഡബ്ബിൾ മുണ്ടാണ് ഏക ലക്ഷ്വറി.
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ! ഡെയ്സി വീണത് സക്കറിയയുടെ ഭ്രമണപഥത്തിൽ തന്നെയായിരുന്നു; അവൾ പോലുമറിയാതെ! പിന്നീട്, ഒരവസരം വന്നപ്പോൾ അവൾ ചാച്ചനെയും അമ്മച്ചിയേയും സക്കറിയയുടെ ആദ്യ പുസ്തകപ്രകാശനത്തിന് നിർബന്ധിച്ചുകൊണ്ട് പോയി. ചടങ്ങ് കഴിഞ്ഞപ്പോൾ അമ്മച്ചിയുടെ ഒരന്വേഷണം.
'''കൊച്ചേ, ചെറുക്കൻ ഓർത്തഡോക്സ് ആണോ?""
'''ആ എനിക്കറിയില്ല.""
''ഒന്ന് അന്വേഷിക്ക്.""
''എന്നാത്തിനാ?""
''ഓ എന്നാത്തിനാ, ഒന്ന് അറിഞ്ഞിരിക്കാമല്ലോ!""
''എന്നാ മാർത്തോമയാ? അമ്മച്ചിക്ക് ചേരുവോ?""
''പിന്നെന്നാ? അതിലൊക്കെ എന്നാ ഇരിയ്ക്കുന്നു.""
നൊയമ്പ് വീട്ടിയതും സക്കറിയ ഡെയ്സിമാരുടെ വിവാഹ സമ്മതം ദൈവകൃപയാൽ നടന്നു. ജയിംസ്, ഫോട്ടോ എടുക്കാൻ അടുത്തു നിന്നപ്പോൾ അടക്കത്തിൽ ഡെയ്സിയോട് പറഞ്ഞു.
''നിനക്ക് പറ്റിയ പണി ഇതാ മോളെ, നയൻസിനെ വിട്ടേക്ക്. അത് ജന്മം വേറെ!""
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |