സിത്താര സിദ്ധകുമാർ
വെള്ളാപ്പള്ളി നടേശന്റെ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന അച്ഛൻ ശാന്തനൊപ്പം ജോലിസ്ഥലത്തെത്തിയപ്പോൾ, എസ്.എൻ. പുരം പഠാണിവെളിയിൽ പി.എസ്.അജീഷിന്റെ മനസിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും 'വെള്ളാപ്പള്ളി ആൻഡ് കമ്പനി"യിൽ ഒരു ജോലി തരപ്പെടുത്തണം. ആഗ്രഹം സാധിച്ചു. കമ്പനിയുടെ പ്രമുഖ വർക്കുകളിലെല്ലാം വെൽഡറായി പ്രവർത്തിച്ചു. പക്ഷേ നീണ്ടൊരു കാലത്തിനിപ്പുറം അജീഷ് വെൽഡറല്ല, വെള്ളാപ്പള്ളിയുടെ വാഹനങ്ങളുടെ ഡ്രൈവിംഗ് സീറ്റിൽ 'ഇളക്കമില്ലാത്ത" സാരഥിയാണ്! ഇളക്കമില്ലാത്ത സീറ്റ്!
അജീഷ് എന്നു പറഞ്ഞാൽ ഒരുപക്ഷേ, വെള്ളാപ്പള്ളി പോലും ചോദിക്കും, അതാരെന്ന്. തമ്പിയെന്നാണ് വിളിപ്പേര്. കഴിഞ്ഞ 30 വർഷമായി വെള്ളാപ്പള്ളിയുടെ വിശ്വസ്ത ഡ്രൈവർ. സംഘടനയും കുടുംബവും വ്യവസായവും ഒരേ മെയ്വഴക്കത്തോടെ മുന്നോട്ടു നയിക്കുമ്പോൾ വെള്ളാപ്പള്ളിയെന്ന അതികായനെ സമയം തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഉത്തരവാദിത്വം തമ്പിയുടേത്.
വർഷങ്ങൾക്കു മുമ്പ് വർക്ക് സൈറ്റിലെത്തിയ അജീഷും സഹോദരൻ ഷാജിയും വെൽഡർമാരായാണ് തൊഴിൽ ആരംഭിച്ചത്. കൊങ്കൺ റെയിൽവേ വർക്കിന്റെ ഉൾപ്പെടെ ഭാഗമായതിനു ശേഷം കോട്ടയം പ്രിൻസ് ഹോട്ടലിൽ സെക്യൂരിറ്റിയുടെ കുപ്പായമണിഞ്ഞു. അക്കാലത്ത് സഹോദരൻ ഷാജിയായിരുന്നു കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ ഡ്രൈവർ. നാളുകൾക്കു ശേഷം വീട്ടിലെ സെക്യൂരിറ്റിയായി അജീഷ് എത്തി. അങ്ങനെയൊരു ദിവസം തുഷാർ വെള്ളാപ്പള്ളിയാണ് ഡ്രൈവിംഗ് ലൈസൻസ് നേടണമെന്ന് ഉപദേശിച്ച് പഠനത്തിന് പണം നൽകിയതെന്ന് തമ്പി ഓർക്കുന്നു.
പരിശീലനം കഴിഞ്ഞ് ലൈസൻസുമായി തിരിച്ചെത്തിയതോടെ വാഹനത്തിന്റെ താക്കോൽ വെള്ളാപ്പള്ളി നടേശൻ തമ്പിയുടെ കൈയിലേക്കു നൽകി. പിന്നീട് ഇതുവരെ ഒരു മടക്കയാത്ര ഉണ്ടായിട്ടില്ല, തമ്പിക്ക്. സഹോദരൻ ഷാജി അതിനിടെ തുഷാറിന്റെ വയനാട്ടിലെ ഹോട്ടലിലേക്കു മാറി.
വാഹനങ്ങളുടെ വലിയ ശേഖരമുള്ള വെള്ളാപ്പള്ളിക്ക് എന്നും പ്രിയങ്കരം ബെൻസ് യാത്രയാണെന്ന് തമ്പി പറയുന്നു. ഒപ്പമുള്ളവരുടെ എണ്ണം കൂടിയാൽ ടൊയോട്ടയോ മറ്റു വാഹനങ്ങളോ ഉപയോഗിക്കും. നന്നായി ഡ്രൈവ് ചെയ്യുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. പക്ഷേ, താനുള്ളിടത്തോളം സാറിനെ വാഹനം ഓടിക്കാൻ 'അനുവദിക്കില്ലെ"ന്നാണ് തമ്പിയുടെ പക്ഷം. രാപകൽ വ്യത്യാസമില്ലാതെ തമ്പി കണിച്ചുകുളങ്ങരയിലെ വീട്ടിലുണ്ടാകും. അത്യാവശ്യ ദിവസങ്ങളിൽ മാത്രം അവധിയെടുത്ത് ഭാര്യ സവിതയ്ക്കും മക്കളായ അഭിഷേകിനും ആദർശിനും അടുത്തെത്തും.
ദൂെരയാത്രകളിൽ വെള്ളാപ്പള്ളിയുടെ ആരോഗ്യ പരിരക്ഷയും തമ്പിയുടെ ഉത്തരവാദിത്വമാണ്. കഴിക്കേണ്ട മരുന്നുകളും സമയവും തമ്പിക്കു കാണാപ്പാഠം. ലക്ഷ്യസ്ഥാനത്തെത്താൻ കാലതാമസമുണ്ടായാൽ വഴക്ക് ഉറപ്പ്. അനുഭവങ്ങൾ പാഠമായതോടെ നേരത്തേ തന്നെ തയ്യാറായി നിൽക്കാൻ പഠിച്ചു. വാഹനയാത്രയിൽ ഉടനീളം പലപ്പോഴും ഡ്രൈവിംഗ് സംബന്ധിച്ച കാര്യങ്ങൾ വെള്ളാപ്പള്ളി സംസാരിക്കും. പുതിയ മോഡൽ വാഹനങ്ങളിൽ കയറുമ്പോഴാണ് സാങ്കേതികവശങ്ങളെക്കുറിച്ച് കൗതുകം നിറഞ്ഞ ചോദ്യങ്ങൾ വരിക. ഏത് പുത്തൻ മോഡൽ എത്തിയാലും പഴയ മോഡൽ ബെൻസും, പഴയ സിനിമാപ്പാട്ടുകളുമാണ് വെള്ളാപ്പള്ളിയുടെ യാത്രകളെ മനോഹരമാക്കുന്നതെന്ന് തമ്പി അടിവരയിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |