തിരുവനന്തപുരം : നിസാമുദ്ദീൻ എക്സ്പ്രസിൽ സ്ത്രീകൾക്ക് മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കി സ്വർണവും പണവും മൊബൈലുകളും കൊള്ളയടിച്ച കേസിൽ കവർച്ചയ്ക്ക് ഇരയായവർ കുടിച്ച കുപ്പി വെള്ളത്തിൽ നിന്നും സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഉറങ്ങുന്നതിന് തൊട്ടുമുൻപ് മൂന്നു സ്ത്രീകളും വെള്ളം കുടിച്ചിരുന്നതായി മൊഴി നൽകിയിരുന്നു.സ്ത്രീകളുടെ ബോധം കെടുത്താനായി മോഷ്ടാവ് വെള്ളത്തിൽ ഏതെങ്കിലും മരുന്ന് കലർത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഭക്ഷണത്തിലോ വെള്ളത്തിലോ മരുന്ന് കലർത്തിയതാകാമെന്ന് സ്ത്രീകളും സംശയം പ്രകടിപ്പിച്ചിരുന്നു. കുടിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തി, അല്ലെങ്കിൽ ക്ളോറോഫോം പോലുള്ളവ മുഖത്തു സ്പ്രേ ചെയ്തു എന്നീ രണ്ടു സാദ്ധ്യതകളാണ് പൊലീസ് സംശയിക്കുന്നത്. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഏതെങ്കിലും മരുന്ന് ഉള്ളിൽ പോയിട്ടുണ്ടോ എന്നറിയാൻ മൂന്നുപേരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്.സ്പ്രേയുടെ അംശം പരിശോധിക്കാൻ ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങളും പരിശോധിക്കും. ലാബുകളിലെ ഫലങ്ങൾ ഇന്ന് ലഭിക്കുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു. കേസ് അന്വേഷണം തമിഴ്നാട് ആർ.പി.എഫിന് കൈമാറും. സംഭവം നടന്നത് തമിഴ്നാട്ടിൽ വച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം കൈമാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |