തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കവേ, സി.പി.ഐ നേതൃതലത്തിൽ ശീതസമരം വീണ്ടും ശക്തിപ്പെടുന്നു. പാർട്ടി ജനറൽസെക്രട്ടറി ഡി.രാജയെ വാർത്താസമ്മേളനത്തിൽ തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിൽ അഖിലേന്ത്യാ തലത്തിലടക്കം ഒരു വിഭാഗം നേതാക്കൾക്കുള്ള അതൃപ്തി മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.ഇ. ഇസ്മായിൽ ചേരി .
കാനത്തിന്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തിയറിയിച്ച് കത്ത് നൽകിയ ഇസ്മായിലിനെ തള്ളി ഇന്നലെ കാനം രംഗത്തെത്തി. ഡി.രാജയ്ക്കെതിരെ വാർത്താസമ്മേളനത്തിൽ താൻ നടത്തിയ വിമർശനം ശരിയായില്ലെന്നത് മാദ്ധ്യമ വ്യാഖ്യാനമാണെന്ന് കാനം രാജേന്ദ്രൻ ഇന്നലെ വാർത്താലേഖകരോട് പ്രതികരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച തീരുമാനങ്ങളാണ് താൻ പറഞ്ഞത്. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
വാർത്താസമ്മേളനത്തിൽ കടുത്ത നിലപാട് പറയേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിയിലുണ്ടോയെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, അങ്ങനെയില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. താൻ അങ്ങനെയൊരു പരസ്യനിലപാടെടുത്തിട്ടില്ല. മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിന് താൻ മറുപടി നൽകുകയാണുണ്ടായത്. ജനറൽ സെക്രട്ടറിയെന്നല്ല, ചെയർമാനെ വിമർശിച്ച പാർട്ടിയാണ് സി.പി.ഐ എന്നത് ചരിത്ര സത്യമാണ്. ഇസ്മായിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചോയെന്ന ചോദ്യത്തോട് പരിഹാസ രൂപേണയായിരുന്നു കാനത്തിന്റെ മറുപടി. പോസ്റ്റോഫീസ് പിന്നെയെന്തിനാ എന്നദ്ദേഹം ചോദിച്ചു. തനിക്ക് കത്തൊന്നും കിട്ടിയിട്ടില്ല. എന്തിനാണ് ഇസ്മായിൽ കത്തയക്കുന്നത്. താനും അദ്ദേഹവും കഴിഞ്ഞ മൂന്ന് ദിവസവും ഒരുമിച്ചിരുന്നതാണ്. തമ്മിൽ സംസാരിക്കുന്നവരാണ്. അദ്ദേഹം തനിക്ക് കത്തയക്കേണ്ട കാര്യമില്ല. പാർട്ടി മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടവും ആര് ലംഘിച്ചാലും അത് ലംഘനമാണെന്നേ താൻ പറഞ്ഞിട്ടുള്ളൂ. ആർക്കു വേണമെങ്കിലും ആ തൊപ്പിയെടുക്കാമെന്നും കാനം കൂട്ടിച്ചേർത്തു.
ജനറൽസെക്രട്ടറിക്കെതിരായ സംസ്ഥാന സെക്രട്ടറിയുടെ പരസ്യവിമർശനം കമ്മ്യൂണിസ്റ്റ് സംഘടനാ സംവിധാനത്തിന് നിരക്കുന്നതായില്ലെന്നാണ് ഇസ്മായിൽ അനുകൂലികളുടെ ആരോപണം. . സമ്മേളന കാലത്തേക്ക് കടക്കുമ്പോൾ ഇത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയേക്കാം. എന്നാൽ, പാർട്ടിയുടെ പ്രബലഘടകം കേരളത്തിലായിരിക്കെ, സംസ്ഥാന നേതൃത്വത്തെ തള്ളിയൊരു നിലപാട് കേന്ദ്ര നേതൃത്വത്തിനും ബുദ്ധിമുട്ടാണ്. തുടർച്ചയായ മൂന്നാം ടേമിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള കാനം ചേരിയുടെ നീക്കത്തിന് തടയിടാനാണ് ഇസ്മായിൽ ചേരിയുടെ ശ്രമമെന്നാണ് സൂചന. അഖിലേന്ത്യാനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും അവർ നടത്തുന്നു.
കേന്ദ്ര നേതാക്കളുടെ പ്രചാരണം ഏകോപിപ്പിക്കുന്നതിൽ വീഴ്ച
പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ, കേന്ദ്രനേതാക്കളായ അതുൽകുമാർ അൻജാൻ, അശോക് ധാവ്ളെ തുടങ്ങിയവർ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ നടത്തിപ്പിൽ ജാഗ്രതക്കുറവും വൈമുഖ്യവുമുണ്ടായെന്നും, ഇത് സംഘടനാപരമായ വീഴ്ചയാണെന്നും സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സ്വയം വിമർശനം.
ഇടുക്കി ജില്ലയിൽ ഒരു സീറ്റിലാണ് സി.പി.ഐ മത്സരിച്ചത്. എന്നിട്ടും, അവിടെ പരിപാടികളിൽ ജനപങ്കാളിത്തമുറപ്പാക്കാൻ സാധിച്ചില്ല. ജനറൽസെക്രട്ടറി ഡി. രാജയ്ക്കെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പരസ്യവിമർശനം നടത്തിയത് സി.പി.ഐയിൽ വിഭാഗീയപ്പോരിന് വീണ്ടും വഴി തുറന്നിരിക്കെയാണ്, അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളും ചർച്ചയാകുന്നത്. എന്നാൽ, വീഴ്ചയ്ക്ക് നേതാക്കളെ പേരെടുത്ത് വിമർശിച്ചിട്ടില്ല.
ഗീതാ ഗോപി സജീവമായില്ല
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക മുൻ എം.എൽ.എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ല. രണ്ടുതവണ മത്സരിച്ച് വിജയിച്ച ഗീതാ ഗോപിക്ക് ഇത്തവണയും സീറ്റുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനകൾ. രണ്ട് ടേം പൂർത്തിയാക്കിയ മറ്റുള്ളവർ ഒരു ടേം കൂടി പരിഗണിക്കപ്പെട്ടപ്പോൾ, ഗീതാ ഗോപിക്ക് നിഷേധിച്ചിരുന്നു. നാട്ടികയിൽ ഒരു മണ്ഡലം സെക്രട്ടേറിയറ്റംഗവും മണ്ഡലം കമ്മിറ്റിയംഗവും പ്രവർത്തനരംഗത്തില്ലായിരുന്നു. സ്ഥാനാർത്ഥിത്വം ആദ്യഘട്ടത്തിൽ നടത്താനാവാതെപോയ നാട്ടികയിൽ സ്ഥാനാർത്ഥിയില്ലാതെയാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്. എൽ.ഡി.എഫിൽ യോജിച്ച പ്രവർത്തനമുണ്ടായി. അഞ്ച് വർഷം വികസന പ്രവർത്തനങ്ങളും കാര്യമായി നടന്നു. എങ്കിലും എം.എൽ.എയുടെ വിട്ടുനിൽക്കൽ ശരിയായില്ല.
സംഘടനാവീഴ്ച
മണ്ണാർകാട്ടും പീരുമേട്ടിലും സംഘടനാ വീഴ്ചയുണ്ടായി. മണ്ണാർകാട്ട് അവസാന ഘട്ടത്തിൽ മുസ്ലിം വോട്ടർമാർക്കിടയിലുണ്ടായ ഏകീകരണവും മലയോര കർഷകരുടെ ഭൂമിയിൽ വനം ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ദ്റോഹ നടപടികളും യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. പാർട്ടി മന്ത്രിമാരുടെ വകുപ്പുകളിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനായില്ല. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജോസ് കെ. മാണിക്ക് ജനകീയതയില്ലെന്ന് സി.പി.ഐ
പാലാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ ജനകീയത ഇടതുസ്ഥാനാർത്ഥിയായിരുന്നജോസ് കെ.മാണിക്ക് ഇല്ലാതെ പോയതാണ് പരാജയ കാരണമെന്ന് സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.
കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിലെത്തിയത് മുന്നണിയെ ശക്തിപ്പെടുത്തിയെന്നും, മദ്ധ്യകേരളത്തിൽ വലിയ നേട്ടമായെന്നുമുള്ള സി.പി.എം വിലയിരുത്തലിനെ തള്ളുന്നതാണ് സി.പി.ഐ റിപ്പോർട്ട്. കേരള കോൺഗ്രസ്-എം വന്നതുകൊണ്ട് മുന്നണിയെക്കാൾ നേട്ടം അവർക്കാണുണ്ടായത്. ഉപ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ച പാലാ മണ്ഡലം ഇത്തവണ യു.ഡി.എഫ് പിടിച്ചു. യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ല. കേരള കോൺഗ്രസ് പ്രവർത്തകരിലും നിസ്സംഗതയുണ്ടായി. ഒരു പഞ്ചായത്തൊഴികെ ബാക്കിയെല്ലായിടത്തും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം ലഭിച്ചു.
വിഷ്ണുനാഥ് വിനയശീലൻ
യു.ഡി.എഫ് പിടിച്ചെടുത്ത കുണ്ടറ മണഡത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് വിനയശീലനായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ മുറുമുറുപ്പുണ്ടായി. യു.ഡി.എഫ് സ്ഥാനാർത്ഥി ഇത് മുതലാക്കി വോട്ടർമാർക്കിടയിൽ നല്ല അഭിപ്രായം സൃഷ്ടിച്ചെടുത്തു. ബി.ജെ.പിയെയും എൻ.എസ്.എസ് അടക്കമുള്ള സംഘടനകളെയും വശത്താക്കി.
ബാലഗോപാലിനെ ഒതുക്കാൻ നോക്കി
കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനെ സി.പി.എം ഒതുക്കാൻ നോക്കിയെന്നും സി.പി.ഐ വിമർശനം. നല്ല ഐക്യത്തോടെ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനം നടന്നിട്ടും, ഭൂരിപക്ഷം മുമ്പത്തേതിനെക്കാൾ 32,000ത്തോളം കുറഞ്ഞു. സ്ഥാനാർത്ഥിയുടെ മികവും കുടുംബ ബന്ധങ്ങളും യു.ഡി.എഫിന്റെ മുഴുവൻ വോട്ടും തിരിച്ചുപിടിക്കാനവരെ സഹായിച്ചത് എൽ.ഡി.എഫിന്റെ ഭൂരിപക്ഷം വൻതോതിൽ കുറയാനിടയാക്കി. സി.പി.എമ്മിലെ സ്ഥാനാർത്ഥി മോഹികളായ ചിലർ സീറ്റ് കിട്ടാതെ വന്നപ്പോൾ നിരാശരായി പ്രവർത്തനത്തിൽ ചവിട്ടിപ്പിടിത്തം നടത്തി.
ഒരു സംഘടനാ സംവിധാനവുമില്ലാത്ത ദുർബലമായ പാർട്ടിയുടെ പ്രതിനിധിയാണ് കുന്നത്തൂരിൽ മത്സരിച്ചത്. പ്രചാരണത്തിന് സമ്പത്ത് കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥാനാർത്ഥിക്ക് കഴിയാതെ പോയി. ഈ പിന്നോട്ടടി സി.പി.ഐയും സി.പി.എമ്മും ചേർന്ന് പരിഹരിച്ച് മുന്നേറിയെന്നും റിപ്പോർട്ടിൽ പറയുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |