തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിഡിപി സംസ്ഥാന വൈസ് പ്രസിന്റായിരുന്നു.പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ്.
മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു സിറാജ്. രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയുമായാണ് സിറാജ് മൽസരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000ൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പിഡിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മത്സരിച്ചത്
അഭിപ്രായ ഭിന്നതകളെത്തുടർന്ന് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിഡിപി വിട്ട സിറാജ് ഐഎൻഎല്ലിൽ ചേർന്നിരുന്നു. എന്നാൽ, അടുത്തിടെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മഅദനിക്ക് കത്തു നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ വൈസ് ചെയർമാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിർദേശപ്രകാരം നിയമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |