SignIn
Kerala Kaumudi Online
Thursday, 25 April 2024 10.42 PM IST

കൂറുമാറുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കും ശിക്ഷ ഉറപ്പാക്കണം

police

രാജ്യ ശ്രദ്ധയാകർഷിച്ച കേസുകളിൽ പോലും സാക്ഷികൾ കൂറുമാറുന്നത് നിത്യസംഭവമാണ്. കേസിന്റെ വിചാരണവേളയിലാണ് കൂറുമാറ്റം സാധാരണയായി അരങ്ങേറുന്നത്. ഇതുമൂലം പ്രതികൾ രക്ഷപ്പെടുന്നത് കഴിഞ്ഞകാല വിധിന്യായങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ, പ്രതിയെ അറസ്‌റ്റ് ചെയ്‌ത അന്വേഷണ ഉദ്യോഗസ്ഥർ വിചാരണവേളയിൽ കൂറുമാറുന്നത് ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് വിരമിച്ചശേഷം പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് കേസുകൾ പരാജയപ്പെടാൻ ഇടയാക്കുന്നു. ഇതിനെതിരെ ഒരു നടപടിയും എടുക്കാൻ നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നില്ലെന്നത് വലിയ പോരായ്‌മയാണ്. ഈ അവസരം മുതലെടുക്കുന്ന പ്രതികളുടെ സമ്മർദ്ദത്തിൽ ഉദ്യോഗസ്ഥർ കൂറുമാറുന്ന സംഭവങ്ങൾ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഗൗരവമേറിയ നിരീക്ഷണങ്ങൾ നടത്തിയത്.

വിരമിച്ചശേഷം പൊലീസുകാർ മൊഴി മാറ്റുന്നതു തടയാൻ നിയമം വേണമെന്നും ആവശ്യമെങ്കിൽ ഇതിനായി നിയമവിദഗ്ദ്ധരെ ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകണമെന്നുമുള്ള ഹൈക്കോടതി നിർദ്ദേശം സുപ്രധാനമായ തീരുമാനമാണ്. അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ വിരമിച്ചശേഷം പ്രോസിക്യൂഷനെതിരെ മൊഴി നൽകിയാൽ നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന ഡി.ജി.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ അടിയന്തര ഇടപെടലുണ്ടായത്. നിയമ നിർമ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശവും നൽകി. ഇനി ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

മിക്ക ക്രിമിനൽ കേസുകളിലും വിചാരണ അനന്തമായി വൈകാറുണ്ട്. ചിലപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ വിരമിച്ച ശേഷമായിരിക്കും വിചാരണ നടപടികൾ ആരംഭിക്കുക. കേസുകൾ പഠിക്കാതെ കോടതിയിലെത്തി തെറ്റായ വിവരങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരുമുണ്ട്. സർവീസിൽ നിന്ന് വിരമിക്കുന്നതോടെ ചിലർ കോടതിയിൽ ഹാജരാകാൻ പോലും മടികാണിക്കുന്നു. ഇവർ സർവീസിലില്ലാത്തതിനാൽ ഒരു ഘട്ടത്തിലും ഒരു നടപടിയും എടുക്കാൻ കഴിയില്ല. ഉദ്യോഗസ്ഥർ കൂറുമാറുന്നതോടെ കൊടുംകുറ്റവാളികൾ പോലും രക്ഷപ്പെടുന്നുണ്ട്. വിചാരണഘട്ടങ്ങളിൽ കേസുകൾ പഠിച്ച് ഉദ്യോഗസ്ഥർ കോടതിയിലെത്തുമെന്ന് ഉറപ്പാക്കാൻ നിലവിൽ സംവിധാനങ്ങളില്ല. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും തമ്മിൽ ഐക്യമില്ലാതെ പ്രവർത്തിച്ച് കേസുകൾ പരാജയപ്പെട്ട സംഭവങ്ങളുമുണ്ട്. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഒരു ഉദാഹരണം മാത്രമാണ്.

ഹൈക്കോടതി ചൂണ്ടികാണിച്ചത് ഗുരുതരമായ പ്രശ്‌നമാണ്. സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ച പല കേസുകളിലും ഉദ്യോഗസ്ഥരുടെ കൂറുമാറ്റം പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും സർക്കാർ കാര്യമായി യാതൊന്നും ചെയ്‌തില്ല. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവാത്തതിനാൽ കൂറുമാറ്റം നിർബാധം തുടർന്നു. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ കൂറുമാറുന്നത് നിയമസംവിധാനത്തിലെ ഗൗരവമേറിയ കാര്യമാണ്. ഇതിന് തടയിടാൻ പ്രത്യേക സംവിധാനം വേണമെന്ന ഹൈക്കാേടതിയുടെ നിരീക്ഷണം സമയോജിതമാണ്. നിയമനിർമ്മാണത്തിലൂടെ മാത്രമെ ഈ ഗുരുതര പ്രതിസന്ധിയെ തരണം ചെയ്യാൻ കഴിയൂ.

1990 മാർച്ച് 21 ന് തൃപ്പൂണിത്തുറയിലെ ഒരു കെട്ടിടത്തിൽ നിന്ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിയന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ വിചാരണ വേളയിൽ മൊഴിമാറ്റി. വിചാരണ ഘട്ടമായപ്പോഴേക്കും ഈ ഉദ്യോഗസ്ഥൻ വിരമിച്ചിരുന്നു. മൊഴിമാറ്റത്തെത്തുടർന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതിക്ക് വെറുതേ വിടേണ്ടി വന്നു. ഈ ഉത്തരവിലാണ് ക്രിമിനൽ കേസുകളിലെ അന്വേഷണ നടപടികൾ സംരക്ഷിക്കാൻ ഒരു സംവിധാനം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. മൊഴിമാറ്റിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിലാണ് വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിയമപരമായി വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയത്. ഇവർ കേരള പൊലീസ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നതിനാൽ അച്ചടക്ക നടപടിയെടുക്കാനും കഴിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിമാറ്റുന്നതു തടയാൻ നിയമനിർമ്മാണം വേണമെന്ന ആവശ്യം സർക്കാരിനു മുന്നിലുണ്ട്. ഇതോടൊപ്പം ഇത്തരക്കാർക്ക് ശിക്ഷയും ഉറപ്പാക്കണമെന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

സർവീസിൽ നിന്ന് വിരമിച്ച ശേഷം കേസന്വേഷിച്ച ഉദ്യോഗസ്ഥർ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനം അട്ടിമറിയ്‌ക്കപ്പെടാൻ കാരണമാകുമെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. കൂറുമാറുന്ന ഉദ്യോഗസ്ഥർക്കു മേൽ രാഷ്‌ട്രീയ സമ്മർദ്ദത്തിനപ്പുറം കുടുംബാംഗങ്ങളിൽ നിന്നും പോലും സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ പൊലീസ് ആക്‌ടിന്റെ പരിധിയിൽ വരാത്തതിനാൽ പുതിയ നിയമനിർമ്മാണം കൊണ്ടു മാത്രമേ ഒരു ശാശ്വത പരിഹാരമുണ്ടാകൂ. അതിനായി എത്രയും വേഗത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥർ കൂറുമാറുമ്പോൾ കോടതികളിൽ നിന്നുള്ള തിരിച്ചടി വെറുതെ നോക്കി നില്ക്കാനെ പ്രോസിക്യൂഷന് സാധിക്കൂ. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾക്ക് വെറുതെ വിടേണ്ടിയും വരുന്നു.

കൂറുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണമാണ് വേണ്ടത്. അതിനായി പൊലീസ് ആക്‌ടിൽ ഭേദഗതിയോ, പുതിയ നിയമനിർമ്മാണമോ ആവാം. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹ‌ചര്യത്തിൽ സർക്കാരിന് ഇനി അനങ്ങാതിരിക്കാനാവില്ല. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് പഴുതില്ലാത്ത നിയമമാണ് കൊണ്ടുവരേണ്ടത്.

നിയമം അനിവാര്യം

വിരമിച്ച ഉദ്യോഗസ്ഥർ കേസുകളിൽ കൂറുമാറിയാൽ തക്കതായ ശിക്ഷ ഉറപ്പാക്കാൻ പൊലീസ് ആക്‌ടിൽ ഭേഭഗതി വരുത്തണം. ഇത്തരമൊരു നിയമം വരുന്നത് നല്ലതു തന്നെ. ഉത്തരവാദിത്വമില്ലാതെ വിചാരണവേളയിൽ പ്രവർത്തിക്കുകയും കേസ് പഠിക്കാതെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന പ്രവണതയ്‌ക്ക് തടയിടാൻ കഴിയും. സർവീസിൽ നിന്ന് വിരമിക്കുന്നതോടെ ചില ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകാൻ പോലും മടികാണിക്കുന്നുണ്ട്. നിലവിലുള്ള നിയമത്തിൽ സാക്ഷികൾ കൂറുമാറിയാൽ നടപടിയെടുക്കാനുള്ള വകുപ്പുകൾ മാത്രമേയുള്ളൂ. പൊലീസ് ആക്‌ടിൽ ഭേദഗതി വരുത്തി കൂറുമാറുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കും നടപടി ഉറപ്പു വരുത്താം. വേണമെങ്കിൽ കോടതി ഉത്തരവ് പ്രകാരം പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാനും കഴിയും.

അഡ്വ. സി.പി. ഉദയഭാനു

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ

ഹൈക്കോടതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.