അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകളിൽ ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ട് അധികനാളായില്ല. പ്രായപൂർത്തിയാകാത്തവർ പോലും ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്നു. ഉന്നതർക്കായി അന്യസംസ്ഥാന തൊഴിലാളികളെ ബലിയാടുകളാക്കി പ്രതിചേർത്ത് ശിക്ഷിക്കുന്നു. ചിലരുടെ പ്രായം ശരിക്കും രേഖപ്പെടുത്താത്തതിനാൽ ബാലാവകാശ പരിഗണന പോലും ധ്വംസിക്കപ്പെടുന്നു. മേൽക്കോടതികളിൽ കേസുകൾ അപ്പീലായി എത്തുമ്പോഴായിരിക്കും അന്വേഷണസംഘങ്ങളുടെ വീഴ്ചകൾ ഒന്നൊന്നായി പുറത്തുവരിക. ആ സമയം പ്രതികളെന്ന് വിധിക്കപ്പെട്ടവർ പത്തു വർഷത്തിലധികം തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരിക്കും. പല കേസുകളിലും അപ്പീലു പോലും ഉണ്ടാകാറില്ല. അടുത്തകാലത്ത് രണ്ടു കേസുകളിൽ കീഴ്ക്കോടതികൾ ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ ഹൈക്കോടതി വെറുതെവിട്ട സാഹചര്യം സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഗൗരവമായി പരിശോധിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നുണ്ടെന്ന യാഥാർത്ഥ്യം മറച്ചുവയ്‌ക്കാതെയാണ് ഈ തുറന്നുപറച്ചിൽ.
നിയമത്തിന്റെ ആനുകൂല്യം എല്ലാവർക്കും ഉള്ളതാണ്. അതിൽ വെള്ളം ചേർക്കുന്ന സമീപനം ജനാധിപത്യ വ്യവസ്ഥിതിയിൽ ആർക്കും ഭൂഷണമല്ല. ഏറ്റുമാനൂരിൽ അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒഡിഷ സ്വദേശി ശശികുമാർ നായിക്കിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നിൽ അന്വേഷണസംഘത്തിന്റെ വീഴ്ചകളാണെന്ന് ഉറപ്പിച്ചു പറയാം. പ്രതിയുടെ യഥാർത്ഥ പ്രായം കണ്ടെത്തുന്നതിൽ സംഭവിച്ച വീഴ്ച മൂലം ബാലാവകാശ പരിഗണന ലഭിക്കാതെ പോകുകയും ചെയ്‌തു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്. സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി. ഒഡിഷ സ്വദേശിയായ ചന്ദ്രമണി ദുർഗയെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം അഡിഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പ്രതി ശശികുമാർ നായിക്ക് നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതിയുടെ പ്രായത്തിൽ സംശയം തോന്നിയ ഹൈക്കോടതി അന്യസംസ്ഥാനത്തെ നിയമപരമായ സംവിധാനങ്ങളിലൂടെയാണ് പരിശോധന നടത്തിയത്. ഈ വഴി അന്വേഷണസംഘം ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ ആ പ്രതിക്ക് ബാലാവകാശ സംരക്ഷണ നിയമപ്രകാരം മൂന്നു വർഷം ജ്യുവനൈൽ ജസ്‌റ്റിസ് ഹോമിൽ കഴിഞ്ഞാൽ മതിയായിരുന്നു.
2016 ആഗസ്റ്റ് 14 നാണ് സംഭവം നടന്നത്. ശശികുമാറും ചന്ദ്രമണി ദുർഗയും ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിലെ ഒരു വ്യവസായ യൂണിറ്റിലെ തൊഴിലാളികളായിരുന്നു. സംഭവദിവസം പുലർച്ചെ വാക്കു തർക്കത്തെത്തുടർന്ന് ശശികുമാർ ഇയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിൽ വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം അപ്പീലിൽ ഉയർന്നപ്പോൾ ഒഡിഷയിലെ ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രതിയുടെ പ്രായം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സംഭവം നടക്കുമ്പോൾ ശശികുമാറിന് 17 വയസും ഏഴുമാസവും പത്തു ദിവസവും മാത്രമാണ് പ്രായമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്നാണ് ഇത്തരം കേസുകളിൽ ബാലനീതി നിയമപ്രകാരം പ്രതിയെ മൂന്നു വർഷം സ്‌പെഷ്യൽ ഹോമിൽ പാർപ്പിക്കാനേ വ്യവസ്ഥയുള്ളൂവെന്നും പ്രതി അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചെന്നും വിലയിരുത്തി ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്.
മറുനാടൻ തൊഴിലാളികൾ പ്രതിയാകുന്ന കേസുകളിൽ ശരിയായ അന്വേഷണം നടത്തി സത്യം കണ്ടെത്തിയില്ലെങ്കിൽ സമൂഹത്തിൽ ഫ്യൂഡൽ സ്വഭാവം പുന:സ്ഥാപിക്കപ്പെടുമെന്ന് മറ്റൊരു കേസിൽ നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പശ്ചിമബംഗാൾ സ്വദേശിയായ മറുനാടൻ തൊഴിലാളി 2014 ൽ കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പശ്ചിമബംഗാൾ സ്വദേശി സഞ്ജയ് ഒറനെയെ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആർ.അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വെറുതെ വിടുകയും ചെയ്തു.
2014 ജൂൺ 18ന് ആലപ്പുഴ നൂറനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഫർണീച്ചർ വർക്ക്ഷോപ്പിൽ നടന്ന കൊലപാതകം പുനരന്വേഷിക്കാനാണ് ഉത്തരവായത്. കേസ് അന്വേഷിച്ച എസ്.ഐ.യ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിർദ്ദേശിച്ചു.
പശ്ചിമബംഗാൾ സ്വദേശിയായ ഹഫിജുൾ മുഹമ്മദാണ് (കാലിയ) കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റായിരുന്നു മരണം. കേസിൽ അറസ്റ്റിലായ സഞ്ജയ് ഓരണിനെ മാവേലിക്കര സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷ വിധിച്ചത്. എന്നാൽ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് വിലയിരുത്തിയാണ് പ്രതിയുടെ ശിക്ഷ റദ്ദാക്കുകയും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുനരന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചത്. സത്യം കണ്ടെത്തിയില്ലെങ്കിൽ നിസഹായരായ മറുനാടൻ തൊഴിലാളികൾ ഇത്തരം കേസുകളിൽ ഇനിയും പ്രതിയാക്കപ്പെടുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വർക്ക്ഷോപ്പിനോട് ചേർന്നുള്ള ഹാളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ ശമ്പളത്തെ ചൊല്ലി സ്ഥാപനയുടമയുടെ മകനുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് സഞ്ജയ് ഓറൻ വാദിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ സാക്ഷിമൊഴികളും തെളിവുകളും വിശദമായി പരിശോധിച്ചാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിലെ സാക്ഷികളിൽ ഏറെയും സ്ഥാപനത്തിലെ തൊഴിലാളികൾ തന്നെയായിരുന്നു. സഞ്ജയും കൊല്ലപ്പെട്ട ഹഫിജുൾ മുഹമ്മദും പശ്ചിമ ബംഗാൾ സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. അവർ തമ്മിലുള്ള ചെറിയ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്ന് വിശ്വസിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ വർഷം അവസാനത്തോടെ പുനരന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കോടതികൾക്ക് ആരോടും പ്രത്യേകിച്ച് മമതകളൊന്നുമില്ല. മുന്നിൽ നിരത്തിയിരിക്കുന്ന തെളിവുകളാണ് പ്രധാനം. എന്നാൽ, സംശയം തോന്നുന്ന കാര്യങ്ങളിൽ പുനരന്വേഷണത്തിനോ വിശദമായ പരിശോധനകൾക്കോ ഉത്തരവിടാറുണ്ട്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുന്നതെന്ന ഉറച്ചവിശ്വാസമാണ് അതിന് പിന്നിൽ. ഇക്കാര്യത്തിൽ അന്വേഷണസംഘങ്ങളും സത്യസന്ധത പുലർത്തണം. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് കരുതി യഥാർത്ഥ പ്രതികൾക്ക് പകരം അവരെ ബലിയാടാക്കുന്ന സമീപനം മാറണം. നിയമം എല്ലാവർക്കും ഒരു പോലെയാണ്. അത് നടപ്പാക്കുന്നവർ കണ്ണിൽ ചോരയില്ലാത്തവരായി മാറരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |