കൊച്ചി: ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ലാബുടമകളുമായി കൂടിയാലോചിച്ച് മൂന്നാഴ്‌ചയ്‌ക്കകം പുതിയ നിരക്ക് നിശ്ചയിക്കണമെന്ന് ജസ്റ്റിസ് ടി.ആർ. രവി സർക്കാരിനോടു നിർദ്ദേശിച്ചു. എന്നാൽ പുതിയ നിരക്ക് നിശ്ചയിക്കാൻ സമയം വേണ്ടതിനാൽ വിധി നടപ്പാക്കുന്നത് ഒരുമാസത്തേക്ക് നീട്ടി.
1,700 രൂപയിൽ നിന്ന് 500 ആക്കിയതിനെതിരെ തിരുവനന്തപുരം ദേവി സ്‌കാൻസ് ഉൾപ്പെടെയുള്ള സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് വിധി. ഉത്തരവ് പാലിക്കാത്ത ലാബുകൾക്കെതിരെ നടപടിയെടുക്കുമെന്ന മേയ് ഒന്നിലെ നിർദ്ദേശവും റദ്ദാക്കി.
കേസ് ഇങ്ങനെ
നിരക്ക് 2,100 രൂപയിൽ നിന്ന് 1,500 രൂപയാക്കിയപ്പോൾ ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ലാബുടമകളുമായി കൂടിയാലോചിച്ചാണ് 1,700 രൂപയാക്കിയത്. ഏകപക്ഷീയമായി നിരക്ക് പിന്നീട് 500 രൂപയാക്കിയതു നീതി നിഷേധമാണെന്നും സാധനങ്ങൾക്ക് വലിയ വിലയായതിനാൽ ഈ നിരക്കിൽ ടെസ്റ്റ് നടത്താനാവില്ലെന്നും ലാബുടമകൾ വാദിച്ചു. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ്, ട്രാവൻകൂർ - കൊച്ചിൻ പൊതുജനാരോഗ്യ നിയമം തുടങ്ങിയവയനുസരിച്ച് നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി.
ഹൈക്കോടതി പറഞ്ഞത്
സർക്കാർ പറഞ്ഞ വ്യവസ്ഥകൾ ടെസ്റ്റിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരം നൽകുന്നില്ല.
മരുന്നുകളുടെ നിർവചനത്തിൽ വരുന്നതിനാൽ മെഡിക്കൽ ടെസ്റ്റുകൾ അവശ്യസാധനങ്ങളിൽ ഉൾപ്പെടും.
ലാബുകളുമായി ചർച്ച ചെയ്ത് നിരക്ക് തീരുമാനിക്കാനാണ് ഐ.സി.എം.ആർ നിർദ്ദേശം.
മെഡിക്കൽ സർവീസസ് കോർപറേഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് സർക്കാർ നിരക്ക് കുറച്ചത്.
ടെസ്റ്റ് നടത്താനുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് എത്തിക്കാൻ കോർപറേഷനു കഴിഞ്ഞില്ല.
മറ്റു സംസ്ഥാനങ്ങളിൽ നിരക്കു കുറവാണെന്നത് അളവുകോലായി കാണാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |