കാട് കുളിരണ് കൂടു കുളിരണ്
എന്ന 'നെല്ലി'ലെ ഒരൊറ്റ
ഗാനത്തിലൂടെ മലയാളികൾ
ഹൃദയത്തിലേറ്റിയ നടി
കനക ദുർഗ ഓർമകൾ
പങ്കുവയ്ക്കുന്നു
രാമു കാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല് " സിനിമയിലെ കുറുമാട്ടി. വലിയ ചുവപ്പു പൊട്ടുകുത്തി നിറഞ്ഞുചിരിക്കുന്ന ആദിവാസി പെണ്ണ്. 'കാട് കുളിരണ് കൂടു കുളിരണ്" എന്ന പാട്ട് പാടി കുറുമാട്ടി വന്നപ്പോൾ എഴുപതുകളിലെ കേരളത്തിലെ ചെറുപ്പക്കാരെല്ലാം കുറുമാട്ടിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. പെണ്ണുങ്ങൾ ഇഷ്ടത്തോടും അസൂയയോടും നോക്കി. കുറുമാട്ടിയെ അനശ്വരമാക്കിയ കനകദുർഗ പിന്നെ മലയാളത്തിലെ നായികമുഖമായി മാറുകയും ചെയ്തു. ആന്ധ്രയിലെ വിജയവാഡയിൽ കർഷകനായ കോടേശ്വരറാവുവിന്റെയും രത്നമ്മയുടെയും ഏക മകളാണ് കനകദുർഗ എന്നു വിശ്വസിക്കാൻ മലയാളിക്ക് എന്നും മടിയായിരുന്നു. നാടിന്റെ പരദേവതയായ കനകദുർഗദേവിയുടെ പേരുതന്നെ കോടേശ്വരറാവു മകൾക്ക് നൽകി. വർഷങ്ങൾക്കുശേഷം പ്രശസ്ത ഛായാഗ്രാഹകൻ ഹേമചന്ദ്രന്റെ ജീവിത സഖിയായ കനകദുർഗ മലയാളത്തിന്റെ മരുമകളാവുകയും ചെയ്തു. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഏകമകൾ മാനസയും അഭിനയരംഗത്ത് സാന്നിദ്ധ്യം അറിയിക്കുന്ന കാഴ്ച പിന്നെ നമ്മൾ കണ്ടു. ചെന്നൈ ഇഞ്ചപാക്കം ഇ.വി.ആർ റോഡിലെ വീട്ടിൽ നിറഞ്ഞ ആഹ്ളാദത്തിൽ വിശ്രമജീവിതത്തിലാണ് കനകദുർഗ.
മലയാളത്തിലേക്ക് വരാൻ 'നൃത്തശാല" എങ്ങനെ വഴി തുറന്നു?
പഠിച്ചതും വളർന്നതും മദ്രാസിൽ. അഞ്ചാംക്ളാസിൽ രണ്ട് പ്രാവശ്യം പഠിച്ചു. പിന്നെ പഠിപ്പു നിറുത്തി.ആയിരത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു.സത്യൻ മാഷിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. കെ. പി ഉമ്മറാണ് എന്റെ നായകൻ. എന്നാൽ ചെറിയകുട്ടിയാണെന്ന കാരണത്താൽ അഭിനയിക്കാതെ മടങ്ങേണ്ടി വന്ന കാര്യം നൃത്തശാലയുടെ നിർമ്മാതാവ് ശോഭന പരമേശ്വരൻ അറിഞ്ഞു. ശോഭനപരമേശ്വരനാണ് നൃത്തശാലയിൽ അഭിനയിക്കാൻ വിളിക്കുന്നത്. എ.ബി. രാജ് സാർ സംവിധാനം. നസീർ സാർ നായകൻ. നായികയായ ജയഭാരതിയോടൊപ്പം നൃത്തരംഗം.പിന്നെ രണ്ടു സീൻ. ആ ചിത്രത്തിൽ അഭിനയിച്ചാണ് ഇന്നസെന്റ് സിനിമയിൽ എത്തുന്നത്. നൃത്തശാലയിൽ അഭിനയിച്ചപ്പോൾ പ്രതിഫലം തന്നില്ല. കുടുംബത്തിലെ പലരും ആസമയത്ത് തെലുങ്ക് സിനിമാരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
തെലുങ്കിലെ പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അച്ഛന്റെ സുഹൃത്താണ്. ഒരു ദിവസം വിശ്വനാഥ് സാർ വീട്ടിൽ വന്നപ്പോൾ അച്ഛൻ എന്നെ വഴക്ക് പറയുന്നത് കേട്ടു. പഠനകാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞാണ് വഴക്ക്. വീട്ടിൽ സിനിമാനടിയില്ലെന്ന് അപ്പോൾ വിശ്വനാഥ് സാർ. തെലുങ്ക് ചിത്രം 'പ്രൈവറ്റ് മാസ്റ്റർ" ആണ് ആദ്യ സിനിമ. പിന്നീട് തെലുങ്കിൽ സൂപ്പർ സ്റ്റാറായി മാറിയ ശോഭൻ ബാബു ആണ് എന്റെ നായകൻ. അച്ഛന്റെ ഫാം ഹൗസിലായിരുന്നു ചിത്രീകരണം. രണ്ടാമത് തെലുങ്ക് ചിത്രമാണ് സാക്ഷി. അഭിനയിച്ച സിനിമകളിൽ അധികവും കണ്ടിട്ടില്ല.
നെല്ല് സിനിമയിലെ കുറുമാട്ടിയ്ക്ക് 47 വയസ് പിന്നിടുന്നു?
ഇരുപത്തിമൂന്ന് വയസിലാണ് കുറുമാട്ടിയാവുന്നത്. ഇപ്പോൾ കുറുമാട്ടിക്ക് 70 വയസ്. അഭിനയം എന്തെന്നറിയാത്ത പ്രായം. രാമുകാര്യാട്ട് എന്ന പ്രതിഭാധനനായ സംവിധായകൻ , കാമറയിൽ വിസ്മയം തീർക്കുന്ന ഛായാഗ്രാഹകൻ ബാലുമഹേന്ദ്ര. നസീർ സാർ, ജയഭാരതി, കവിയൂർ പൊന്നമ്മചേച്ചി, അടൂർഭാസി, ബഹദൂർ ഉൾപ്പടെ വലിയ താരനിര. മോഹൻശർമ്മയാണ് എന്റെ നായകൻ. മലയാളം ഡയലോഗ് എനിക്ക് വഴങ്ങിയില്ല. ഡബ്ബിംഗ് എല്ലാ പരിഹരിക്കുമെന്ന് രാമുകാര്യാട്ട് സാർ. വിഷമിക്കേണ്ട ദുർഗ എന്ന് അപ്പോൾ ബാലു പറയും. കോളേജ് കുട്ടികൾ വിനോദ സഞ്ചാരത്തിന് പോകുമ്പോൾ ഉണ്ടാകുന്ന ആഹ്ളാദത്തിൽ ഞാൻ. 'കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദപ്പൂ" പാട്ടുപാടി ഞാൻ ഗാനരംഗത്ത്. പാട്ടിന്റെ ആദ്യവരികളിൽ ഗ്ളാമറുണ്ട്. എന്നാൽ സീനിൽ ഗ്ളാമറില്ല. തമിഴിൽ എഴുതി തന്ന വരികൾക്കൊപ്പം ചുണ്ടനക്കി. വയലാറിന്റെ പാട്ട്. സലിൽ ചൗധരിയുടെ സംഗീതം.പി. സുശീലയാണ് പാടിയത്. നെല്ലിലെ കദളി കൺകദളി, നീലപ്പൊന്മാനേ, ചെമ്പാ ചെമ്പാ എന്നീ ഗാനങ്ങളും എവർഗ്രീൻ ഹിറ്റ്.
വയനാട്ടിലാണ് നെല്ല് ചിത്രീകരിച്ചത്. രണ്ട് മണിക്കൂർ ജീപ്പിൽ യാത്രചെയ്യണം ലൊക്കേഷനിൽ എത്താൻ. പിന്നെ കാട്ടിലൂടെ കുറെ നടക്കണം. ഇപ്പോൾ ഏത് കാട് കണ്ടാലും ഞാൻ കുറുമാട്ടിയെ ഒാർക്കും. എന്നാൽ കുറുമാട്ടി പോലെ ശക്തമായ കഥാപാത്രം പിന്നെ ലഭിച്ചില്ല. ഏതോ ഒരു സ്വപ്നത്തിലെ പ്രായമായ കഥാപാത്രവും മോഹിനിയാട്ടത്തിലെ അഭിസാരികയും തെമ്മാടി വേലപ്പനിലെ മാധവിയും കുറുമാട്ടിയ്ക്ക് ഒപ്പം വരും. നെല്ലിൽ അഭിനയിക്കാനാണ് ആദ്യമായി കേരളത്തിൽ വരുന്നത്. മദിരാശിയിലെ സ്റ്റുഡിയോയിലായിരുന്നു നൃത്തശാലയുടെ ചിത്രീകരണം. നെല്ലിന് ശേഷം 'മഴക്കാറ്" സിനിമയിൽ മധുവിന്റെ നായികയായി അഭിനയിച്ചു. ആദ്യം റിലീസായതും 'മഴക്കാറ്."
മധുവിന്റെയും ജയന്റെയും സിനിമകളിലാണല്ലേ കൂടുതൽ അഭിനയിച്ചത്?
ജയന്റെ 12 സിനിമകളിലും മധുവിന്റെ നായികയായി 8 ചിത്രങ്ങളിലും അഭിനയിച്ചു. സോമന്റെ നായികയായി രാസലീല, സുകുമാരന്റെ നായികയായി ഏതോ ഒരു സ്വപ്നം. നസീർസാറിന്റെ നായികയായി അഭിനയിക്കാൻ കഴിഞ്ഞില്ല. മലയാളത്തിൽ നിന്നാണ് ആളുകൾ എന്നെ വിളിച്ചത്. ഏറ്റവും കൂടുതൽ സിനിമകളും മലയാളത്തിൽത്തന്നെ. എന്നെ കൂടുതൽ സ്നേഹിച്ചതും മലയാളികളാണ്. അവരുടെ ഹൃദയത്തിൽ ഇപ്പോഴും ഞാനുണ്ടെന്ന് വിശ്വസിക്കുന്നു.
ഛായാഗ്രാഹകൻ ഹേമചന്ദ്രൻ എങ്ങനെയാണ് ജീവിതപങ്കാളിയാവുന്നത്?
ബാലചന്ദ്ര മേനോന്റെ ആദ്യചിത്രമായ 'ഉത്രാടരാത്രി" യിൽ അഭിനയിക്കുമ്പോഴാണ് ഹേമചന്ദ്രനെ പരിചയപ്പെടുന്നത്. ലൊക്കേഷനിൽ ഞങ്ങൾ പരിചയപ്പെട്ടു. എനിക്ക് ദൈവം തന്നതാണ് ഹേമനെ. ഹസ്തരേഖാശാസ്ത്രം ഹേമന് അറിയാം. എന്റെ കൈ നോക്കി ഭാവി പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്നും വിവാഹ ജീവിതമാണ് ആഗ്രഹമെന്നും ഞാൻ. ആ സംഭാഷണം ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി മാറ്റി. കേരളത്തിലെ ചെറുപ്പക്കാർക്ക് ഡ്രീം ഗേൾ ആയിരുന്നെങ്കിലും ആരും പ്രണയലേഖനം തന്നില്ല.എന്നാൽ ഹേമൻ എന്റെ മനസ് കീഴടക്കി. നാല് സിനിമകളിൽ കൂടി ഞങ്ങൾ ഒന്നിച്ചു. പിന്നെ വിവാഹം. തുടർന്ന് അഭിനയരംഗം ഉപേക്ഷിച്ചു. ഹേമൻ മരിച്ചിട്ട് ഇരുപതുവർഷം. കൊച്ചി നായരമ്പലം ആണ് നാട്.
സൂത്രധാരനിലെ ഭവാനി അക്കയെ പുതുതലമുറ ഒാർക്കുന്നു?
ഹേമൻ മരിച്ച ശേഷം എന്റെ ഒരു ചാനൽ അഭിമുഖം വന്നിരുന്നു. അതുകണ്ടാണ് ലോഹിതദാസ് വിളിക്കുന്നത്. തിരുനെൽവേലിയിലായിരുന്നു ചിത്രീകരണം. കഥാപാത്രം ഇഷ്ടപ്പെട്ടതിനാൽ അഭിനയിച്ചു. സൂത്രധാരന് ശേഷം സിനിമയിൽ അഭിനയിച്ചില്ല. സീരിയിലിൽ അഭിനയിക്കാൻ ഒരിക്കൽ മണിയൻപിള്ള രാജു വിളിച്ചിരുന്നു. ഇനി അഭിനയ രംഗത്തേക്ക് മടങ്ങിവരില്ല. ആ ജീവിതം സംതൃപ്തി നൽകിയില്ല. പണം മാത്രം തന്നു.അതുകൊണ്ട് സന്തോഷം ലഭിക്കില്ലല്ലോ. സിനിമ എനിക്ക് തന്നത് ഹേമനെ മാത്രമാണ്.
വിശ്രമജീവിതം എങ്ങനെ പോവുന്നു?
ഇപ്പോഴാണ് ജീവിച്ചു തുടങ്ങുന്നത്. മനസ് തുറന്ന് സംസാരിക്കുന്നത് ,ആഹ്ളാദിക്കുന്നത്. എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. മാനസിക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു. ഇഷ്ടപ്പെട്ട ആളിനെ കൊണ്ട് കല്യാണം കഴിപ്പിച്ചു. മരുമകൻ വിക്രാന്ത് തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ട്. നടൻ വിജയ്യുടെ അമ്മയുടെ സഹോദരിപുത്രനാണ്. ചെറുമക്കളായ യശ്വന്ത് ആറാം ക്ളാസിലും വിപിൻ വിനായക് യു.കെ.ജിയിലും പഠിക്കുന്നു. ചെറുമക്കളുടെ വളർച്ച കാണുന്നു. അവരുടെ പാട്ടിയായി ജീവിതം ആഘോഷിക്കുന്നു. ദൈവത്തിന് നന്ദി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |