തിരുവനന്തപുരം : ഒന്നര ലക്ഷത്തോളം കാർഡുകൾ ഇതുവരെ അനർഹരുടെ പക്കൽ നിന്നും തിരികെ ലഭിച്ചിട്ടുണ്ടെന്നും ഇനിയും മുൻഗണനാ വിഭാഗത്തിൽ തുടരുന്ന അനർഹരെ കണ്ടെത്താൻ 10 റേഷൻകടകൾ വീതം നേരിട്ട് പരിശോധിക്കാൻ റേഷനിംഗ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. അനർഹർ തിരിച്ചേൽപ്പിച്ച കാർഡുകളിലെ ഒഴിവുകളിൽ നിന്നും 40,000ത്തോളം മുൻഗണനാ കാർഡുകൾ നവംബറിൽ വിതരണം ചെയ്യും.
സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകുന്നതിന് മാനദണ്ഡം തയ്യാറാക്കും. തോട്ടം തൊഴിലാളികളിൽ മഹാഭൂരിപക്ഷത്തെയും ബി.പി.എൽ കാർഡുകളിൽ ഉൾപ്പെടുത്തി. പട്ടികവർഗ കോളനികളിൽ അർഹതയുള്ള മുഴുവൻപേർക്കും റേഷൻകാർഡ് ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷൻ കട ലൈസൻസ്: സംവരണം
ഉറപ്പാക്കും
റേഷൻകട ലൈസൻസ് അനുവദിക്കുമ്പോൾ പട്ടിക വിഭാഗങ്ങക്കുള്ള സംവരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 1966ലെ കേരള റേഷനിംഗ് ഓർഡർ പ്രകാരം പട്ടികജാതിക്കാർക്ക് എട്ടും, പട്ടികവർഗക്കാർക്ക് രണ്ടും ഭിന്നശേഷികാർക്ക് അഞ്ചും വനിതകൾക്ക് 20 ശതമാനവുമാണ് ലൈസൻസിക്കുള്ള സംവരണം. 14,130 റേഷൻ കടകളിൽ പട്ടികജാതി വിഭാഗത്തിന് സംവരണം അനുസരിച്ച് 1130 എണ്ണത്തിന് അർഹതയുണ്ടെങ്കിലും 308 കടകളെയുള്ളൂ. 822കടകൾ കൂടി അനുവദിക്കണം. പട്ടികവർഗക്കാർക്ക് 283 കടകൾക്ക് അർഹതയുണ്ടെങ്കിലും 64 എണ്ണമേയുള്ളൂ. 219 കടകൾ കൂടി അനുവദിക്കണം. 4945 കടകൾക്ക് സംവരണ വിഭാഗങ്ങൾക്ക് അർഹതയുണ്ടെങ്കിലും 3097 മാത്രമേയുള്ളൂ. ആവശ്യത്തിന് അപേക്ഷകരില്ലാത്തതാണ് ഇതിന് കാരണമെന്നും വി. ശശിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
10 സുഭിക്ഷാ ഹോട്ടലുകൾക്കുള്ള പ്രൊപോസൽ ലഭിച്ചു
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 10സുഭിക്ഷാ ഹോട്ടലുകൾ കൂടി ആരംഭിക്കാനുള്ള പ്രൊപോസൽ ലഭിച്ചതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്, നെടുമങ്ങാട്, ആലപ്പുഴയിൽ കാർത്തികപ്പള്ളി, ചെങ്ങന്നൂർ, കോട്ടയത്ത് ഏറ്റുമാനൂർ, മീനച്ചൽ, പാലക്കാട് ആലത്തൂർ, തൃശൂർ ജില്ലയിൽ ചാലക്കുടി, തൃശൂർ കോർപ്പറേഷൻ, മലപ്പുറം ജില്ലയിൽ പൊന്നാനി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കാനുള്ള പ്രൊപോസൽ പരിശോധിച്ചു വരികയാണ്. നിലവിൽ സംസ്ഥാനത്ത് ആറ് സുഭിക്ഷ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് പ്രൊപോസൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |