കൊല്ലം: ഒരുമിച്ചു പിറന്ന നാല് കൺമണികൾ ഇന്നലെ ശാരദാദേവിയുടെ സന്നിധിയിൽ ഒന്നിച്ച് അദ്യക്ഷരമെഴുതി അക്ഷരലോകത്തേക്ക് ചുവടുവച്ചു.
കൊല്ലം ഇരവിപുരം പുത്തൻനട രാജ്ഗോപാൽ മന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുന്ന മൈക്കാട് പണിക്കാരനായ ജോസിന്റെ മക്കളാണ് നാലുപേരും. ക്രിസ്തുമത വിശ്വാസികളാണെങ്കിലും ശാരദാദേവിയെ വലംവച്ച് തൊഴുത ശേഷമാണ് കുഞ്ഞു സഹോദരങ്ങളായ ജോബ് ജോസ്, ജോഷ്വാ ജോസ്, ജെനിഫർ ജോസ്, ജുവാൻ ജോസ് എന്നിവർ അക്ഷരമെഴുതാൻ ആചാര്യന്മാരുടെ മുന്നിലെത്തിയത്. ജോസിന്റെ കാലിൽ അടുത്തിടെ മൺവെട്ടി കൊണ്ട് സാരമായി പരിക്കേറ്റിരുന്നു. എന്നിട്ടും വീട് പട്ടിണിയാകാതിരിക്കാൻ ജോസ് ഇന്നലെയും പണിക്ക് പോയി. അമ്മ ശരണ്യയുടെയും പിതൃസഹോദരി സോണിയയുടെയും കൈപിടിച്ചാണ് നാലുപേരും ശാരദാമഠത്തിലെത്തിയത്.
ജോസിന് സ്ഥിരമായി ജോലിയില്ല. വല്ലപ്പോഴും കിട്ടുന്ന ജോലിയിലൂടെയാണ് കുടുംബം പുലരുന്നത്. സർക്കാരിന്റെ സൗജന്യക്കിറ്റ് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ അതും മുടങ്ങി. ഉള്ള സമ്പാദ്യങ്ങളെല്ലാം പെറുക്കിക്കൂട്ടിയാണ് സഹോദരി സോണിയയെ ജോസ് വിവാഹം കഴിപ്പിച്ചയച്ചത്. സ്ത്രീധന പ്രശ്നങ്ങളെ തുടർന്ന് സോണിയ ഇപ്പോൾ ജോസിന്റെ വീട്ടിലാണ്. അതുകൊണ്ട് സ്ത്രീധനം വാങ്ങില്ലെന്ന് മാത്രമല്ല, ഒരുതരി സമ്പാദ്യം പോലുമില്ലാത്ത പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ജോസ് തീരുമാനിച്ചു. അങ്ങനെയാണ് കഴക്കൂട്ടം ലിറ്റിൽ ഫ്ലവർ സ്നേഹാശ്രമത്തിലെ അന്തേവാസിയായ ശരണ്യയെ വിവാഹം കഴിച്ചത്. പള്ളിയിൽ ചോദിച്ചപ്പോൾ ഇത്തവണ ആദ്യക്ഷരം കുറിക്കൽ ഇല്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ജാതിമതഭേദമില്ലാത്ത ശാരദാസന്നിധിയിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |