കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. മിന്നൽ പ്രളയങ്ങളും മേഘവിസ്‌ഫോടനവും ഉരുൾപൊട്ടലുകളിൽ ഗ്രാമങ്ങളും മനുഷ്യരും കുത്തിയൊലിച്ച് പോകുന്നത് കണ്ട് കേരളം ഞെട്ടിവിറയ്ക്കുകയാണ്. മൂന്നു വർഷത്തിനിടെ പത്ത് ജില്ലകളിൽ ആയിരത്തിലേറെ ഉരുൾപൊട്ടൽ ഉണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. ഇതിനുള്ള പ്രധാനകാരണം അനിയന്ത്രിതമായ മണ്ണിടിച്ചിലും ഖനനവുമാണ്. പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുൾപൊട്ടൽ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികൾ ഉണ്ടാവുന്നു. സർക്കാർ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികൾക്ക് അനുമതി നൽകുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവർത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഖനനം എങ്ങനെ പരിസ്ഥിതിയെ ബാധിക്കുന്നു?
ഖനനവും ക്വാറിയും പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുന്നു.ഖനനത്തിനു ശേഷം ഉണ്ടാകുന്ന വലിയ കുഴികളും മാലിന്യങ്ങളും ഗ്രാമപ്രദേശങ്ങളിൽ വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചുറ്റുപാടും വായുമലിനീകരണവും ജല മലിനീകരണവും നടത്തുന്നതിലൂടെ വന്യ ജീവികളെയും മനുഷ്യരെയും ഇത് ഒരുപോലെ ബാധിക്കുന്നു.
ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പ്രദേശത്തെ ക്വാറികളിലെ അശാസ്ത്രീയമായ ഖനനത്തിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതിവാതികളും പറയുന്നത്. ക്വാറികളുടെ പ്രവർത്തനം പല പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കുന്നുകൾ ഇടിച്ച് നിരത്തുന്നതിലൂടെ ഭൂമി ദുർബലമാകുന്നു അതോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിൽ അധികാരികൾ കാണിക്കുന്ന നിസംഗതയാണ് വൻ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
സംസ്ഥാനത്ത് ക്വാറികൾക്ക് അനുമതി നൽകുന്നതിനു മുൻപ് അധികാരികൾ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താൻ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നൽകാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഖനന മാഫിയയെ സർക്കാർ തടഞ്ഞാൽ മാത്രമേ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കരകയറാൻ സാധിക്കൂ. ക്വാറികളിൽ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ കനത്ത മഴയിൽ ഉരുൾപൊട്ടൽ തടയാനാകൂ.
ഗാഡ്ഗിലിന്റെ വാക്കുകൾ
കനത്ത മഴയിൽ കേരളം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കുമ്പോൾ കേരളം ഓർക്കുന്നത് മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നുമാണ് അന്ന് ഗാഡ്ഗിൽ പറഞ്ഞത്. 2013 ൽ മാധവ് ഗാഡ്ഗിൽ പങ്കുവെച്ച ഈ ആശങ്കയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മുൻപ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും കനത്ത മഴയിൽ മണ്ണിടിച്ചിൽ ശക്തമായപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിച്ച പ്രകൃതിലോല പ്രദേശങ്ങളുടെ പട്ടിക ചർച്ചയായിരുന്നു. ഒരിക്കൽ ഗാഡ്ഗിലിനെ പരിഹസിച്ചെങ്കിലും ഇപ്പോൾ ഓരോ വർഷവും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |