ഇന്ത്യയിൽ പൊതു സിവിൽ കോഡ് വേണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായി. 1950 ൽ ഭരണഘടന നിലവിൽ വന്നശേഷവും ഇന്ത്യയിലെ വിവിധ മതങ്ങളിൽപ്പെട്ടവർ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നീ കാര്യങ്ങളിൽ അവരവരുടെ മതം അനുശാസിക്കുന്ന നിയമങ്ങളാണ് പിന്തുടരുന്നത്. ഹിന്ദുപുരുഷൻ മരിച്ചാൽ ഭാര്യയ്‌ക്കും കുട്ടികൾക്കും അമ്മയ്ക്കും സ്വത്തിന് തുല്യ അവകാശം നൽകുന്നു. സ്ത്രീയാണ് മരിക്കുന്നതെങ്കിൽ അമ്മയ്ക്ക് അവകാശമില്ല. എന്നാൽ ക്രിസ്ത്യാനിയുടെ ഭാര്യയ്‌ക്ക് മക്കളുണ്ടെങ്കിൽ മൂന്നിൽ ഒന്ന് അവകാശവും കുട്ടികൾക്ക് തുല്യാവകാശവും നൽകുന്നു. കുട്ടികളില്ലാത്ത മുസ്ളിം ഭാര്യയ്‌ക്ക് നാലിൽ ഒന്ന് അവകാശവും കുട്ടികളുള്ള ഭാര്യയ്‌ക്ക് എട്ടിൽ ഒന്ന് അവകാശവും മാത്രം നൽകുന്നു. മരിച്ചുപോയ മക്കളുടെ കുട്ടികൾക്ക് മറ്റുമതങ്ങളിൽ പിന്തുടർച്ചാവകാശം ലഭിക്കുമ്പോൾ മുസ്ളിം സമുദായത്തിൽ യാതൊരു അവകാശവും ലഭിക്കുന്നില്ല. മുസ്ളിം പിന്തുടർച്ചാവകാശ നിയമപ്രകാരം, മരിച്ച പിതാവിന്റെ സ്വത്തിൽ മകൾക്ക് ഒരു ഒാഹരിയും മകന് രണ്ട് ഒാഹരിയും ലഭിക്കുമെങ്കിലും പിതാവ് ജീവിച്ചിരിക്കുമ്പോൾ മകനോ മകളോ മരിച്ചാൽ അവരുടെ മക്കൾക്ക് ഒന്നും ലഭിക്കുന്നില്ല. എന്നാൽ ഇൗ നിയമത്തെ മറികടക്കാൻ മക്കളുടെ പേരിൽ അല്ലെങ്കിൽ പേരക്കുട്ടികളുടെ പേരിൽ മുഴുവൻ സ്വത്തും ഒസ്യത്ത് എഴുതിവയ്‌ക്കാനും സാധിക്കില്ല. വില്‌പത്ര പ്രകാരം ഒരു മുസ്ളിമിന് തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമേ കൊടുക്കാൻ നിയമം (ശരിഅത്ത്) അനുവദിക്കുന്നുള്ളൂ. അതിൽ കൂടുതൽ കൊടുക്കുന്നതിന് മറ്റെല്ലാ അവകാശികളുടെയും സമ്മതം ആവശ്യമാണ്.
നമ്മുടെ ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം നിയമത്തിന്റെ മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാൽ മതത്തിന്റെ പേരിലുള്ള സ്ത്രീ - പുരുഷ വിവേചനം ഇപ്പോഴും തുടരുന്നു. മുസ്ളിം സമുദായത്തിലെ സ്ത്രീകളോടുള്ള ഇൗ അനീതി അവസാനിപ്പിക്കാൻ ഏകപരിഹാരം പൊതുസിവിൽ കോഡ് നടപ്പാക്കുക മാത്രമാണ്. അതിനു നിയമത്തിന്റെ പിൻബലവുമുണ്ട്. അതായത് ഭരണഘടനയിലെ 44-ാം അനുച്ഛേദം പൊതു സിവിൽ കോഡ് നടപ്പാക്കാൻ രാജ്യത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 44-ാം അനുച്ഛേദം നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെട്ടതായതു കൊണ്ട് കോടതിവഴി അതു നടപ്പാക്കാൻ സാദ്ധ്യമല്ല. പാർലമെന്റിൽ നിയമം നിർമ്മിക്കുക തന്നെ വേണം. 1985 ലെ ഷാ ബാനു കേസിൽ സുപ്രീം കോടതി ഇത് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു : 'സർക്കാർ ഏക സിവിൽ കോഡിന് നടപടിയെടുക്കണം.' അടുത്ത കാലത്ത് മറ്റൊരു കേസിൽ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും ഇതാവർത്തിച്ചു. എന്നാൽ നമ്മുടെ ചില രാഷ്ട്രീയ നേതാക്കൾ ഏക സിവിൽ കോഡിനെ നഖശിഖാന്തം എതിർക്കുന്നു. ഏക സിവിൽ കോഡിനു വേണ്ടി വാദിച്ചിരുന്ന സി.പി.എം ഇപ്പോൾ അഭിപ്രായം മാറ്റിയിരിക്കുന്നു. പക്ഷേ, മുസ്ളിം സ്ത്രീകളുടെ അഖിലേന്ത്യാ സംഘടന (മുസ്ളിം ആന്ദോളൻ മഞ്ച്) ഏക സിവിൽകോഡിനു വേണ്ടി സർക്കാർ മുമ്പാകെ നിവേദനം നൽകിയിട്ടുണ്ട്. അനീതിയ്‌ക്കെതിരെ ശബ്ദം മുഴക്കേണ്ട രാഷ്ട്രീയ പാർട്ടികൾ സംഘടിത വോട്ടുബാങ്കിൽ കണ്ണുവെച്ച് സമുദായ പ്രീണനം നടത്തുകയാണ് ചെയ്യുന്നത്. വിവാഹ മോചനത്തിന്റെ കാര്യത്തിലും മുസ്ളിം സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടതകൾക്കു നേരെ എന്തുകൊണ്ടിവർ മുഖം തിരിയ്‌ക്കുന്നു ? വിവാഹമോചിതയായ മുസ്ളിം സ്ത്രീക്ക് ആശ്വാസം പകർന്ന സുപ്രീം കോടതി വിധിയെ നിർവീര്യമാക്കാനാണ് അന്നത്തെ രാജീവ് ഗാന്ധി സർക്കാർ നിയമം കൊണ്ടുവന്നു പാസാക്കിയത്. ആയതിനാൽ കുറഞ്ഞപക്ഷം ഏക സിവിൽ കോഡ് മുസ്ളിം സമുദായത്തിന് ഐച്ഛികമാക്കുക. സമുദായ സ്നേഹികൾ തീർച്ചയായും ഏക സിവിൽ കോഡ് സ്വീകരിക്കും. ഇപ്പോൾ ഒരു തെറ്റിദ്ധാരണ പരന്നിട്ടുള്ളത് ഏക സിവിൽ കോഡ് എന്നാൽ ഭൂരിപക്ഷ സമുദായത്തിന്റെ നിയമം മറ്റുള്ളവരിൽ അടിച്ചേല്‌പിക്കാൻ പോകുന്നുവെന്നാണ്. യഥാർത്ഥത്തിൽ എല്ലാ സമുദായത്തിന്റെയും നല്ലവശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നീതിപൂർവമായ ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്‌ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ജസ്റ്റിസ് വി. ഖാലിദ് കേരള ഹൈക്കാടതിയിൽ ജഡ്ജിയായിരിക്കെ മുഹമ്മദ് ഹനീഫ vs പാത്തുമ്മ ബീവി കേസിൽ മുസ്ളിം വ്യക്തി നിയമത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത് : "ശരിഅത്ത് നിയമത്തിന്റെ രാക്ഷസീയതയിൽ എന്റെ നീതിന്യായ മന:സാക്ഷി അസ്വസ്ഥമാകുന്നു. പൊതുജനാഭിപ്രായം സൃഷ്‌ടിക്കുന്ന നേതാക്കന്മാരുടെ മന:സാക്ഷി അസ്വസ്ഥമാകുന്നോ എന്നതാണ് പ്രശ്നം. ഇൗ നിയമം മുസ്ളിം സ്ത്രീകളോട് ഇത്രയും ക്രൂരത തുടരണോ? അവരുടെ യാതനകൾ ലഘൂകരിക്കും വിധം ഇതിൽ മാറ്റം വരുത്തിക്കൂടേ ?" (കേരള ലാ ടൈംസ്, 1972, പേജ് 512)
(മുൻ ജില്ലാ ജഡ്‌ജിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |