മരണശിക്ഷ
ഭയപ്പെടുത്തുന്ന മൂളലോടെ ബോട്ട് സാവധാനം നീങ്ങിക്കൊണ്ടിരുന്നു. പടിഞ്ഞാറ് സന്ധ്യ മറഞ്ഞു കഴിഞ്ഞിട്ട് രണ്ടര നാഴികയെങ്കിലും പിന്നിട്ടിട്ടുണ്ട്. മുകളിൽ വിളറിയ ചന്ദ്രൻ. താഴെ ഇരുട്ട് പ്രതിഫലിക്കുന്ന തടാകം. ദുർബലമായ തിരമാലകൾ നൗകയുടെ വശങ്ങളിൽ വന്നടിക്കുന്ന സ്പർശമർമ്മരം, ഏതോ ഭീകരജന്തുവിന്റെ ശ്വാസം കേൾക്കുന്നുണ്ട്.
ജലപ്പരപ്പിലൂടെ ഇരുട്ടിന്റെ ഒരു ദീർഘപാത നൗകയെ പിന്തുടരുന്നു. ബോട്ടിലെ വിളക്കുകളിൽ മിക്കവയും അണഞ്ഞിരിക്കുന്നു.ഡ്രൈവറുടെ കാബിനിൽ മങ്ങിയ വെളിച്ചമുണ്ട്. വളരെ കുറച്ച് യാത്രക്കാർ മാത്രം. പുറത്ത് ഇരുട്ടാണ്.ഒന്നും കാണാനില്ല. മീൻ പിടിക്കാനിറങ്ങിയവരുടെ വള്ളങ്ങളിൽ നിന്ന് ചെറിയ റാന്തൽ വിളക്കുകളുടെ പ്രകാശം പുക പിടിച്ച താരകകൾപോലെ മങ്ങിക്കത്തുന്നത് അവിടിവിടെ കാണാം. ഓളങ്ങളിൽ ചിതറി വീഴുന്ന മങ്ങിയ നിലാവ് വെളിച്ചത്തേക്കാളേറെ നിഴലുകളെയാണ് സൃഷ്ടിക്കുന്നത്.
ബോട്ടിൽ ഏറ്റവും പിന്നിൽ മരം കൊണ്ടുള്ള ജാലകത്തോട് ചേർന്ന് ഇരുട്ടിലേയ്ക്ക് നോക്കി അയാളിരുന്നു. മറ്റ് യാത്രക്കാരാരും അയാളെ കാണുന്നുണ്ടായിരുന്നില്ല. കണ്ടാൽ തന്നെ അയാൾ വല്ലാതെ ക്ഷീണിതനാണെന്ന് ആ മങ്ങിയ വെളിച്ചത്തിൽ അവർ തിരിച്ചറിയുമായിരുന്നുമില്ല. കാറ്റുണ്ട്, ചെറിയ തണുത്ത കാറ്റ്. അത് പക്ഷേ അയാളിൽ അസുഖകരമായ ഒരവസ്ഥയാണ് സൃഷ്ടിച്ചത്. അകാലത്തിലേ നരച്ചുപോയ മുടിയിഴകൾ വിരലുകൾ കൊണ്ട് മാടിയൊതുക്കാൻ അയാൾ ഇടയ്ക്കിടെ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. യാത്രയയപ്പും അനുബന്ധ ആഘോഷങ്ങളും ഇത്രയും വൈകുമെന്ന് അയാൾ വിചാരിച്ചതേയില്ല.
''മുപ്പത്തിമൂന്ന് വർഷത്തെ സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന്ശേഷം ഇന്ന് ജോലിയിൽ നിന്ന് വിരമിക്കുന്ന...""
അയാൾക്ക് ചിരിവന്നു. ഒപ്പം എന്തിനെന്നില്ലാത്ത സങ്കടവും.
അവസാനം പ്രസംഗിച്ച സംഘടനാ സെക്രട്ടറിയാണ് പറഞ്ഞു നിർത്തിയത്. ജോലിയിൽ നിന്ന് വിരമിച്ചു എന്ന് കരുതി ഇനി വീട്ടിൽ അടങ്ങിയിരിക്കാമെന്ന് കരുതണ്ട. സഖാവിനെപ്പോലുള്ളവരെ ഈ നാടിനാവശ്യമുണ്ട്. അതിന് ഇതുവരെ എന്തു ചെയ്തു ഈ നാടിനുവേണ്ടി? ഓട്ടമായിരുന്നല്ലോ, നിർത്താതെയുള്ള ഓട്ടം? എങ്ങനെയാണീ ജോലി കിട്ടിയത് തന്നെ?
അതോർത്തപ്പോൾ അയാളൊന്ന് നടുങ്ങി. മുപ്പത്തിയഞ്ച് വർഷങ്ങൾക്കപ്പുറത്തുള്ള ആ യാത്ര. ഇതേ തടാകം, ഇതേ നൗക. ഇതേ ജലപാത.മുപ്പത്തിയഞ്ച് വർഷങ്ങൾക്കുശേഷമാണ് വീണ്ടും ഈ ബോട്ടിൽ. അയാൾ തന്നോട് തന്നെ പറഞ്ഞു. ഏകദേശം ഇവിടെത്തന്നെയായിരുന്നിരിക്കണം. അയാൾ ഇരുട്ടിൽ കുഴഞ്ഞ് മറിയുന്ന ജലത്തിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. കരയിൽ നിന്ന് ഇത്ര അകലത്തിലായിരുന്നുവോ?
അയാൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഒരു പാട്ട് കേട്ടാലോ? വേണ്ട. വെളിച്ചമുണ്ടായിരുന്നെങ്കിൽ ഒരു പുസ്തകം വായിക്കാമായിരുന്നു. സത്യത്തിൽ കുറേക്കാലമായി പുസ്തകം വായിക്കലൊന്നുമില്ല. പുസ്തകം തുറന്ന് വെറുതെ താളുകൾ മറിച്ചങ്ങനെയിരിക്കും. പലപ്പോഴായി വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ ഷെൽഫുകളിൽ അടുക്കി വച്ചിട്ടുണ്ട്. ഈയിടെ ഒരു കണക്കെടുത്തത് അവയിലെത്രയെണ്ണം ഇനിയും വായിക്കത്തവയുണ്ട് എന്നായിരുന്നു. ഇപ്പോൾ വായന പറ്റുന്നില്ല. മനസ് വായനയിൽ നില്ക്കുന്നില്ല. കണ്ണിന്റെ ആരോഗ്യം ക്ഷയിച്ചു. ഈ പ്രായത്തിൽ കണ്ണിന് ഇങ്ങനെ കുഴപ്പം വരേണ്ടതല്ല. യൗവനത്തിലേ ബസിലിരുന്നുള്ള വായനയാണ് കുഴപ്പമുണ്ടാക്കിയത്.അന്നേ മുതിർന്നവർ പറഞ്ഞതാണ് അതു കുഴപ്പമാകുമെന്ന്.കേട്ടില്ല.
എഴുന്നേറ്റ് ബോട്ടിലൂടെ രണ്ട് ചാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കണമെന്ന് തോന്നി. താനൊരു ഭിക്ഷക്കാര നാണെന്ന് യാത്രക്കാർ വിചാരിച്ചേക്കുമോ എന്ന് ഭയന്ന് അടുത്തക്ഷണത്തിൽ ആ തോന്നൽ ഉപേക്ഷിച്ചു. കൗമാരത്തിലെങ്ങോ കണ്ടുമറന്ന ഒരു ദൃശ്യമുണ്ടങ്ങനെ. ഒരന്ധഗായകൻ. ഈശ്വര കൃപയാൽ കണ്ണുകൾ കണ്ട്ബോട്ടിൽ കയറിയ യാത്രക്കാരേ.... എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അയാൾ ആമുഖമായി പാടിയിരുന്നത്.പിന്നെ വിഷാദാർദ്രമധുരമായ ശബ്ദത്തിൽ അമാവാസി നാളിൽ പൂർണചന്ദ്രനെ കണ്ട വിസ്മയത്തിന്റെ പാട്ടു പാടും. ആ ഗാനത്തിന് എന്തിനാണിത്ര വിഷാദം എന്ന് കേൾക്കുന്നവർ വിസ്മയിക്കും.അഴിച്ചിട്ട ചുരുൾമുടിക്കിടയിൽ അത് നിന്റെ മുഖമായിരുന്നു എന്ന പാടുമ്പോൾ നൗകയിലെ എല്ലാ യാത്രക്കാരും അവരുടെ കൗമാരത്തിലെ കളിത്തോഴിയെ ഓർമിക്കുമായിരുന്നു എന്ന് അയാൾ ഉറപ്പായും വിശ്വസിച്ചു.അങ്ങനെയും കൂടിയാണ് ആ പാട്ടിൽ ഇത്രയും വിഷാദം അലിഞ്ഞുചേർന്നത്.
അയാളുടെ മനസിൽ ജലജയുടെ മുഖം തെളിഞ്ഞു. മുഖമല്ല, രണ്ട് കൈകൾ തെളിഞ്ഞു വന്നു. കരിവളയിട്ട കൈകൾ. അപ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.ആഴമേറിയ ഒരു തടാകത്തിന്റെ അടിത്തട്ടിലേക്ക് അയാൾ താണുതാണുപോയി. നാസാരന്ധ്രങ്ങളിലൂടെ ശ്വാസകോശത്തിലേയ്ക്ക് ഇരച്ചുകയറുന്ന വെള്ളം. വെള്ളം നിറഞ്ഞ് പൊട്ടാറായ ബലൂൺപോലെ അയാളുടെ ശ്വാസകോശം. വെള്ളവും ചെളിയും ജലസസ്യങ്ങളുടെ ചെറുനാരുകളും എല്ലാം കൂടി ശ്വാസകോശത്തിന്റെ മൃദുചർമ്മങ്ങളിൽ പതിനായിരം സൂചിമുനകൾ കുത്തിത്തുളച്ച് കയറുന്നതുപോലെ അസഹ്യമായ വേദന. മുകളിൽ രഹസ്യങ്ങളെല്ലാമൊളിപ്പിച്ച് തടാകം ശാന്തമായി കിടക്കുന്നുവോ? നെഞ്ച് അമർത്തിത്തിരുമ്മിക്കൊണ്ട് അയാൾ ശക്തിയിൽ തലകുടഞ്ഞു.പതിയെ കണ്ണ് തുറന്നു. ഒന്നും സംഭവിച്ചിട്ടില്ല, ബോട്ടിലാണ്. അരണ്ട വെളിച്ചത്തിൽ മറ്റ് യാത്രക്കാരൊക്കെ നിഴലുകൾ മാതിരി.
നൗക ഇപ്പോൾ കായലിന്റെ മദ്ധ്യത്തിലെത്തിക്കഴിഞ്ഞു. എന്തിനാണ് ഇപ്പോൾ ഈ യാത്രയ്ക്കിറങ്ങിയത്? യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് നേരേ വീട്ടിലേയ്ക്ക് മടങ്ങിയാൽ മതിയായിരുന്നു.സുഹൃത്തുക്കൾ കൂടെ വരാൻ ഒരുങ്ങിയതാണ്. എല്ലാവരേയും ഒഴിവാക്കി. കാർ തനിയെ ഡ്രൈവ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങി.പക്ഷേ വീട്ടിലേയ്ക്കല്ല പോയത്. എതോ ഒരജ്ഞാതപ്രേരണയാലെന്ന വണ്ണം കാർബോട്ട് ജട്ടിയിലേയ്ക്കുള്ള വളവിലേയ്ക്ക് തിരിഞ്ഞു. സന്ധ്യയ്ക്ക് മുമ്പേ ജട്ടിയിലെത്തിയതാണ്. ജട്ടിയും പരിസരവും നിശബ്ദതയിൽ മുങ്ങിക്കിടന്നു. തടാകം ശാന്തമായിരുന്നു. ജട്ടിയിൽ നിന്ന് മറുകരയിലേയ്ക്കുള്ള കടത്താണ് ഇവിടുത്തെ ബോട്ട് സർവീസ്. ഇക്കരെ നിന്ന് പുറപ്പെട്ടാൽ അക്കരെയാണ് ലക്ഷ്യം. ഇടയ്ക്ക് നാല് മൈൽ വീതിയിൽ തടാകം. ഈ തടാകത്തിന് ഒരു ഭംഗിയുമില്ല എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കടലിന്റെ ഗാംഭീര്യം തടാകത്തിനില്ല. പുഴയുടെ ലാളിത്യവുമില്ല. എന്നാൽ ചിലപ്പോൾ തടാകം നേർത്ത സംഗീതം പൊഴിക്കുന്നുണ്ടെന്ന് തോന്നും. ചിലപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കിടക്കുന്നതുപോലെ. തടാകത്തിൽ അവിടിവിടെ നാട്ടിയ വലിയ മരക്കുറ്റികളിൽ ധ്യാനിക്കുന്ന ഇരപിടിയൻ പക്ഷികൾ, മീൻകൊത്തി ചാത്തന്മാർ, നീർകാക്കകൾ.
ജട്ടിയിൽ അക്കരയ്ക്ക് പോകാൻ കാത്തുനിൽക്കുന്ന ഏതാനും യാത്രക്കാരുണ്ട്. പക്ഷേ ആ സമയത്ത് വരേണ്ട ബോട്ടിന്റെ എൻജിൻ തകരാറിലായി. അതൊരപകടസൂചനയായിരുന്നു. എന്നിട്ടും തിരികെ വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. സന്ധ്യ മറയുകയും ഇരുൾ പെയ്യാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് അപശകുനത്തിന്റെ ദുഃസ്വപ്ന വാഹനംപോലെ ഈ ബോട്ട് വന്നത്. സാമാന്യത്തിലധികം പഴക്കമുണ്ടിതിന്. ബോട്ടിലേയ്ക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ മനസിൽ ജലജ ചിരിക്കുന്നതുപോലെ തോന്നി. അവളെപ്പോഴും ചിരിച്ചു കൊണ്ടേ മുന്നിൽ വന്നിട്ടുള്ളൂ. ചുണ്ടിൽ പാതി വിരിഞ്ഞ ചിരി. നുണക്കുഴിക്കവിൾ. അഴിച്ചിട്ട ചുരുൾ മുടി. അന്ധഗായകന്റെ പാട്ടുപോലെ അതൊരപൂർവ ദർശനമായിരുന്നു.
ആ തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പബ്ലിക്ക് സർവീസ് കമ്മിഷന്റെ പരീക്ഷാഫലം വന്നപ്പോൾ, ജോലിക്കായി കമ്മീഷന്റെ അഭിമുഖത്തിനിരുന്നപ്പോൾ, ആദ്യമായി ജോലിയിൽ പ്രവേശിച്ചപ്പോഴൊക്കെ ആ മുഖം തെളിഞ്ഞു വന്നു. ചിലപ്പോൾ അവൾ ചിരിക്കും, ചിലപ്പോൾ പിണങ്ങും, ചിലപ്പോൾ അവൾക്ക് വിഷാദഭാവം. ആ ഓർമ വരുമ്പോഴെല്ലാം അയാൾ അസ്വസ്ഥനാകും. ശ്രദ്ധ പതറിപ്പോകും. ആ സമയത്ത് അയാളുടെ പ്രവർത്തനങ്ങളൊക്കെ പിഴയ്ക്കും. ഓരോ നിമിഷവും അങ്ങനെയൊരു അവ്യക്തഭീതി അയാളെ ചൂഴ്ന്ന് നിന്നിരുന്നു. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ട് ശിക്ഷ അനിശ്ചിതമായി നീണ്ടുപോകുന്ന ഒരു തടവുകാരനെപ്പോലെയായിരുന്നു അപ്പോഴൊക്കെ അയാൾ.
ജലജയെ ചെറുപ്പം മുതലേ അറിയാമായിരുന്നു. ഒന്നിച്ചാണ് വളർന്നത്. ഒന്നിച്ചാണ് കളിച്ചത്. ഒന്നിച്ചാണ് പഠിച്ചത്. ഒന്നിച്ചാണ് പബ്ലിക്ക് സർവീസ് കമ്മീഷന്റെ പരീക്ഷയെഴുതാൻ ഇറങ്ങിയത്. അലോസരപ്പെടുത്തുന്ന മഴ പെയ്തുകൊണ്ടിരുന്ന ഒക്ടോബർ മാസമായിരുന്നു അത്. അടുത്ത ജില്ലയിലാണ് പരീക്ഷ. അതികാലത്തെപോകണം.
''ഒന്നിച്ച് പോകാം""
തലേന്ന് തന്നെ ജലജ പറഞ്ഞു.
''പോകാം.""
അയാളും സമ്മതിച്ചു. ജലജയുമൊത്ത് അങ്ങനെയൊരു യാത്ര അയാളാഗ്രഹിച്ചിരുന്നതൊന്നുമല്ല.അതൊരു നല്ല സൗഹൃദമായിരുന്നു. പഴുത്തുതുടുക്കാത്ത മാമ്പഴംപോലെ പ്രണയത്തിലേയ്ക്ക് മുഴുത്തുതുടങ്ങാത്ത ഒരു സൗഹൃദം. പരീക്ഷാത്തലേന്ന് രാത്രി ഗൈഡ് പുസ്തകങ്ങളിൽ കൂടി അവസാനത്തെ ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ ജലജയുടെ ഫോൺ വന്നു.
''ഹാൾ ടിക്കറ്റ് എടുത്തു വച്ചോ?""
''ഉം.""
അയാൾ മൂളി.
''വെളുപ്പിന് ഉണരണം, അഞ്ചരയ്ക്ക് അലാറം സെറ്റ് ചെയ്തിട്ടുണ്ടോ?""
''ഉണ്ട്""
അയാൾ പറഞ്ഞു.
''ബസ്സിലും ബോട്ടിലും നല്ല തിരക്കുണ്ടാവും. ചായക്കടയിലൊന്നും ഒന്നും കിട്ടണമെന്നില്ല. ബ്രഡും പഴവും കാപ്പിയും ഞാനെടുക്കുന്നുണ്ട്. അതിന് നീ വെറുതേ ബുദ്ധിമുട്ടണമെന്നില്ല.""
''ഒരു ദിവസം ഒന്നും കഴിച്ചില്ലെങ്കിലും ചത്തൊന്നും പോവില്ല പെണ്ണേ. അയാൾ പറഞ്ഞു.""
''നീ പഠിക്കുകാണോ, എനിക്കുറക്കം വരുന്നു. ഞാൻ കിടക്കുകാണ്, അവൾ പറഞ്ഞു. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു:
''ശുഭരാത്രി!""
അപ്പോഴും അയാളൊന്നും പറഞ്ഞില്ല. അപ്പുറത്ത് ഫോൺ കട്ടായി. ഒരു നിമിഷം കഴിഞ്ഞാണ് സ്വീറ്റ് ഡ്രീംസ് ആശംസിക്കാമായിരുന്നു എന്ന് അയാൾക്കുതോന്നിയത്. അയാൾ വെറുതെ മച്ചിലേക്ക് നോക്കിക്കിടന്നു. വായനശാലയും ഫുട്ട്ബോൾ കളിയുമാണ് ജീവിതം എന്നാണ് അന്നോളവും അയാൾ കരുതിപ്പോന്നത്. വാസുദേവൻ വൈദ്യരുടെ വൈദ്യശാലയ്ക്കും പാപ്പൂട്ടിയേട്ടന്റെ തയ്യൽ കടയ്ക്കുമപ്പുറത്ത് അയാൾ ജീവിതം കണ്ടിരുന്നില്ല. നാളത്തെ പരീക്ഷ ജീവിതത്തിന് ഒരു വഴിത്തിരിവുണ്ടാക്കുമോ? പക്ഷേ ഈ ചിന്തയുമായി ഒരു ബന്ധവമില്ലാത്ത ഒരു സ്വപ്നമാണ് അന്നയാൾ കണ്ടത്.
അയാൾ കടൽ തീരത്ത് കൂടി നടക്കുകയായിരുന്നു. നാലടി നടന്ന് തിരിഞ്ഞുനോക്കിയപ്പോൾ വെളുത്ത മണൽപ്പരപ്പിൽ പതിഞ്ഞ കാല്പാടുകൾ. എന്റെ കാല്പാടുകൾ, അയാൾ പറഞ്ഞു.
നോക്കി നിൽക്കെ ഒരു കൂറ്റൻ തിരമാല ഉയർന്ന് വന്ന് ആ പാദമുദ്രകളെ നക്കിയെടുത്തു. അയാൾക്ക് സങ്കടം വന്നു. നിറഞ്ഞു തുളുമ്പിയ കണ്ണ് തുടയ്ക്കാൻ അയാൾ കൈയുയർത്തിയപ്പോഴേയ്ക്കും അഞ്ചര മണിയായി എന്നറിയിച്ചുകൊണ്ട് അലാറം മുഴങ്ങി. ഇത്ര പെട്ടെന്നോ, താനങ്ങോട്ട് കിടന്നതല്ലേയുള്ളൂ എന്നയാൾ ആശ്ചര്യപ്പെട്ടു. തലച്ചോറിന്റെ ഓരോരോ ലീലാവിലാസങ്ങൾ !
കൃത്യം ആറ് മണിക്ക് അയാളിറങ്ങി. ഒപ്പം ജലജയും. കാപ്പിപ്പൊടി നിറമുള്ള നീളൻ പാവാടയും വെളുത്ത ബ്ലൗസുമാണ് അവളുടെ വേഷം. കള്ളിയങ്കാട്ടു നീലി പാവാടയിട്ട് വന്നതുപോലുണ്ട്. അയാൾ പറഞ്ഞു. അവൾ ചിരിച്ചു. നീലി വളരെ ക്യൂട്ടല്ല, എന്നെപ്പോലെ?
അയാൾ ചുണ്ടിൽ വിടർന്ന ഒരു മന്ദസ്മിതം പൂർണമായി തുറന്ന് വിടാതെ ഗൗരവം പൂണ്ടു. ദുർമരണപ്പെടുന്നവരുടെ ആത്മാവുകളാണ് യക്ഷികളായി വരുന്നത്. അവൾ ആ വിഷയം വിട്ടില്ല. അയാൾ അത് ഗൗനിച്ചില്ല. കുട നിവർത്തി മഴയിലിറങ്ങി നടന്നു. പിന്നാലെ അവളും. മഴയ്ക്ക് കണ്ണ് നീരിന്റെ നിറം. മൂടിക്കെട്ടിയ ആകാശം. കിഴക്കൻ ആകാശത്ത് ദുർബലമായ ഒരു മിന്നൽ പിണർ തെളിഞ്ഞു. പിന്നാലെ താളം തെറ്റിയ ഒരു തംബേർ നാദം പോലെ മൃദുവായ ഒരിടിമുഴക്കവും. തുലാക്കോള് തുടങ്ങുകാണ്. അവൾ പതിയെപ്പറഞ്ഞു. അയാളത് കേട്ടില്ല. അയാളുടെ മനസ് ഗൈഡ് പുസ്തകത്തിന്റെ താളുകളിലൂടെ ഒരു വാലൻ പുഴുവിനെപ്പോലെ അരിച്ച് നടക്കുകയായിരുന്നു, അപ്പോഴും.
''ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പേരെന്താണ്?""
''അഡോൾഫ് ഹിറ്റ്ലർ""
''ച്ഛെ..."" വഴിയിലാണെന്നോർക്കാതെ അയാൾ തലകുടഞ്ഞു.
''എന്തു പറ്റി?"" ജലജചോദിച്ചു.
''ഹിറ്റ്ലറല്ല, മറ്റേയാൾ."" അയാൾ പറഞ്ഞു.
''മുസോളനി?"" ജലജചോദിച്ചു.
''എന്താണ് നിന്റെ ചോദ്യം?""
അയാൾ പിന്നെയും അസഹ്യതയോടെ തലകുടഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ പേര് ചോദിക്കുമ്പോൾ മനസിൽ ഹിറ്റ്ലർ വരുന്നതെങ്ങനെ? എന്തിനാണ് മുസോളനി? എത്ര ശ്രമിച്ചിട്ടും അയാൾക്ക് ബുത്രോസ് ബുത്രോസ് ഘലി എന്ന ശരിയായ പേര് മനസിൽ തെളിഞ്ഞില്ല.
ഇടവഴി തിരിഞ്ഞ്, ടാർറോഡ് മുറിച്ച് കടന്ന് പാടവരമ്പത്തേയ്ക്കിറങ്ങുമ്പോൾ മഴ കനത്തു.രണ്ടുപേരും കുടയെടുത്തത് മണ്ടത്തരമായി എന്നയാൾ ഓർത്തു. ഇപ്പോൾ ഒരു കുട മതിയായിരുന്നു. അയാൾ പിന്നോട്ട് തിരിഞ്ഞ് ജലജയെ നോക്കി. ഹാൾടിക്കറ്റും ഗൈഡ് പുസ്തകങ്ങളും അടങ്ങിയ ബാഗ്തോളിൽ തൂക്കി, വലത് കൈയിൽ കുട പിടിച്ച്,ഇടത് കൈ കൊണ്ട് നീളൻ പാവാട നനയാതിരിക്കാൻ കണങ്കാൽ വരെ ഉയർത്തിപ്പിടിച്ച് അവൾ വേഗത്തിൽ നടന്നു വരുന്നു. പാടം മുറിച്ച് കടന്ന് ജട്ടിയിലെത്തിയപ്പോൾ നല്ല തിരക്ക്. വലിയ ജനക്കൂട്ടം. എല്ലവരും പരീക്ഷയ്ക്ക് പോവുകയാണ്. ജട്ടിയിൽ ഒരുബോട്ട്. അതിൽ നിറയെ ആളുകൾ. ആ ആൾക്കൂട്ടത്തിലേയ്ക്ക് അവരും നൂണ്ട് കയറി. ആ തിരക്കിൽ ജലജയോട് പറ്റിച്ചേർന്ന് നിൽക്കാൻ വല്ലാത്ത സുഖംതോന്നി. ജലജയുടെ അപ്പുറത്ത് നിൽക്കുന്ന യുവതി ഗർഭിണിയാണെന്ന് കണ്ടാലറിയാം.
''ആരെങ്കിലും അവർക്കൊരു സീറ്റ് കൊടുത്തിരുന്നെങ്കിൽ...""
ജലജ അയാളോട് പറഞ്ഞു.
''സ്വർഗത്തിങ്കലുറപ്പിക്കുന്നു സ്വന്തമിരിപ്പിടം കല്യാണി..."" അയാൾ താമാശയായി പാടി.
''ചേറ്റുപുഴയല്ലേ, വേണ്ട.""
ജലജ വിലക്കി. "അറം പറ്റുന്ന കവിതകളൊന്നും ഇപ്പോൾവേണ്ട.
''വൈലോപ്പിള്ളിക്ക് അറം പറ്റിയില്ലല്ലോ?""
''വേണ്ട.""
ജലജയുടെ സ്വരം കടുത്തു. അയാൾ നിശബ്ദനായി. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെക്കൊണ്ട് ദീർഘദർശനം ചെയ്യിച്ച കവിയാണ്, വേണ്ട. ബോട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അമിതഭാരമുണ്ടോബോട്ടിൽ? നൂറ് ടൺ പ്രതീക്ഷകളുടെ ഭാരമാണ് ബോട്ടിൽ. കായലിൽ ജലനിരപ്പ് വല്ലാതെ ഉയർന്നിട്ടുണ്ട്. പെട്ടെന്ന് ബോട്ട് ഒന്നുലഞ്ഞു. ഇടത് വശത്തേയ്ക്ക് ഒരു ചരിവ്പോലെ. ബോട്ടിനുള്ളിൽ ഹൃദയം പിളർക്കുന്ന ഒരാർത്തനാദം. ആർക്കും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവുന്നില്ല. അടുത്തക്ഷണം ബോട്ട് വെള്ളത്തിലേയ്ക്ക് ചരിഞ്ഞു.
എന്റെ ദൈവമേ, അയാൾ കരഞ്ഞുവിളിച്ചു. കൃത്യം പത്തുമണിക്കാണ് പരീക്ഷ. സമയത്തെത്തുമോ? ആ ചോദ്യം അയാൾ തന്നോട് തന്നെചോദിച്ച് തീരുന്നതിന് മുമ്പ് ബോട്ടിലേയ്ക്ക് വെള്ളം ഇരച്ചുകയറി. അയാൾ ബോട്ടിൽ നിന്ന് പുറത്തേയ്ക്ക് ചാടി. നീന്താനറിയാം. എത്രയും വേഗത്തിൽ നീന്തുക തന്നെ, പരീക്ഷയ്ക്ക് സമയത്ത് തന്നെ എത്തണം.സർവശക്തിയുമെടുത്ത് ജലപ്പരപ്പിലേയ്ക്ക് പൊന്തി അയാൾ നീന്താൻ തുടങ്ങി. പെട്ടെന്ന് നീന്താനറിയാത്ത ആരോ അയാളെ കയറിപ്പിടിച്ചു. രക്ഷപ്പെടാനുള്ള ഒരു പ്രാണന്റെ പിടച്ചിലാണ്. അവസാനത്തെ ആശ്രയംപോലെ. ആരാണെന്ന് നോക്കിയില്ല. മുഴുവൻ ശക്തിയുമെടുത്ത് അയാളെ തള്ളി മാറ്റി. ശക്തിയായി നീന്തുമ്പോൾ തന്നിൽ നിന്ന് അകന്നുപോകുന്ന രണ്ട് കൈകൾ അയാൾ കണ്ടു. കരിവളയിട്ട കൈകൾ. ജലപ്പരപ്പിൽ ഉയർന്ന് കാണുന്ന രണ്ട് കൈകൾ മാത്രം. ഒരുപേക്കിനാക്കാഴ്ചപോലെ. അത് ജലജയാണെന്നോ ചെന്ന് അവളെ രക്ഷപെടുത്തണമെന്നോ അയാളുടെ മനസ് പറഞ്ഞില്ല. മനസിൽ മുഴുവനും പരീക്ഷാഹാൾ മാത്രമായിരുന്നു. കൃത്യസമയത്ത് അവിടെ എത്തുക എന്നതിലായിരുന്നു ഉത്ക്കണ്ഠ മുഴുവൻ. ഒരുവിധം നീന്തി കരപറ്റി തടാകക്കരയിൽ ആദ്യം കണ്ട വീട്ടിലെത്തി കാര്യം പറഞ്ഞു. വീട്ടുകാർ ദയാപൂർവം തന്ന മുണ്ടും ഷർട്ടും ധരിച്ചാണ് പരീക്ഷയിലേയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ കണ്ട സായാഹ്നപ്പത്രമാണ് ആ വാർത്ത തന്നത്.
ബോട്ട് ദുരന്തം, മരണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.നൂറിലധികംപേർ മരിച്ചതായി കരുതുന്നു. ഒന്നാം പേജിൽ ഒരു വലിയ ചിത്രവും. വെള്ളത്തിൽ കുതിർന്ന ജലജയുടെ നിശ്ചേതന രൂപം. മുങ്ങി മരണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന തുറിച്ച കണ്ണുകളും തുറന്ന വായും. കൈകളിൽ ഇറുകിക്കിടക്കുന്ന കരിവളകൾപോലും മരവിച്ചിരിക്കുന്നു.
അയാളുടെ ഹൃദയത്തിൽ ഒരു തീക്കരു പൊട്ടിച്ചിതറി. തടാകമേ തടാകമേ എന്തിനാണവൾക്ക് മരണശിക്ഷ വിധിച്ചത്. ഇനിയുള്ള കാലം മുഴുവൻ ജീവിച്ചിരിക്കെ മരണശിക്ഷയനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നല്ലോ ഞാൻ... ? അയാൾ തേങ്ങി. ആ തേങ്ങൽ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി അയാളെ പിന്തുടരുന്നു.
മുപ്പത്തിയഞ്ച് വർഷത്തിനുശേഷം ഇപ്പോൾ ബോട്ടിലിരുന്ന് അയാൾ വിങ്ങിക്കരഞ്ഞു.വലിയൊരു കാർമേഘം ചന്ദ്രനെ മറച്ചുകൊണ്ട് ആകാശം നിറഞ്ഞു. തടാകത്തിലേയ്ക്ക് വീഴുന്ന അവസാനത്തെ വെളിച്ചത്തുരുത്തും അണഞ്ഞു. ബോട്ടിൽ വന്നടിക്കുന്ന തിരമാലകൾ വെള്ളത്തിന്റേതല്ല, ഇരുട്ടിന്റേതാണെന്ന് തോന്നി. കടുത്ത ഇരുട്ടിൽ കായലിൽ നിന്ന് കരിവളയിട്ട രണ്ട് കരങ്ങൾ ഉയർന്ന് വരുന്നത് അയാൾ കണ്ടു. ആ ഇരുട്ടിലും കരിവളകൾ എങ്ങനെയാണ് ഇങ്ങനെ പ്രകാശിക്കുന്നതെന്ന് അയാൾ അത്ഭുതപ്പെട്ടു. അടുത്ത നിമിഷം അയാളെ വിസ്മയചകിതനാക്കിക്കൊണ്ട് ജലപ്പരപ്പിന് മുകളിലൂടെ ജലജ നടന്ന് വരുന്നത് അയാൾ കണ്ടു. വിളിക്കുകയാണ് അവൾ അയാളെ. അവൾക്ക് ചുറ്റും അസാധാരണമായ ഒരു ദിവ്യപ്രഭാവലയം! ഭീതി നിറഞ്ഞ ഒരാനന്ദം അയാളുടെ നെറുകയിൽ നിന്ന് താഴേയ്ക്ക് ഒഴുകിയിറങ്ങി. അവാച്യമായ ഒരു ലഹരിപോലെ ഒന്ന്. അയാൾ പതിയെ ബോട്ടിന്റെ ജനാലയിലൂടെ പുറത്തെ പടിയിലേയ്ക്ക് ഇറങ്ങി. ഒരു നിമിഷം നിർന്നിമേഷനായി അവളെ നോക്കി നിന്നു. പിന്നെ ജലജയുടെ നേർക്ക് നടക്കാൻ ആദ്യത്തെ ചുവട് മുന്നോട്ട് വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |