ന്യൂയോർക്ക്: ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതിനൽകണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരും. വേൾഡ് ഹെൽത്ത് ബോഡിയുടെ സാങ്കേതിക സമിതി ഇതിനകം തന്നെ കൊവാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇപ്പോൾ മറ്റൊരു കമ്മിറ്റി അന്തിമ അനുമതി നൽകുന്നത് വിലയിരുത്തുകയാണ്.
അതേസമയം, എല്ലാം ശരിയായാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എല്ലാം ശരിയാണെങ്കിൽ, കമ്മിറ്റിക്ക് തൃപ്തികരമാണെങ്കിൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്യു.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
കൊവാക്സിന് ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ഡബ്ല്യു.എച്ച്.ഒയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതോടെയാണ് തീരുമാനം വൈകിയത്. കോടിക്കണക്കിന് പേരാണ് ഇന്ത്യയിൽ കൊവാക്സിൻ കുത്തിവയ്പ്പ് എടുത്തിട്ടുളളത്. വാക്സിന് ഡബ്ല്യൂ.എച്ച്.ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്ര നടത്താൻ സാധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |