ശുഭ പ്രതീ
ക്ഷയിൽ സിനിമാ മേഖല
കൊച്ചി: പകുതി സീറ്റുകളും നിറഞ്ഞു. സിനിമ ഹോളിവുഡെങ്കിലും ആവേശത്തോടെ പ്രേക്ഷകർ, ആശങ്കകളകന്ന് സിനിമാ വ്യവസായികൾ. ഒന്നര വർഷത്തിന് ശേഷം തിയേറ്ററുകൾ തുറന്ന ആദ്യ ദിനം പ്രതീക്ഷ നൽകുന്നതായി.
ഇംഗ്ളീഷ് സിനിമകളായ നോ ടൈം ടു ഡൈ, വെനം എന്നിവയാണ് പ്രദർശിപ്പിച്ചത്. ആവേശത്തോടെയാണ് പ്രേക്ഷകരെത്തിയതെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കും അനുവദനീയമായ പകുതി സീറ്റുകളും നിറഞ്ഞു. മോണിംഗ് ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കും കാണികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി.
പ്രതീക്ഷിച്ചതിലേറെ പ്രേക്ഷകരെ ലഭിച്ചത് സന്തോഷകരമാണെന്ന് ഫെഡറേഷൻ ഒഫ് എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻസ് കേരള പ്രസിഡന്റ് കെ. വിജയകുമാർ, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശിവജി വിശ്വനാഥ് എന്നിവർ കേരളകൗമുദിയോട് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മലയാള സിനിമകൾ കൂടി റിലീസ് ചെയ്യുന്നതോടെ, മികച്ച വരുമാനം ലഭിക്കുമെന്ന് അവർ പറഞ്ഞു. എറണാകുളം ഷേണായീസ് തിയേറ്ററിൽ പ്രദർശനം ആരംഭിക്കുന്നതിന് മുമ്പ് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്, തിയേറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് കെ. വിജയകുമാർ, നിർമ്മാതാവ് ആൽവിൻ ആന്റണി എന്നിവരെത്തി പ്രേക്ഷകരുമായും തിയേറ്ററുടമ സുരേഷ് ഷേണായിയുമായും കുശലം പറഞ്ഞു.
പുതിയ സിനിമകൾക്ക്
നിശ്ചിത ഇടവേള
തിയേറ്റർ തുറക്കൽ, മലയാളം റിലീസ് എന്നിവ സംബന്ധിച്ച് കേരള ഫിലിം ചേംബർ യോഗം ചർച്ച നടത്തി. നിശ്ചിത ഇടവേളകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യാനാണ് തീരുമാനം.
വ്യവസായികൾ ഉന്നയിച്ച സാമ്പത്തിക സഹായം, നികുതിയിളവ് എന്നീ ആവശ്യങ്ങളിൽ സർക്കാരിന്റെ തീരുമാനം അടുത്തയാഴ്ച പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജി. സുരേഷ്‌കുമാർ പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |