ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഇന്നലെ രാത്രി 138.55 അടിയാണ് ജലനിരപ്പ്. 138.95 അടി വരെ എത്തിയ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുറയാൻ തുടങ്ങിയത്. എന്നാൽ തമിഴ്നാട് പറഞ്ഞിരുന്നത് പോലെ 138 അടിയെന്ന റൂൾലെവൽ പാലിക്കാനായില്ല.
ഇന്ന് മുതൽ നവംബർ 11 വരെ തമിഴ്നാടിന് സുപ്രീംകോടതി വിധി പ്രകാരം 139.5 അടി വരെ ജലനിരപ്പ് ഉയർത്താം. ഇതനുസരിച്ച് സ്പിൽവേ വഴി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് മെല്ലെ കുറയ്ക്കുന്നുണ്ട്. നിലവിൽ സെക്കൻഡിൽ 2599 ഘനയടി ജലമാണ് ഒഴുക്കി വിടുന്നത്. നേരത്തേയിത് 2974 ഘനയടിയായിരുന്നു. 2350 ഘനയടി വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കും കൊണ്ടു പോകുന്നുണ്ട്. നിലവിൽ 13 ഷട്ടറുകളിൽ ആറും ഉയർത്തിയിരിക്കുകയാണ്. വരുംദിവസങ്ങളിൽ മൂന്ന് ഷട്ടറുകളെങ്കിലും അടച്ചേക്കും.
നിലവിൽ പെരിയാറിൽ മൂന്ന് അടിയോളം ജലനിരപ്പുയർന്നിട്ടുണ്ട്. കൃഷിയിടങ്ങളിൽ വെള്ളം കയറിയതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനും കൃഷിമന്ത്രി പി. പ്രസാദും മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തി.
ഇടുക്കിയിലും
പുതിയ റൂൾ ലെവൽ
ഇടുക്കി സംഭരണിയിലെ ജലനിരപ്പ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 2398.22- 398.30നും ഇടയിലാണ് ജലനിരപ്പ്. ഇന്നലെ മുതൽ അപ്പർ റൂൾ ലെവൽ 2399.78 അടിയായി ഉയർന്നു. റെഡ് അലർട്ട് ലെവൽ 2398.78 അടിയാണ്.
'റൂൾലെവൽ 138 അടിയിലേക്കെത്തിക്കാൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നതാതിധികാര സമിതിയെയും സുപ്രീം കോടതിയെയും അറിയിക്കും."
- മന്ത്രി റോഷി അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |