ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ആറ് സ്പിൽവേ ഷട്ടറുകളും തമിഴ്നാട് അടച്ചു. നീരൊഴുക്ക് സെക്കൻഡിൽ ആയിരം ഘന അടിയിൽ താഴെയായതോടെ വെള്ളിയാഴ്ച രാത്രി 12നാണ് മൂന്ന് ഷട്ടറുകൾ ആദ്യം അടച്ചത്. ഇന്നലെ രാവിലെ ആറിന് രണ്ടെണ്ണവും 11ന് അവസാനത്തേതും അടച്ചു.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഈ മാസം പത്ത് വരെ 139.5 അടിയായി തമിഴ്നാടിന് ഉയർത്താം. സെക്കൻഡിൽ 2305 ഘനഅടി ജലം ഒഴുകിയെത്തുമ്പോൾ അത്രതന്നെ തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്.
അതേസമയം, ജലനിരപ്പ് ഉയർന്ന് ഇടുക്കി അണക്കെട്ട് റെഡ് അലർട്ടിലേക്ക് നീങ്ങുന്നു. 2398.72 അടിയാണ് ജലനിരപ്പ്. 0.07 അടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടിവരും. 2399.79 അടിയാണ് അപ്പർ റൂൾ ലെവൽ. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ഡാം തുറക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. ഇന്നലെ വൃഷ്ടിപ്രദേശത്ത് 4.2 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ 16.477 ദശലക്ഷം ഘനമീറ്റർ ജലം ഡാമിലേക്ക് ഒഴുകിയെത്തി. വൈദ്യുതി ഉത്പാദനം പരമാവധിയാക്കിയിട്ടുണ്ട്. 17.559 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: എൻ.കെ. പ്രേമചന്ദ്രൻ
സുപ്രീംകോടതിയുടെയും മേൽനോട്ട സമിതിയുടെയും അഭിപ്രായം നിരാകരിച്ചുകൊണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന തമിഴ്നാടിന്റെ അഭിപ്രായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് കേരളത്തോട് അനുഭാവപൂർവമായ നിലപാടാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് വെളിപ്പെടുത്തണം. ജീവനും സ്വത്തിനും അപകടമുണ്ടാകുമെന്ന ആശങ്കയിൽ കേരളത്തിലെ ജനങ്ങൾ ഭയപ്പെടുമ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന തമിഴ്നാട് മന്ത്രിതല സംഘത്തിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. തമിഴ്നാട് മന്ത്രിസഭയിൽ രണ്ടാമനും ജലവിഭവ വകുപ്പിന്റെ ചുമതലയുമുള്ള മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഭിപ്രായപ്രകടനം നടത്തിയെന്നുള്ളത് ഗൗരവമുള്ളതാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അയഞ്ഞ നിലപാടാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചതെന്നും എൻ.കെ. പ്രേമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |