കൊച്ചി: മുല്ലപ്പെരിയാർ ബേബി ഡാം തമിഴ്നാട് ബലപ്പെടുത്തുകയും ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തുകയും ചെയ്യുന്നതോടെ പെരിയാർ കടുവസങ്കേതത്തിലെ 11.17 ചതുരശ്ര കിലോമീറ്റർ വനം വെള്ളത്തിലാകും. ഡാമിലെ ജലനിരപ്പ് കുറച്ചതോടെ കടുവസങ്കേതത്തിൽ 1979ന് ശേഷം രൂപപ്പെട്ട വനമാണ് വെള്ളത്തിലാവുക. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ പ്രസക്തി ഇല്ലാതാകും.
കൊൽക്കത്ത സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസ് സീനിയർ ഫെലോയും കമ്മിഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്മെന്റ് സൗത്ത് ഏഷ്യൻ ഘടകം റീജിയണൽ വൈസ് ചെയർമാനുമായിരുന്ന ഡോ. ദൃപജ്യോതി ഘോഷ് അദ്ധ്യക്ഷനും അലിഗഡ് യൂണിവേഴ്സിറ്റി വൈൽഡ് ലൈഫ് സയൻസ് വിഭാഗം മേധാവി ഡോ.എച്ച്.എസ്.എ യാഹിയ, ഒറിസ മുൻ അഡിഷണൽ പി.സി.സി.എഫ് സരോജ് കുമാർ പട്നായിക് എന്നിവർ അംഗങ്ങളുമായ വിദഗ്ദ്ധ സമിതി 2007ൽ നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയത്. കുമളി ഗ്രാമപഞ്ചായത്തിലെ മന്നാക്കുടി ആദിവാസി കോളനി ഉൾപ്പെടെ ആറ് ജനവാസ കേന്ദ്രങ്ങളിലെ ആയിരത്തോളം കുടുംബങ്ങളും വഴിയാധാരമാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വെള്ളത്തിലാകുന്നത് (ചതുരശ്ര കിലോമീറ്റർ)
നിത്യഹരിതവനം .................... 1.58
അർദ്ധ,നിത്യഹരിതവനം.......... 2.50
വയൽ, ചതുപ്പ് .......................... 7.09
പ്രതിസന്ധിയിലാവുന്നകുടുംബങ്ങൾ
മന്നാക്കുടി................... 80
കുളത്തുപാലം..............10
പെരിയാർ കോളനി..... 34
ലബ്ബക്കണ്ടം................... 100
തേക്കടി........................ 60
റോസാപ്പൂക്കണ്ടം........ 700
ടൂറിസത്തിന് തിരിച്ചടി
തടാകതീരം മുങ്ങുന്നതോടെ വന്യമൃഗങ്ങൾ ഉൾക്കാട്ടിലേക്ക് പിൻവാങ്ങും. ആനയും കാട്ടുപോത്തും ഉൾപ്പെടെ വന്യജീവികളെ അടുത്തുകാണാൻ
കഴിയുമെന്നതാണ് തേക്കടിയിലെ ആകർഷണം. തേക്കടി, കുമളി പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗമായ വിനോദസഞ്ചാര മേഖല തകരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |