ഇന്ത്യയിൽ ജാതിവ്യവസ്ഥ ഇന്നും ശക്തമായി നിലനിൽക്കുകയാണ്. അന്ന് മുന്നോട്ടുപോയത് സത്യം ജയിക്കുമെന്ന ആത്മവിശ്വാസം കൊണ്ടാണ്. ജാതിവ്യവസ്ഥ മാറേണ്ട സമയം അതിക്രമിച്ചു... ജയ്ഭീം എന്ന സിനിമയിലൂടെ ലോകമറിഞ്ഞ ജസ്റ്റിസ് കെ. ചന്ദ്രു സമൂഹത്തിൽഇന്നും നിലനിൽക്കുന്ന മൂല്യച്യുതികൾക്കെതിരെ വിരൽചൂണ്ടുന്നു...
ഒരു മനുഷ്യായുസിന് കടന്നു ചെല്ലാൻ കഴിയുന്ന ദൂരങ്ങളായിരുന്നില്ല ജസ്റ്റിസ് കെ. ചന്ദ്രു നടന്നുതീർത്തത്. ഇരുട്ടിന്റെ ഇരുട്ടിൽ ജീവിതാവസാനം വരെ കഴിയേണ്ടി വരുന്ന എത്രയോ മനുഷ്യർക്ക് നീതിയുടെ വെളിച്ചം നൽകാൻ അദ്ദേഹത്തിന്റെ ധീര പോരാട്ടത്തിന് കഴിഞ്ഞു. 'ജയ് ഭീം" എന്ന സിനിമയിൽ നടൻ സൂര്യ അവതരിപ്പിച്ചത് യഥാർത്ഥജീവിതത്തിൽ ജസ്റ്റിസ് ചന്ദ്രു കടന്നുപോയ തീക്ഷ്ണതയുള്ള അനുഭവങ്ങളാണ്. ഏറ്റവും പ്രിയപ്പെട്ട ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെക്കുറിച്ച്, പ്രചോദനം പകർന്ന എ.കെ.ജിയെ കുറിച്ച്, കടന്നുവന്ന വഴികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
അംബേദ്കറെ പോലെയുള്ള നേതാക്കളെ പൊതുജനങ്ങൾക്ക് വേണ്ടവിധത്തിൽ തുറന്നു കാട്ടുന്നില്ലെന്നും ലോ കോളേജുകളിൽ പോലും അംബേദ്കറുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നില്ലെന്നും താങ്കൾ നേരത്തെ പറഞ്ഞിരുന്നു?
ചരിത്രം എപ്പോഴും എഴുതുന്നത് ഭരണവർഗമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം എഴുതപ്പെട്ടിട്ടുള്ളത് ക്രമമായ രീതിയിലാണ്. അതിലെ നേതാക്കളാവട്ടെ കോൺഗ്രസ് പാർട്ടിയോട് അടുത്ത് നിൽക്കുന്നവരും. മറ്റ് നേതാക്കളുടെ, ഉദാഹരണത്തിന് അംബേദ്ക്കറിന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കളുടെയോ സംഭാവനകളെ ചരിത്രത്തിലെവിടെയും ഫോക്കസ് ചെയ്തിട്ടേയില്ല. അതുപോലെ തന്നെ ചരിത്രം എഴുതപ്പെട്ടത് വടക്ക് നിന്നോ നഗരകേന്ദ്രങ്ങളിൽ നിന്നോ ആണ്. അതുകൊണ്ടു തന്നെ കേരളത്തിലെയോ തമിഴ്നാട്ടിലെയോ ആന്ധ്രയിലെയോ ആളുകൾ അനുഭവിച്ചത് എവിടെയുമില്ല. അധിനിവേശ പ്രമാണിമാർക്കെതിരെ സ്വന്തം ജീവൻ ബലിയർപ്പിച്ച് പോരാടിയ മാപ്പിള ലഹളയിലെ നേതാക്കളുടെ പേര് എടുത്തുകളയാൻ ഐ.സി.എച്ച്.ആർ ശ്രമിക്കുന്നുവെന്ന് കേൾക്കുന്നത് ഇപ്പോൾ അവസ്ഥ കൂടുതൽ വഷളാകുന്നതായി വിലയിരുത്തേണ്ടി വരും. അംബേദ്കറിനെ കുറിച്ച് വളരെ കുറച്ച് മാത്രമേ സ്കൂൾ കുട്ടികൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുന്നുള്ളൂ.
വക്കീൽ ആകണമെന്ന തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്. ബാല്യകാല ജീവിതത്തെക്കുറിച്ച് പറയാമോ?
എന്റെ അച്ഛൻ ഒരു റെയിൽവേ ജീവനക്കാരനായിരുന്നു. ഞങ്ങൾ അഞ്ച് മക്കളാണ്. ഞങ്ങളുടെ പഠനകാര്യങ്ങൾക്കായി അദ്ദേഹം ചെന്നൈയിലേക്ക് ട്രാൻസ്ഫർ വാങ്ങുകയും ഞങ്ങളെ നല്ല സ്കൂളിലയക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടി ബാക്കി വച്ചിട്ടു പോകാൻ ആഗ്രഹിക്കുന്ന സമ്പത്ത് നല്ല വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അഞ്ച് മക്കളും ഒരാളിൽ നിന്നുള്ള വരുമാനവും മാത്രമായ കുട്ടിക്കാലം എനിക്കത്ര നല്ലതായിരുന്നില്ല. ദൈനംദിന നിലനിൽപ്പ് തന്നെ ജീവിതത്തിൽ ഒരു പോരാട്ടമായിരുന്നു. ആ സമയത്താണ് ഞാൻ ദ്രാവിഡ നേതാക്കളുടെ പ്രസംഗം കേൾക്കുന്നതിലേക്ക് ആകർഷിക്കപ്പെടുന്നതും എനിക്ക് രാഷ്ട്രീയമായ ചായ്വുണ്ടാകുന്നതും. ഹിന്ദിവിരുദ്ധ പ്രക്ഷോഭനാളുകളിൽ ഞാനും കർമ്മോത്സുകനായിരുന്നു. കോൺഗ്രസിന്റെ പരാജയത്തിലേക്കും ഡി.എം.കെയുടെ വിജയത്തിലേക്കും നയിച്ച പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. പിന്നീട് ഗൗരവമായി രാഷ്ട്രീയത്തെ കാണാൻ തുടങ്ങിയപ്പോഴാണ് ഇടതുരാഷ്ട്രീയത്തിലേക്ക് ഞാൻ തിരിഞ്ഞത്. ബിരുദനാളുകളിൽ എസ്.എഫ്.ഐയുടെ വിദ്യാർത്ഥി നേതാവായിരുന്നു.
ബിരുദപഠനത്തിന് ശേഷം ഉന്നതവിദ്യാഭ്യാസം നേടി ഒരു മുഴുവൻ സമയ ജോലിക്കാരനായിരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. രണ്ടുവർഷക്കാലത്തെ എന്റെ അനുഭവപരിചയം വച്ച് നിയമം പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് (1975-77) ഞാൻ ലോ കോളേജിലായിരുന്നു. കോളേജിൽ പഠിപ്പിച്ച നിയമാനുസൃത അവകാശങ്ങൾ, പുറത്തില്ലാതാകുന്നത് ഞാൻ കണ്ടു. അടിസ്ഥാനാവകാശങ്ങൾ ഇല്ലാതാവുകയും ഒരുപാട് നേതാക്കൾ ജയിലിലാവുകയും ചെയ്തു. നിയമപഠനത്തിന് ശേഷം സി.പി.എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനാവുകയെന്ന ആശയം ഉപേക്ഷിച്ച് വക്കീലായി എൻറോൾ ചെയ്തു. നിയമത്തിലുള്ള പരിശീലനത്തിലൂടെ അടിച്ചമർത്തപ്പെടുന്നവന് വേണ്ടി പോരാടാനും അവർക്ക് മനുഷ്യാവകാശം നേടിക്കൊടുക്കാനും കഴിഞ്ഞു. ഇടതുചായ്വുള്ള രണ്ട് പ്രമുഖ വക്കീലന്മാർ നടത്തുന്ന മിസ് റോ ആൻഡ് റെഡ്ഡി എന്ന ഫേമിൽ ജോയിൻ ചെയ്തു. അത് പാവപ്പെട്ടവർക്ക് വേണ്ടി പോരാടുന്ന ഒരു ഓഫീസായിരുന്നു.
പി.ഡി ആക്ട് പ്രകാരം എ.കെ ഗോപാലൻ (എ.കെ.ജി) തടവിലായപ്പോൾ ഞങ്ങളുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി ഹർജി ഫയൽ ചെയ്തതും സുപ്രീംകോടതിയിൽ അദ്ദേഹത്തിനായി വാദിക്കാൻ എം.കെ നമ്പ്യാരെ നിയോഗിച്ചതും. അത് പുതിയ ഭരണഘടന അനുസരിച്ചുള്ള ആദ്യത്തെ കേസായിരുന്നു. ഞാൻ ആ ഓഫീസിൽ ജോയിൻ ചെയ്ത് ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ തീരുമാനിച്ചു. എന്റെ ആദ്യ വർഷം തന്നെ മദ്രാസിലെ ജയിലിൽ പീഡനത്തിനും അതിക്രമത്തിനും വിധേയരായി കഴിയുന്ന 'മിസ"രാഷ്ട്രീയത്തടവുകാർക്ക് വേണ്ടി ഇസ്മയിൽ കമ്മീഷന് മുന്നിൽ ഹാജരായി. അന്നത്തെ 'മിസ" തടവുകാരിൽ ഒരാളാണ് ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ സ്റ്റാലിൻ. ജയിലധികൃതർ കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തുകയും അവർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. അതാണ് ഹൈക്കോടതിയിലെ എന്റെ ആദ്യത്തെ മനുഷ്യാവകാശ കേസ്. അതിലൂടെയാണ് ലോകം എന്നെ അറിഞ്ഞുതുടങ്ങിയതും. ഏഴുവർഷം അവിടെ ജോലിചെയ്]തതിന് ശേഷം സ്വന്തമായി പ്രാക്ടീസ് ചെയ്തു തുടങ്ങി. മനുഷ്യാവകാശ കേസുകളിൽ ഫീസ് വാങ്ങില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. സംസ്ഥാന ബാർ കൗൺസിലിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹിയാവുകയും ചെയ്തു.
രാജാക്കണ്ണിന്റെ കേസിൽ നീതി തേടിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. എത്ര മാത്രം ആത്മവിശ്വാസമുണ്ടായിരുന്നു?
സ്വന്തമായി പ്രാക്ടീസ് ചെയ്തു തുടങ്ങിയതിന് ശേഷം ചെയ്ത ഒരുപാട് കേസുകളിൽ ഒന്നായിരുന്നു രാജാക്കണ്ണിന്റേത്. എല്ലാ വക്കീലന്മാർക്കും തങ്ങൾ വാദിക്കാൻ പോകുന്ന കേസിൽ ആത്മവിശ്വാസം ഉണ്ടായിരിക്കും. എനിക്ക് ഒരിക്കലും, ബുദ്ധിമുട്ടേറിയ കേസായാൽ പോലും ആത്മവിശ്വാസം ഇല്ലാതെ ആയിട്ടില്ല. രാഷ്ട്രീയ തത്വശാസ്ത്രത്തിലുള്ള അറിവും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ നേടിയെടുത്ത അനുഭവസമ്പത്തും ഏതൊരു സാഹചര്യവും നേരിടാനുള്ള ആത്മധൈര്യം എനിക്ക് പകർന്നുതന്നിട്ടുണ്ട്. രാജാക്കണ്ണിന്റെ കേസ് അത്തരത്തിലുള്ള കേസുകളിലെ ആദ്യത്തേതായിരുന്നു. ഹേബിയസ് കോർപസ് ഹർജിയിലൂടെയാണ് രാജാക്കണ്ണിന്റെ ഭാര്യ പാർവ്വതിക്ക് നീതി കിട്ടിയത്. പക്ഷേ, അതിൽ ഒരു വക്കീലിന് നിയമോപദേശകന്റെയും അന്വേഷകന്റെയും ജോലി ചെയ്യേണ്ടിയിരുന്നു. പാർവതിക്ക് എന്നിൽ പൂർണവിശ്വാസമുണ്ടായിരുന്നു. കേസ് പിൻവലിക്കാൻ കുറ്രക്കാരായ പൊലീസ് വലിയൊരു തുക വാഗ്ദാനം ചെയ്തിട്ടും അവർ കേസിൽ നിന്ന് അണുവിട പിന്തിരിഞ്ഞില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഹൈക്കോടതിയിൽ പൊലീസ് എതിർത്തെങ്കിലും എന്റെ ഇടപെടലിൽ ആ കേസ് തള്ളിപ്പോയി. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, ഫർണിച്ചറുകൾ, കാർ എല്ലാം ചില തെമ്മാടികൾ അഗ്നിക്കിരയായി. ഇതെല്ലാം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് അദ്ദേഹത്തിന് നഷ്ടപരിഹാരത്തിനുള്ള ഉത്തരവും ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തു. അതേ പൊലീസ് എനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു. പിന്നീട് ഹൈക്കോടതിയിൽ എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തുക വാഗ്ദാനം ചെയ്ത എസ്.ഐയെ അനുചിതമായ പെരുമാറ്റത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് ആരാണ്?
ഓരോ കാലത്തും ഓരോ സന്ദർഭത്തിനും അനുസരിച്ച് എനിക്ക് ഒരുപാട് റോൾമോഡലുകൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിൽ എ.കെ.ജി ആയിരുന്നു എന്റെ പ്രചോദനം. വടക്കൻ മലബാറിലെ നേതാവും തമിഴ്നാട്ടിൽ താമസവുമാക്കിയ വി.പി ചിന്തൻ ആണ് മാർഗദർശി. ഒരു വക്കീലെന്ന നിലയിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ ആണ് ഞാൻ പിന്നീട് ജഡ്ജി ആവാൻ കാരണക്കാരനായത്. ജഡ്ജി ആയിരുന്ന കാലത്ത് അദ്ദേഹം എപ്പോഴും മാർഗദർശി ആവുകയും എനിക്ക് കത്തുകളെഴുതുകയും എന്നെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിയമം ഒരു സാധാരണക്കാരന് പ്രാപ്യമാണോ ഇപ്പോഴും?
നിയമത്തിൽ വിശ്വസിക്കുകയും ഒരു നല്ല നിയമോപദേഷ്ടാവ് പോരാടാൻ ഉണ്ടാവുകയും ചെയ്താൽ സാധാരണക്കാരന് അവന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുപരിധി വരെ സാദ്ധ്യമാണ്. എനിക്ക് നിയമവ്യവസ്ഥയെ കുറിച്ച് ഒരു മിഥ്യാധാരണയുമില്ല. മറിച്ച് സാധാരണക്കാരന്റെ അഭിലാഷങ്ങൾ ഒരു പകുതി വരെ മാത്രമേ അതിലൂടെ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്ന ബോദ്ധ്യവുമുണ്ട്. അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുകയാണ്. സമൂഹത്തിലെ തിന്മകൾക്ക് സർജറി വേണ്ടിടത്ത് ഒരു ഫസ്റ്റ് എയ്ഡ് ആയി പ്രവർത്തിക്കാനേ നിയമത്തിന് കഴിയുകയുള്ളൂ.
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ അവകാശങ്ങളെ കവർന്നെടുക്കുകയും ചവിട്ടിയരക്കുകയും ചെയ്യുന്ന വ്യവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. എങ്ങനെയാണ് ഈ അനീതി തിരുത്തപ്പെടുന്നത്?
ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയ പോലെ നാം രാഷ്ട്രീയപരമായ സ്വാതന്ത്ര്യം മാത്രമേ നേടിയെടുത്തിട്ടുള്ളൂ. സാമൂഹികമായും സാമ്പത്തികമായും സ്വാതന്ത്ര്യം നേടിയെടുക്കാൻ നാം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയിൽ തുല്യത ഉറപ്പുനൽകുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഒരു വിഭാഗം ജനതയോട് അവരുടെ ജനനം, ജാതി, ദാരിദ്ര്യം എന്നിവയുടെ അടിസ്ഥാനത്തിൽ അസമത്വത്തിലാണ് പെരുമാറുന്നത്. ഈ അസമത്വങ്ങൾ നിയമത്താലോ കോടതിയാലോ നേരെയാക്കാൻ പറ്റുന്നതല്ല. അതിന് സമൂഹത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം ആവശ്യമാണ്.
ജഡ്ജിമാർക്ക് രാഷ്ട്രീയം ഉണ്ടാകേണ്ടതുണ്ടോ?
ജഡ്ജിമാർക്ക് മാത്രമല്ല, എല്ലാ പൗരനും രാഷ്ട്രീയമായ ബോധവത്കരണം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്ത്യ ഒരു ഭരണഘടനയാലാണ് ഭരിക്കപ്പെടുന്നത്. അത് ഭൂരിപക്ഷാഭിപ്രായപ്രകാരം തയ്യാറാക്കിയ ഒരു രാഷ്ട്രീയ രേഖയല്ലാതെ മറ്റൊന്നുമല്ല. ഭരണഞ്ഞഘടന പ്രവർത്തിക്കുന്നതിൽ
തന്നെ പ്രത്യക്ഷമായ രാഷ്ട്രീയമുണ്ട്. അതിന്റെ അടിസ്ഥാനപരമായ അറിവില്ലാതെ ഒരു ജഡ്ജിക്കും കോടതിയിൽ ഒന്നും നേടാനാവില്ല. രാഷ്ട്രീയത്തിൽ തുടക്കക്കാരൻ നീതിനിർവഹണത്തിൽ പരാജയമാവുകയും ചെയ്യും.
രാജാക്കണ്ണിന്റെ കേസിനുശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തിലും മനോഭാവത്തിലും തമിഴ് നാട്ടിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
ഒരു കേസിലെ വിധി ഒരിക്കലും അടിസ്ഥാന കാഴ്ചപ്പാടിൽ മാറ്റമൊന്നും വരുത്തില്ല. ഒരു വക്കീലെന്ന നിലയിൽ ഞാൻ രാജാക്കണ്ണിന് വേണ്ടി മാത്രമല്ല വാദിച്ചത്. അതേപോലുള്ള മറ്റു കേസുകൾക്ക് കൂടിയാണ്. അത് ഇരുപതിലേറെ വരും. 30 വർഷത്തെ പ്രാക്ടീസിന് ശേഷം ഏഴുവർഷത്തോളം ജഡ്ജി ആയിരുന്നു. ആ കാലഘട്ടത്തിൽ വക്കീലായി ഞാൻ വാദിച്ചതിനേക്കാൾ മൂന്നിരട്ടി ലോക്കപ്പ് മരണങ്ങൾ, പീഡനങ്ങൾ, എൻകൗണ്ടറുകൾ എനിക്ക് മുന്നിൽ വന്നിട്ടുണ്ട്. ഒരു മാറ്റം ഉണ്ടായതെന്തെന്ന് വച്ചാൽ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ കൈകാര്യം ചെയ്തുനേടിയ പരിശീലനത്തിലൂടെ, ജഡ്ജ് ആയപ്പോൾ ദൃഢമായും പെട്ടെന്നും നീതി നടപ്പാക്കാനായി എന്നതാണ്. രാജാക്കണ്ണിന്റെ കേസ് ആദ്യഘട്ടം പൂർത്തിയാക്കാൻ ഒരുവർഷം എടുത്തിരുന്നു. അതേ സമയം, മദ്രാസ് ഹൈക്കോടതി ജഡ്ജി ആയപ്പോൾ അത്തരത്തിലുള്ള കേസുകളിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തീർപ്പുകൽപ്പിക്കാൻ എനിക്കായി. ജുഡീഷ്യൽ അക്കാഡമിയിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ക്ലാസുകൾ എടുക്കാൻ സാധിക്കുന്നതിന് പുറമെ ഇതാണ് ഞങ്ങൾക്ക് ആകെയുണ്ടാക്കാൻ പറ്റിയ മാറ്റം.
ജാതിവിവേചനം മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളെ പോലും ഇല്ലാതാകുന്ന അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇടപെടൽ എത്രത്തോളം പ്രതീക്ഷ നൽകുന്നതായിരുന്നു?
പാവപ്പെട്ടവനും അടിച്ചമർത്തപ്പെട്ടവനും വേണ്ടി പ്രവർത്തിച്ച ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. എന്നാൽ ഇന്ത്യയിൽ നില നിൽക്കുന്ന ജാതി വ്യവസ്ഥയെ കുറിച്ച് ഇന്ത്യൻ സമൂഹത്തിലെ മാർക്സിസ്റ്റ് സിദ്ധാന്തം കൃത്യമായി മനസ്സിലാക്കിയിട്ടില്ല. ജാതി അസമത്വവും വേർതിരിവും എല്ലാ പരിഗണനകളോടും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
സി.പി.എമ്മിൽ നിന്നും പുറത്തുപോയശേഷം അങ്ങയുടെ സാമൂഹിക, രാഷ്ട്രീയ ഇടപെടൽ എങ്ങനെ ആയിരുന്നു?
ഞാൻ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്തു പോന്നതിന് ശേഷം മറ്റൊരു പാർട്ടിയുമായും അടുത്തിട്ടില്ല. പക്ഷേ, മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടം അവസാനിപ്പിച്ചതുമില്ല. എന്റെ ഇതേ താത്പര്യമുള്ള ചുറ്റുവട്ടം വലുതായിക്കൊണ്ടേ ഇരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്നെ തേടി എത്തിക്കൊണ്ടിരുന്നു. കോടതിയിൽ ഞാൻ വാദിക്കാതിരുന്ന ഒരു പൊളിറ്റിക്കൽ പാർട്ടിയോ സംഘടനയോ ഇല്ല. അതുവരെ എന്റെയരികിൽ എത്താൻ വിമുഖത കാട്ടിയവർ ഒരു പാർട്ടിയുമായി അടുപ്പമില്ലാതായപ്പോൾ കേസ് ഏൽപ്പിക്കാൻ ധൈര്യം കാട്ടി. എന്റെ റിട്ടയർമെന്റിന് ശേഷവും നിരവധി പാർട്ടിക്കാർ അവരുടെ സംഘടനയിൽ ചേരണമെന്ന ആവശ്യവുമായി എത്തിയിരുന്നു. അതെല്ലാം ഞാൻ വിനയപൂർവ്വം നിരസ്സിക്കുകയാണുണ്ടായത്. എന്നാലും ഒരു മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിലുള്ള പോരാട്ടം തുടരുകയാണ്.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അങ്ങയുടെ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ആ ഓർമ്മകൾ പങ്കുവയ്ക്കാമോ?
ജസ്റ്റിസ് കൃഷ്ണയ്യർ ഒരു വലിയ മനുഷ്യനായിരുന്നു. ജഡ്ജിപദം സ്വീകരിക്കാൻ കാരണമായത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും എഴുത്തുകളും എനിക്കൊരുപാട് പ്രചോദനമേകി. കൊച്ചിയിലിരുന്ന് അദ്ദേഹം എന്റെ വിധിന്യായങ്ങളെ കുറിച്ച് വിളിച്ചു സംസാരിക്കുമായിരുന്നു. എനിക്ക് പ്രചോദനവും ഉത്സാഹവുമേകുന്ന കത്തുകളെഴുതിയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ആയി സ്ഥാനമേറ്റതിന് ശേഷം കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആശീർവാദം വാങ്ങിയിരുന്നു. ജഡ്ജി ആയി സ്ഥാനമേറ്റുള്ള സത്യപ്രതിജ്ഞയിൽ പോലും ജസ്റ്റിസ് കൃഷ്ണയ്യർ എനിക്ക് പ്രചോദനമായതിനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. മനുഷ്യാവകാശത്തെ സംബന്ധിച്ചുള്ള കോൺഫറൻസുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തോടൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്തായതിന് ശേഷം ജസ്റ്റിസ് കൃഷ്ണയ്യർ എന്നെ തിരിച്ചെടുക്കാൻ വേണ്ടി ഇ.എം.എസ് നമ്പൂതിരിപ്പാടിനോട് സംസാരിച്ചെങ്കിലും നടന്നില്ല. ശേഷം അദ്ദേഹം ഫോണിൽ പറഞ്ഞു. ''സഖാവേ, നാം അവർക്ക് വേണ്ടത്ര ചുവന്നതല്ല. നമുക്ക് ഒരു പിങ്ക് നിറമുള്ള പാർട്ടി തുടങ്ങാം!"" അദ്ദേഹവുമായി അടുപ്പമുണ്ടായതിലും എന്റെ മാർഗദർശിയായതിലും ഒരുപാട് അഭിമാനമുണ്ട്. ജയ് ഭീം ചിത്രത്തിൽ മൂന്നാം കോടതിഹാളിൽ സൂര്യ നീതിക്കായി ജഡ്ജിയോട് വാദിക്കുമ്പോൾ അദ്ദേഹത്തിന്റെ പുറകിൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രമുണ്ട്. അത് അദ്ദേഹത്തിന് വേണ്ടി എന്റെ മധുരിതമായ ഇടപെടലായിരുന്നു.
സെങ്കിനിക്ക് നീതി കിട്ടി. പക്ഷേ, സെങ്കിനി ഉൾപ്പെട്ട സമൂഹം എത്രമാത്രം മുന്നോട്ടുവന്നു?
ആ കേസിൽ സെങ്കിനിക്ക് ആശ്വാസം ലഭിച്ചിട്ടുണ്ടാകാം. പക്ഷേ, അത് ഒന്നിന്റെയും തുടക്കവും ഒടുക്കവുമല്ല. സിനിമയിൽ വിധിന്യായത്തിന് ശേഷം സൂര്യ സെങ്കിനിയുടെ അടുത്ത് ചെന്ന് പറയുന്നുണ്ട് , ഇത് അവളുടെ ഭർത്താവിന് വേണ്ടി മാത്രമല്ല, ഇതുപോലെയുള്ള കേസുകൾ ഇനി വരാതിരിക്കാൻ വേണ്ടിയാണെന്ന്. ചിത്രത്തിൽ ആ സമുദായം കൂട്ടായ്മ സംഘടിപ്പിച്ച് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി റോഡിലിറങ്ങുന്നത് കാണാം. സിനിമ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ക്രൈം സിനിമയോ ഒരു സൂപ്പർഹീറോ ആയ വക്കീൽ കോടതിയിലൂടെ അവർക്ക് ആശ്വാസമാകുന്നതോ അല്ല. കോടതി അവസാന ആശ്രയമാകുന്ന ഇന്ദ്രജാലവുമല്ല. മറിച്ച്, ആ വിഭാഗത്തിന് അറിവുപകർന്നു കൊടുക്കലാണ്. കോടതിയിൽ സെങ്കിനി തന്റെ തള്ളവിരൽ പതിപ്പിക്കുന്നതും അവസാന രംഗത്തിൽ സെങ്കിനിയുടെ മകൾ വക്കീലിന്റെ വീട്ടിൽ പത്രം വായിക്കുന്നതുമായ രംഗങ്ങൾ ഒരു താരതമ്യം ചെയ്തുനോക്കൂ. അത് "പഠിക്കുക, പഠിപ്പിക്കുക, പോരാടുക" എന്ന ഡോ. അംബേദ്കറിന്റെ മുദ്രാവാക്യം തന്നെയാണ്.
ജാതീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തമിഴ്നാട് സർക്കാർ ഈയടുത്ത് ശക്തമായി ഇടപെടുന്നുണ്ടല്ലോ. മാറ്റം പ്രതീക്ഷാനിർഭരമാണോ?
പ്രിവ്യൂ കണ്ടശേഷം മുഖ്യമന്ത്രി സ്റ്റാലിൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കായി കത്തെഴുതിയിരുന്നു. ആ ചിത്രം എങ്ങനെ അദ്ദേഹത്തെ ബാധിച്ചുവെന്നും ആ രാത്രി ഉറക്കമില്ലാതാക്കിയെന്നും അദ്ദേഹം അതിൽ പറഞ്ഞു. ചിത്രം പറഞ്ഞിരിക്കുന്ന വിഷയത്തിൽ തന്റെ സർക്കാർ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി ദിനത്തിൽ ചെന്നൈയ്ക്കടുത്തുള്ള ട്രൈബൽ കോളനിയിൽ ചെന്ന് അവരോടൊപ്പമാണ് അദ്ദേഹം ആഘോഷിച്ചത്. അവർക്ക് പട്ടയം, ജാതി സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ റവന്യൂ വിഭാഗത്തോട് അവിടെ വച്ചുതന്നെ അദ്ദേഹം ആവശ്യപ്പെട്ടു. 2021 നവംബർ 9ന് തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ എല്ലാ ട്രൈബർ കമ്മ്യൂണിറ്റിയെ കുറിച്ച് സർവ്വേ എടുക്കാൻ എല്ലാ കളക്ടർമാർക്കും ഉത്തരവിറക്കി. സർവ്വേയിൽ അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും സർക്കാർ സംവിധാനം അവരുടെയടുത്ത് എത്തിയിട്ട് എത്ര നാളായി എന്നും വിശദമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും കളക്ടർമാർ ആ ആഴ്ചത്തെ റിപ്പോർട്ട് അയക്കണം. മുഖ്യമന്ത്രി നേരിട്ടാണ് അത് പരിശോധിക്കുന്നത്. ഡാറ്റ സമാഹരിച്ചതിന് ശേഷം ട്രൈബൽ സമൂഹം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന വിശ്വാസം എനിക്കുണ്ട്. സംസ്ഥാനത്തിന്റെ പദ്ധതിയാസൂത്രണത്തിൽ ഇത്രനാളും അധകൃത വിഭാഗമായിരുന്നവർ അംഗീകൃതവിഭാഗമാകും. നടന്ന സംഭവങ്ങളുടെ പുനരാവിഷ്കരണം എന്നതിലുപരി ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ സാധിച്ചെടുക്കാൻ കൂടി ചിത്രത്തിനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |