തിരുവനന്തപുരം: ഇന്ത്യയുടെ അമ്പത്തിരണ്ടാമാത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശീല താഴും.വൈകിട്ട് മൂന്നരയ്ക്ക് ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങും അവാർഡ് പ്രഖ്യാപനവും വിതരണവും നടക്കുക. മലയാളത്തിന് അവഗണന നേരിട്ട മേളയാണ് കടന്നുപോകുന്നത്.
ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം യുനസ്കോഗാന്ധി പ്രൈസിനുള്ള മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
ഈ ചിത്രത്തിന് സമ്മാനം നൽകണമെന്ന് ജൂറിയിൽ ഒരുവിഭാഗം അംഗങ്ങൾ വാദിച്ചിരുന്നു.പക്ഷേ ഭൂരിപക്ഷാഭിപ്രായം ഉണ്ടായില്ല.
എന്നാൽ മികച്ച ചിത്രമാണെന്ന് എല്ലാവരും വിലയിരുത്തുകയുണ്ടായി.
ജയരാജിന്റെ ചിത്രത്തിനു പുറമെ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണി ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചിരുന്നു.പൊതുവെ ഇന്ത്യൻ പനോരമയിൽ അഞ്ചും ആറും മലയാള ചിത്രങ്ങൾ വരാറുള്ളതാണ്.സെലക്ഷൻ ജൂറിയിലും ഇക്കുറി മലയാളികൾ ഉണ്ടായിരുന്നില്ല.
വാണിജ്യതാത്പ്പര്യത്തിൽ
മുങ്ങി ഇഫി
ഇത്തവണ മേളയിലെ എന്റർടെയിൻമെന്റ് പരിപാടികളുടെ റൈറ്റ് ഡിസ്ക്രാഫ്റ്റ് എന്ന ഏജൻസിയെ ഏൽപ്പിച്ചതും അതിന്റെ സംപ്രേഷണാവകാശം സീ ടിവി ക്കു നൽകിയതും വിവാദമായിരുന്നു. എന്നാൽ ഇതിലൂടെ കേന്ദ്ര സർക്കാരിന് മൂന്നുകോടിയിലധികം രൂപ കരാറിനത്തിൽ കിട്ടിയതായാണ് അറിവ്.സാധാരണ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റും എന്റർടെയിൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും പി.ഐ.ബിയും ചേർന്നാണ് ഉദ്ഘാടന സമാപന ചടങ്ങുകളിലെ അതിഥികളെ ക്ഷണിക്കാറുള്ളത്. ഇത്തവണ അത് ഏജൻസിക്കു നൽകുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ സാൽമൻ ഖാനടക്കമുള്ള താരങ്ങൾ പങ്കെടുത്തതും ഇവർ ക്ഷണിച്ചിട്ടായിരുന്നു.ഇന്ന് സമാപന ചടങ്ങിൽ നടി മാധുരി ദീക്ഷിത് പങ്കെടുത്തേക്കുമെന്നാണ് സൂചന.
പ്രതിനിധികൾ കുറഞ്ഞു
എണ്ണായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കാറുണ്ടായിരുന്ന ഇഫി മേളയിൽ ഇക്കുറി നേരിട്ട് പങ്കെടുത്തത് മൂവായിരം പേരായിരുന്നു.അവരിൽ അറുപത് ശതമാനത്തോളം പേർ മലയാളികൾ ആയിരുന്നു താനും.എന്നാൽ വെർച്വലായി പണമുടച്ച് പ്രതിനിധികളായവർ ഏഴായിരത്തിലധികമായിരുന്നു.ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം പൂർണമായി ഉപേക്ഷിച്ചതിനാൽ ആഗ്രഹിച്ച സിനിമകൾ പലർക്കും കാണാൻ കഴിഞ്ഞില്ല.രാത്രി 12 മണിക്കാണ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരുന്നത്.സാങ്കേതിക സംവിധാനങ്ങൾ വേഗം ഉപയോഗിക്കാൻ കഴിയുന്ന മിടുക്കർ ഞൊടിയിടയ്ക്കുള്ളിൽ ബുക്കിംഗ് നടത്തും. ടെക് സാവികളല്ലാത്തവർ വലയും. നല്ല സിനിമകളുടെ സീറ്റുകൾ കിട്ടാതെ വരുന്നതിനാൽ പലരും ടിക്കറ്റുള്ള സിനിമകൾ കണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഏറ്റവും ഒടുവിലെത്തുന്നവർക്കായുള്ള തിയറ്ററുകൾക്കു മുന്നിലെ റഷ് ലൈനുമില്ലായിരുന്നു
ഐനോക്സിന്റെ നാലു തിയറ്ററുകൾ പനാജിയിലുണ്ട്.അവിടെയും പോർവാറിലെ മൂന്നു തിയറ്ററുകളിലുമായിട്ടായിരുന്നു പ്രദർശനം .പനാജിയിൽ നിന്നും 10 കിലോ മീറ്റർ സഞ്ചരിച്ച് പോർവാറിലെത്താൻ പലരും മടിക്കുകയും ചെയ്തു.പനാജിയിലെ കലാ അക്കാഡമിയാകട്ടെ നവീകരണത്തിനായി അടയ്ക്കുകയും ചെയ്തു.
ഗോവയെ കോരിത്തരിപ്പിച്ച്
പ്രണയികളുടെ സ്വന്തം രാത്രി
ഗോവ ഇഫിയിൽ പ്രദർശിപ്പിച്ച ജൂലിയൻ ഹിൽമോയിൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ' നൈറ്റ് ബിലോംഗ്സ് ടു ലവേഴ്സ് " രതിയിൽ മുങ്ങിക്കുളിച്ച പ്രണയത്തിന്റെ ചൂടൻ രംഗങ്ങൾ ആദ്യാവസാനം നിറഞ്ഞു നിന്ന ചിത്രമായിരുന്നു. വിവാഹിതനാകാൻ പോകുന്ന ഒരു യുവാവ് സായാഹ്നത്തിൽ ഒരു യുവതിയെ പരിചയപ്പെടുന്നതും, ബാച്ചിലറായുള്ള അവസാനദിനം ആഘോഷിക്കാൻ തന്റെയിടത്തേക്ക് അവൾ അയാളെ ക്ഷണിക്കുകയുമാണ്. പരസ്പരാനുരാഗത്താൽ അവർ ഒന്നാകുകയാണ്. ആദ്യം അവൻ വിമുഖനായിരുന്നു എന്നാൽ അവർക്കിടയിൽ അഗാധമായ അടുപ്പം വളരുകയാണ്. രതിമൂർച്ഛ ഒരിക്കലും അനുഭവിക്കാൻ തനിക്കു കഴിയുകയില്ലെന്ന അവളുടെ വെളിപ്പെടുത്തൽ അവനെ അമ്പരിപ്പിക്കുന്നു.എന്നാൽ അതനുഭവിപ്പിക്കാതെ അവിടെ നിന്ന് ആ രാത്രി പോകില്ലെന്ന് അവൻ പറയുന്നു. ലൈംഗികതയുടെ തീവ്രവും മനോഹരവുമായ നിമിഷങ്ങളും രംഗങ്ങളുമാണ് ചിത്രത്തിൽ ഉടനീളം. ലാറാ മുള്ളറാണ് നായിക.
ഗോവ ചലച്ചിത്രോത്സവത്തിൽ ചർച്ചാവിഷയമായി മാറിയ ഈ ചിത്രം ഒറ്റ സെറ്റിൽ രണ്ട് കഥപാത്രങ്ങളെ മാത്രം വച്ച് ചിത്രീകരിച്ചതാണെന്ന് സംവിധായകൻ ജൂലിയൻ ഹിൽമോയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്രയധികം സെക്സ് സീനുകൾ എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ആ സിനിമയുടെ കഥ അതാവശ്യപ്പെടുന്നുണ്ടെന്നായിരുന്നു മറുപടി.ബ്രസീലിയൻ നോവലിനെ ആസ്പദമാക്കിയെടുത്ത ബുക്ക് ഓഫ് ഡിലൈറ്റ്സും രതി രംഗങ്ങളാൽ സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |