നിയമസഭാ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ പ്രവാസി മലയാളികൾക്കായി ലോക കേരളസഭ എന്ന പൊതുവേദി യാഥാർത്ഥ്യമാക്കുന്നതിൽ വഹിച്ച പങ്ക് നിർണായകമാണ്. ആ ഇടപെടലുകൾക്ക് ലഭിച്ച അംഗീകാരമായാണ് നോർക്ക റൂട്ട്സിന്റെ റെസിഡന്റ് വൈസ് ചെയർമാൻ സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. പ്രവാസികൾ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുന്ന ഈ കാലയളവിൽ സ്ഥാനമേറ്റെടുത്ത ശ്രീരാമകൃഷ്ണൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
സ്പീക്കർ കസേരയിൽ നിന്ന് നോർക്കയുടെ റെസിഡന്റ് വൈസ് ചെയർമാനായെത്തുമ്പോൾ എന്ത് തോന്നുന്നു?
രണ്ടും രണ്ട് തരത്തിലുളള ചുമതലകളാണ്. സ്പീക്കർ സർക്കാരിന്റെ ഭാഗമല്ലാതെ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകേണ്ട പദവിയാണ്. ഇത് സർക്കാരിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെങ്കിലും എല്ലാവരേയും കൂട്ടിയോജിപ്പിക്കാൻ ബാദ്ധ്യതപ്പെട്ടിരിക്കുകയാണ്. പദവികൾ മാറുകയെന്നത് രാഷ്ട്രീയത്തിൽ സ്വാഭാവികമാണ്.
ലോക കേരള സഭയുടെ നടത്തിപ്പിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നോർക്കയിലേക്ക് എത്തുമ്പോൾ ആ അനുഭവം എത്രമാത്രം ഗുണം ചെയ്യും?
ലോക കേരള സഭയിലേക്കുളള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ, ഏതൊക്കെ വൻകരകളുടെ പ്രതിനിധാനം വേണം എന്നിവയെല്ലാം പരിഹരിക്കാൻ ഒരു നിയമം അത്യാവശ്യമാണ്. ആ നിയമം കൂടി വരുന്നതോടെ ലോക കേരളസഭയിൽ നോർക്കയുടെ റോൾ എന്താണെന്ന് വ്യക്തമാകും.
നോർക്കയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയാണ്?
പ്രവാസികൾക്ക് ഗുണപരമായ കുടിയേറ്റം ഉറപ്പാക്കും. മലയാളി നഴ്സുമാർക്കായി നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിലുളള ധാരണപത്രം ഇന്നലെ ഒപ്പുവച്ചുകഴിഞ്ഞു. 18 പദ്ധതികളാണ് ആകെ നോർക്കയുടെ കീഴിലുളളത്. പ്രധാനമായും തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട പദ്ധതിയാണിത്.
പ്രവാസികൾക്ക് വിമാനത്താവളത്തിൽ രണ്ടായിരത്തോളം രൂപയാണ് ആർ.ടി.പി.സി.ആർ നിരക്ക്. ഇതിന് പരിഹാരം കാണാൻ നോർക്ക ഇടപെടുമോ?
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ നോർക്കയ്ക്ക് കഴിയില്ല. ആർ.ടി.പി.സി.ആറിന് കൂടുതൽ പണം ഈടാക്കുന്നുവെന്നത് ശരിയാണ്. അത് അവസാനിപ്പിക്കണം. ഇക്കാര്യത്തോട് നോർക്കയ്ക്ക് യോജിപ്പില്ല. ഇതിനുവേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വിമാനത്താവളങ്ങളുടെ ചുമതലക്കാരായ ഏജൻസികളോട് ഈ ആവശ്യം ഉന്നയിക്കും.
കൊവിഡ് ഭീതിയ്ക്ക് പിന്നാലെ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ആശങ്കയുണ്ടോ?
ഗൗരവത്തോടെയാണ് ഒമിക്രോണിനെ നോക്കികാണുന്നത്. കൊവിഡ് കാരണം നാട്ടിൽ വന്നവരിൽ പലരും തിരിച്ച് പോകാനൊരു സാഹചര്യമില്ലാതെ നില്ക്കുകയാണ്. അവരെ സഹായിക്കുന്നത് തുടരുന്നതിനിടെയാണ് ഒമിക്രോണിനെപ്പറ്റിയുള്ള വാർത്ത വരുന്നത്.
വിവാദങ്ങൾക്കും ഒച്ചപ്പാടുകൾക്കും ഇടയിലായിരുന്നു സ്പീക്കറായുളള അവസാന നാളുകൾ. അതൊക്കെ ഇപ്പോൾ അടഞ്ഞ അദ്ധ്യായമായോ ?
അടഞ്ഞ അദ്ധ്യായമാണോ തുറന്ന അദ്ധ്യായമാണോ എന്ന് വിവാദമുണ്ടാക്കിയവരാണ് പറയേണ്ടത്. അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താതെ പോയതിൽ ഞാൻ സംതൃപ്തനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |