മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ട വിഷയത്തിൽ സമരത്തിനില്ലെന്നും തുടർ നടപടിയുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണവിശ്വാസമെന്നും സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം ചേളാരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സമസ്‌ത ആദ്യം തന്നെ സമരം പ്രഖ്യാപിച്ചിട്ടില്ല. ആദ്യം പ്രതിഷേധ പ്രമേയം പാസാക്കാനാണ് സമസ്‌തയുടെ തീരുമാനം. അതിനുശേഷം മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കാമെന്നു വച്ചു. പക്ഷെ ഞങ്ങൾ സംസാരിക്കാനൊരുങ്ങും മുൻപ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു, നമുക്കീ വിഷയം സംസാരിച്ചു തീർക്കണം എന്ന് പറഞ്ഞു' ജിഫ്രി തങ്ങൾ പറഞ്ഞു.
സംസാരം അനുകൂലമായാൽ സമരത്തിന്റെ ആവശ്യമില്ലല്ലോ എന്ന് ചോദിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ തുടർ നടപടിയില്ലാത്ത നിലയ്‌ക്ക് ഭാവിയിൽ എന്തുചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിക്കും എന്ന് പറഞ്ഞത് മാന്യമായ വാക്കാണെന്നും പ്രതികരിച്ചു.
സമസ്‌തയ്‌ക്ക് സമരമില്ല, പ്രതിഷേധപ്രമേയം പാസാക്കിയതായും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗ് എന്നല്ല ഒരു പാർട്ടിയുമായും സമസ്‌തയ്‌ക്ക് അകലമില്ല, ലീഗിന്റെ റാലി രാഷ്‌ട്രീയ റാലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |