SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 PM IST

ഗവർണർ- സർക്കാർ പോര്: പ്രതിപക്ഷ നേതാവിന്റെ നിലപാടിന് രാഷ്ട്രീയകാര്യസമിതിയിൽ സ്വീകാര്യത

congress

ഉന്നതവിദ്യാഭ്യാസ രംഗത്തെ വീഴ്ച ഉയർത്തിക്കാട്ടും

തിരുവനന്തപുരം: ഗവർണർ- സർക്കാർ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾ ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിലപാടിന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പൊതുസ്വീകാര്യത.

രാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഡി-ലിറ്റ് വിവാദം വലിയ വിഷയമല്ലെന്ന മുതിർന്ന നേതാവ് പി.ജെ. കുര്യന്റെ വിശദീകരണത്തോട് എല്ലാവരും യോജിച്ചു. ഗവർണർ പരസ്യ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. കേരള സർവകലാശാലാ വി.സിക്ക് ഗവർണർ കത്തും നൽകിയിട്ടില്ല. രമേശ് ചെന്നിത്തല ഉന്നയിച്ച ആറ് ചോദ്യങ്ങൾക്ക് മറുപടിയുമുണ്ടായിട്ടില്ലെന്ന് പ്രൊഫ. കുര്യൻ ചൂണ്ടിക്കാട്ടി,

വൈസ് ചാൻസലർ, അദ്ധ്യാപക നിയമനങ്ങളിലുൾപ്പെടെ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ ഉയർത്തിക്കൊണ്ടു വരണമെന്ന് യോഗത്തിൽ പൊതുഅഭിപ്രായമുയർന്നു. കണ്ണൂർ വി.സി പുനർ നിയമനക്കാര്യത്തിൽ ഗവർണർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ചട്ടം ലംഘിച്ച് നൽകിയ കത്ത് പുറത്തുവിട്ടത് ചെന്നിത്തലയാണ്. മന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചുനിൽക്കും. വിഷയത്തിൽ സതീശന്റെയും ചെന്നിത്തലയുടെയും ഭിന്നവാദങ്ങൾ തർക്കത്തിന് വഴിയൊരുക്കുമെന്ന് കരുതിയെങ്കിലും അതൊന്നുമുണ്ടായില്ല. .

പുന:സംഘടന

ഒരാഴ്ചയ്ക്കകം

ഡി.സി.സി, ബ്ലോക്ക് കമ്മിറ്റി പുന:സംഘടന ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ യോഗത്തെ അറിയിച്ചു. ജില്ലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കെ.പി.സി.സിക്ക് കൈമാറാൻ ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാരോട് നിർദ്ദേശിച്ചു.

രാഷ്ട്രീയ പ്രവർത്തനത്തിന് അനുമതിയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ ജില്ലാ ഭാരവാഹികളാകുന്നതിൽ നിന്ന് തീർത്തും ഒഴിവാക്കേണ്ടെന്ന അഭിപ്രായമുയർന്നു. സമയമുള്ളവരെ ഉൾപ്പെടുത്താം. ഭാരവാഹി മാനദണ്ഡത്തിൽ ഭേദഗതി കെ.പി.സി.സി പരിഗണിക്കും. രാഷ്ട്രീയകാര്യസമിതിയെ ഉപദേശക സമിതിയാക്കും. ഇനി മുതൽ കെ.പി.സി.സി നിർവാഹക സമിതി യോഗത്തിന് തൊട്ടുമുമ്പായി രാഷ്ട്രീയകാര്യസമിതി ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്യും. . കെ.പി.സി.സി എക്സിക്യൂട്ടീവിൽ പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ സ്ഥിരം ക്ഷണിതാക്കളാക്കും.

ഗവർണറുടെ പ്രതികരണം

ഉചിതമല്ല

പ്രതിപക്ഷനേതാവിനെക്കുറിച്ച് ഗവർണർ നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതായില്ലെന്ന് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷനേതാവിനും തനിക്കുമെല്ലാം ഒരേ അഭിപ്രായമാണ്. വി.സി നിയമനക്കാര്യത്തിൽ താൻ നിശ്ശബ്ദനാക്കപ്പെട്ടുവെന്ന് ഗവർണർ പറ‌ഞ്ഞാൽ അത് കുറ്റസമ്മതമല്ലേ. തെറ്റ് ഏറ്റുപറഞ്ഞാൽ പോരാ. അതിന് പരിഹാരവും വേണം. വി.സിയെ ഒഴിവാക്കണ്ടേ. ഗവർണറെപ്പോലൊരാൾ നിലവാരമില്ലാതെ സംസാരിക്കരുതെന്നും സുധാകരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.