അവഗണനയുടെ വെയിലേറ്റ് വാടിപ്പോകുമായിരുന്ന ലെനിൻലാൽ ഡോ. എം. ലെനിൻലാലായത്
ആത്മവിശ്വാസത്തിന്റെ കരുത്തിലും സ്നേഹം പ്രസരിപ്പിച്ച നല്ല അദ്ധ്യാപകരുടെ പിന്തുണയിലുമാണ്.
പോരാട്ടജീവിതത്തിലൂടെ...
ആശ ടീച്ചർ കഥ പറയുകയാണ്. പുറത്ത് തകർത്തു പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പകറ്റാൻ കുട്ടികൾ ബെഞ്ചിൽ ചേർന്നു ചേർന്നിരുന്നു. നഷ്ടപ്പെടലുകളിൽ നിന്നും കഷ്ടപ്പെടലുകളിൽ നിന്നും വിജയം കണ്ടെത്തിയവരാണ് ആശ ടീച്ചറിന്റെ കഥയിലെ നായകൻമാർ. പട്ടിണിയോട് പടവെട്ടി വിജയിച്ചവരുടെ കഥകൾ കേൾക്കുമ്പോൾ ലെനിൻലാലിന്റെ കുഞ്ഞുകണ്ണുകൾ തെളിയും. മനസിൽ പ്രതീക്ഷയുടെ പൂത്തിരി കത്തും. ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനെ കുറിച്ചാണ് അന്ന് ആശ ടീച്ചർ കഥ പറഞ്ഞത്. തെളിഞ്ഞ ഭാഷയിൽ പതിഞ്ഞ താളത്തിൽ ആശ ടീച്ചർ കഥ പറഞ്ഞു തീർന്നപ്പോൾ ലെനിൻലാലിന്റെ കുഞ്ഞു മനസിലൊരു തിരി തെളിഞ്ഞു. പട്ടിണി കിടന്നാലും പഠിച്ചു പാസായാൽ വലിയ ജോലി കിട്ടും. ആ ശമ്പളം കൊണ്ട് പട്ടിണിയും പരിവട്ടവുമില്ലാതെ സന്തോഷത്തോടെ ജീവിക്കാമെന്ന് ലെനിൻലാൽ കിനാവ് കണ്ടു.
ആശ ടീച്ചറിന്റെ കഥകളിൽ നിന്നാണ് എന്നും എപ്പോഴും വാറ്റു ചാരായത്തിന്റെ മണം പുരണ്ട അന്തരീക്ഷം മാത്രമുള്ള കോളനിയിലെ അവഗണനകളോടും പട്ടിണിയോടും പൊരുതി എം.ലെനിൻ ലാലിൽ നിന്ന് ഡോ. എം. ലെനിൻ ലാലിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കമ്യൂണിസ്റ്റും കാഥികനുമായ ചെന്നിലോട് മണികണ്ഠന്റെ മകനാണ് ലെനിൻ ലാൽ. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനോടും മന്ത്രി ശിവൻകുട്ടിയോടും ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സമരസഖാവും പോരാളിയുമായിരുന്ന ചെന്നിലോട് മണികണ്ഠൻ പ്രണയവും വിവാഹവും കഴിഞ്ഞ് ദാമ്പത്യജീവിതം തുടങ്ങിയത് തിരുവനന്തപുരം ജില്ലയിലെ ഒരു കോളനിയിലായിരുന്നു. ആ കോളനിയിലാണ് ലെനിൻലാലിന്റെ ജനനവും ജീവിതവും തുടങ്ങുന്നത്. ഇടിവണ്ടിയുടെ ഇരമ്പൽ കേട്ടാണ് എന്നും രാവിലെ ഉണർന്നിരുന്നത്. പൊലീസുകാരെയാണ് കണി കണ്ടിരുന്നത്. പള്ളിക്കൂടത്തിൽ പോയാലും കോളനിയിലെ കുട്ടികളോട് അകൽച്ചയും അവഗണനയുമാണ് കാണിച്ചിരുന്നത്. ഈ അവഗണനയിലും പഠിക്കാൻ മിടുക്കനായ ലെനിൻ ലാലിനോട് ആശ ടീച്ചർ കരുതലും കാരുണ്യവും കാണിച്ചു.
ആശ ടീച്ചറിന്റെ സ്നേഹവും ഉച്ചക്ക് കിട്ടുന്ന കഞ്ഞിയുമാണ് ലെനിൻ ലാലിനെ മേനംകുളം സ്കൂളിൽ ദിവസവും പോകാൻ പ്രേരിപ്പിച്ചത്. സെന്റ് ആൻഡ്രൂസ് യു.പി സ്കൂളിലെ ഉപന്യാസ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ മിടുക്കനെ തിരക്കി ഹെഡ്മാസ്റ്ററായ അജിത് സാറെത്തി. ദൈവദൂതനായി വന്ന അജിത് സാർ ലെനിൻലാലിന് വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ കൊടുത്തു. വീടിനേയും നാടിനേയും കുറിച്ച് ചോദിച്ചറിഞ്ഞു. വെയിൽ മങ്ങിക്കഴിയുകയും ഇരുട്ട് നിഴലിടാതിരിക്കുകയും ചെയ്യുന്ന സായാഹ്നം മുതൽ കോളനിയിൽ നിന്നുയരുന്ന കൊലവിളികളേയും നിലവിളികളേയും കുറിച്ച് പറഞ്ഞു കരഞ്ഞപ്പോൾ കരയരുതെന്ന് പറഞ്ഞ് അജിത് സാർ ലെനിൻലാലിന്റെ കണ്ണീര് തുടച്ചു. സെന്റ്വിൻസെന്റ് ഹൈസ്കൂളിൽ ചെന്നപ്പോൾ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജീന ടീച്ചർ അമ്മയെ പോലെ ലെനിന്റെ വഴികാട്ടിയായി.
പള്ളിക്കൂടത്തിൽ പഠിക്കാൻ പോകുന്ന ലെനിൻ ലാലിനെ നോക്കി പലരും കളിയാക്കി. അന്തി മയങ്ങുമ്പോൾ പാഠങ്ങൾ ഉറച്ചു വായിക്കുമ്പോൾ ശല്യപ്പെടുത്താൻ പലരും നോക്കി. എപ്പോഴും ചുറ്റിലും ബഹളമായിരിക്കും. പഠിക്കാൻ മിടുക്കനായ മകന്റെ നിസഹായതയോർത്ത് അമ്മക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. സമാധാനം എന്ത് എന്നറിയുന്നത് പള്ളിക്കൂടത്തിൽ ചെല്ലുമ്പോഴാണ്. പക്ഷേ,അവിടെ ചെല്ലുമ്പോൾ കോളനിയിലെ കുട്ടി എന്ന അവഗണന മാത്രം.
മേനംകുളം സ്കൂളിലെ ആശ ടീച്ചറും സെന്റ് ആൻഡ്രൂസ് സ്കൂളിലെ അജിത് സാറും സെന്റ് വിൻസെന്റ് സ്കൂളിലെ ജീന ടീച്ചറും കൊടുത്ത സ്നേഹവും ആത്മവിശ്വാസവും ഉപദേശവുമാണ് ലെനിൻലാലിനെ പഠിക്കാനും പോരാടാനും പ്രേരിപ്പിച്ചത്. അപമാനങ്ങൾക്കിടയിലൂടെ, അവഗണനകൾക്കിടയിലൂടെ, കളിയാക്കലുകൾക്കിടയിലൂടെ ലെനിൻ പത്താം ക്ലാസിലെത്തി. വാർഷിക പരീക്ഷയുടെ ആദ്യ ദിനം. പരീക്ഷ എഴുതാനായി അമ്മയുടെ അനുഗ്രഹവും വാങ്ങി വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോഴാണ് ഒരാളിനെ മറ്റൊരാൾ വെട്ടി വീഴ്ത്തുന്നത് കണ്ടത്. കൺമുന്നിലായിരുന്നു വെട്ടേറ്റ മനുഷ്യൻ പിടഞ്ഞു മരിച്ചത്. ചോരയിറ്റു വീഴുന്ന കൊലക്കത്തിയുമായി ആർത്തുവിളിക്കുന്ന കൊലപാതകിയേയും ജീവനു വേണ്ടി കേണു കരയുന്ന അയൽവാസിയേയും കണ്ടുകൊണ്ടാണ് ആദ്യ ദിനത്തിലെ പരീക്ഷ എഴുതിയത്. പരീക്ഷയുടെ നാളുകൾ മുഴുവൻ പകലും രാത്രിയും കോളനിയിൽ പൊലീസിന്റെ തേർവാഴ്ചയായിരുന്നു. പേടിച്ചു മരവിച്ച മനസുമായാണ് ലെനിൻ പത്താം ക്ലാസിലെ പരീക്ഷകൾ മുഴുവൻ എഴുതിയത്. എന്നിട്ടും നല്ല മാർക്കോടെ പത്താം തരം പാസായി.
സെന്റ് സേവ്യേഴ്സ് കോളേജ് പുതിയൊരു ലോകമാണ് സമ്മാനിച്ചത്. സ്നേഹമുള്ള കൂട്ടുകാർ. വാത്സല്യമുള്ള അദ്ധ്യാപകർ. നിറയെ പുസ്തകങ്ങളുള്ള വായനശാല. വരാൻ പോകുന്ന വസന്തത്തിന്റെ പുഞ്ചിരിയോടെ ലെനിൻലാലിന്റെ കണ്ണീർപ്പാടം കടക്കാനുള്ള കടലാസ് തോണിയുമായി വന്നത് സെന്റ് സേവ്യേഴ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലായ ഫാദർ സണ്ണി ജോസായിരുന്നു. ജെസ്യൂട്ട് പുരോഹിതനും സെന്റ് സേവിയേഴ്സ് കോളേജിലെ ചരിത്ര അദ്ധ്യാപകനുമായ ഫാദർ സണ്ണി ജോസ് ലെനിൻ ലാലിലൊരു തിളങ്ങുന്ന ചരിത്രകാരനുണ്ടെന്ന് കണ്ടെത്തി. രാഷ്ട്രീയത്തോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളും ചരിത്ര ഗവേഷണം നടത്താനും പ്രേരണ നൽകിയത് ഫാദർ സണ്ണി ജോസാണ്. പിതാവായ ചെന്നിലോട് മണികണ്ഠന്റെ കാഥികശബ്ദം ലെനിന് പ്രസംഗവേദികളിൽ മുതൽക്കൂട്ടായി.
ബിരുദമെടുത്തപ്പോൾ തന്നെ ചുമട്ടു തൊഴിലാളിയായി.പഠിക്കാനും ജീവിക്കാനുമായി എല്ലാ ജോലിയും ചെയ്തു. അതോടൊപ്പം യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായതോടെ സി.ഐ.ടി.യുവിന്റെ കൺവീനറുമായി.
പകലന്തിയോളം പണിയെടുത്ത് വിയർപ്പൊഴുക്കി കിട്ടിയ പൈസയ്ക്ക് പുസ്തകങ്ങൾ വാങ്ങി കൂട്ടി.പകലുകളിൽ എല്ല് മുറിയെ അദ്ധ്വാനിച്ചു.രാത്രികളിൽ ഉറക്കമില്ലാതെ പാഠപുസ്തകങ്ങളും രാഷ്ട്രീയ ലേഖനങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്തു. കാലത്തോടൊപ്പം മാറുന്ന ലോകത്തിന്റെ ഒരോ രാഷ്ട്രീയ ചലനങ്ങളും ആഴത്തിലറിയാൻ ശ്രമിച്ചു. ബിരുദപഠനകാലം ലെനിനെ തീർത്തും മറ്റൊരാളാക്കി മാറ്റുകയായിരുന്നു. അവഗണനയുടെ വെയിലേറ്റ് വാടി വീഴേണ്ടതല്ല ജിവിതമെന്ന തിരിച്ചറിവ് മനസിൽ പ്രതീക്ഷയുടെ മഞ്ഞു തുള്ളികളായി വീണു. ഭാവി ജീവിതമാകുന്ന മരച്ചില്ലയിൽ ഇലകൾ ഒരുപാട് കിളിർത്തു. തീയിൽ വെന്തുരുകിയ നേരനുഭവങ്ങൾ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള കരുത്ത് പകർന്നു.കോളനിയെ നവീകരിക്കാനും കോളനിക്കാരെ ബോധവൽക്കരിക്കാനും നല്ല രാഷ്ട്രീയം വേണമെന്ന് ലെനിൻലാൽ തിരിച്ചറിഞ്ഞു.അതുവരെ വായിച്ചു നേടിയ അറിവുകൾ കമ്യൂണിസത്തിലേക്ക് അടുപ്പിച്ചു. മാനവ മോചനത്തിനും പുരോഗമനാശയങ്ങൾ നടപ്പിലാക്കാനും ചെങ്കൊടിയെ പ്രണയിക്കാനുള്ള ആവേശം കൂട്ടി. ഇ.എം.എസിനേയും എ.കെ.ജിയേയും കൃഷ്ണപിള്ളയേയും പോലുള്ള കമ്യൂണിസ്റ്റാചാര്യൻമാരുടെ ജീവിത കഥകൾ ഉള്ളിലെ പോരാട്ട വീര്യത്തെ കത്തിക്കാനുള്ള ഇന്ധനമായി മാറി. ഒരേ സമയം വിദ്യാർത്ഥി നേതാവായും യുവജന നേതാവായും തൊഴിലാളി നേതാവായും മാറാൻ ബിരുദ പഠനകാലത്തു തന്നെ ലെനിൻലാലിന് സാധിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) അംഗത്വം കിട്ടിയതോടെ മോഹങ്ങൾക്ക് മുകളിൽ ആശ്വാസത്തിന്റെ തണൽമരമായി പ്രസ്ഥാനവും നേതാക്കളുമുള്ളത് ഊർജ്ജം പകർന്നു. കറുത്ത ആകാശത്തിന്റെ ചുവട്ടിലെ ഇരുണ്ട ജീവിതവീഥിയിൽ നിഴലുപോലെ ജീവിച്ചു നീങ്ങിയ ലെനിൻ ലാലിന് മുന്നിൽ വഴി തെളിയാനുള്ള വിളക്ക് പാർട്ടി കത്തിച്ചു കൊടുത്തു.
യൂണിവേഴ്സിറ്റി കോളേജിലെ ഡോ. സിനിതയുടെ കീഴിൽ ഗവേഷണം നടത്തിയ 'കൊളോണിയൽ തിരുവിതാംകൂറിന്റെ രാഷ്ട്രീയ വികാസ പരിണാമങ്ങളിൽ ഇടതുപക്ഷം നടത്തിയ ഇടപെടലുകളെ സംബന്ധിച്ചുള്ള സിദ്ധാന്തപരമായ പഠനം" എന്ന വിഷയത്തിലാണ് ഡോ. എം.ലെനിൻ ലാൽ ആയി മാറിയത്. കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ മത്സരിക്കാൻ പാർട്ടി ലെനിൻ ലാലിന് അവസരം കൊടുത്തു. ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്നത് ലെനിൻ ലാലിന്റെ വാർഡിലായിരുന്നു.
ലെനിൻലാലിലെ പോരാളിയെ തിരിച്ചറിഞ്ഞ പാർട്ടി ഡി.വൈ.എഫ്.ഐയുടെ ഏരിയ പ്രസിഡന്റായും ജില്ലാ കമ്മറ്റി അംഗമായും തിരഞ്ഞെടുത്തു. കേരള യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമാക്കി. ഇപ്പോഴും ഡോ.ലെനിൻ ലാൽ കഠിനംകുളം ഗ്രാമ പഞ്ചായത്തംഗമാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ മംഗലപുരം ഏരിയാ കമ്മിറ്റി അംഗവുമാണ്. കേരള യൂണിവേഴ്സിറ്റിയിലെ ഡോ. വേണു മോഹന്റെ കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയാണ് ഡോ. എം.ലെനിൻ ലാൽ പ്രവർത്തിക്കുന്നത്. മരിയൻ എൻജിനിയറിംഗ് കേളേജിലെ ക്ലാർക്കായ സിനിമോളാണ് ഭാര്യ. ഗോഡ്വിൻ എസ്.ലെനിൻ മകനും ലെന എസ്. ലെനിൻ മകളുമാണ്. ലെനിൻ ലാലിന്റെ ഒരോ ശ്വാസത്തിലും കോശത്തിലും കമ്യൂണിസവും പാർട്ടിയും പാർട്ടി നേതാക്കളുമാണുള്ളത്. പാർട്ടി നൽകിയ പിന്തുണയും സഹായവുമാണ് ഈ നിലയിലെത്താൻ സഹായിച്ചതെന്ന് നന്ദിയോടെ ലെനിൻ പറയുന്നു. ഇനിയും പഠിക്കണം. കിട്ടാവുന്നിടത്തോളം അറിവുകൾ കണ്ടെത്തണം, ഇതാണ് ഡോ.എം. ലെനിൻ ലാലിന്റെ ആഗ്രഹം.
(ലേഖകന്റെ ഫോൺ: 99615 84123)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |