വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവർക്കു മാത്രമുള്ളതല്ല ലോകമെന്നത് എത്ര ഉദാഹരണം ചൂണ്ടിക്കാട്ടി വേണമെങ്കിലും നമുക്കു തെളിയിക്കാം. കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോട് പോരാടി വിജയം കൈവരിക്കുന്നവരുടെ കഥകൾകൂടി ചേർന്നതാണ് നമ്മുടേതെന്നു വരുമ്പോൾ അതിന്റെ മഹത്വം എത്രയോ മനോഹരമാണ്! കാറും കോളും നിറഞ്ഞ കടലലകളിൽ പോലും ആടിയുലയാതെ, വെളിച്ചത്തിന്റെ കീറുകൾ സ്വയം സൃഷ്ടിച്ച് ദുർലഭമായ സുവർണ്ണനൂലുകൊണ്ട് തന്റെയും ചുറ്റുമുളളവരുടെയും ജീവിതത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു ഗമിക്കുന്നവരുടെ ജീവിതം ലോകത്തിനാകെ മാതൃകയാണ്.
മുച്ചൂടും നശിച്ചുപോകുമായിരുന്ന ജീവിതത്തെ പ്രകാശം ചൊരിയുന്ന വഴിവിളക്കായി പരിണമിപ്പിച്ച് പ്രഭചൊരിയുന്ന ഗോപുരമായി കെട്ടിപ്പടുത്ത പ്രൊഫസർ ജി.ബാലചന്ദ്രന്റേത് അത്തരമൊരു ജീവിതമാണ്.ആലപ്പുഴയിലാണ് കഷ്ടപ്പാടുകളുടെ തീച്ചൂളയിൽ എല്ലാ സങ്കീർണ്ണതകളുടെയും നടുവിൽ ജി.ബാലചന്ദ്രൻ ജനിയ്ക്കുന്നത്, ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ഒരു ധിക്കാരിയുടെ ആവരണമണിഞ്ഞ് വളർന്നുവന്ന ബാലചന്ദ്രനിൽ നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിത്തുകൾ കുരുന്നിലേ മുളപൊട്ടിയിരുന്നു. ഒരു തികഞ്ഞ പോരാളിയുടെ മനസും അന്നേ അദ്ദേഹത്തിനു സ്വന്തം! അതാണ് അന്നത്തെ കൊച്ചുബാലചന്ദ്രനിൽ നിന്ന് ഇന്നത്തെ പ്രൊഫ.ജി.ബാലചന്ദ്രനിലേയ്ക്കുളള വളർച്ചയ്ക്ക് കാരണമായത്.
പൊള്ളുന്ന ജീവിത യഥാർത്ഥ്യങ്ങളിലൂടെ കടന്നുവന്ന് അതിന്റെ മുഴുവൻ ചൂടും ചൂരും അനുഭവിച്ച് പതം വരുത്തിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. മൂത്ത സഹോദരൻ തങ്കപ്പനെ കേവലം മുപ്പതു വയസുമാത്രം പ്രായമുള്ളപ്പോൾ ഒരു കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. സ്വന്തം വീടു കത്തിച്ചാമ്പലാകുന്നതും അതിൽപെട്ട് പൊള്ളലേറ്റ് അച്ഛൻ മരിയ്ക്കുന്നതും കാണാനുള്ള വിധിയും അദ്ദേഹത്തിനുണ്ടായി. വിദൂരമായ ആൻഡമാൻ ദ്വീപീൽ ആദ്യപ്രസവത്തോടെ സഹോദരി കനകമ്മ മരിച്ചതും മറ്റൊരു മുറിവായി - പക്ഷേ, ഈ മരണങ്ങളിലൊന്നും കാലിടറിവീഴാതെ, പോരാടി തളരാതെ, അദ്ദേഹം ജീവിതത്തെ സ്നേഹിച്ചു മുന്നോട്ടുപോയി. സ്വന്തം വിവാഹത്തിലുമുണ്ടായി ഒരു വിപ്ലവം! മറ്റൊരു സമുദായത്തിൽ പിറന്ന ഇന്ദിരയെ പ്രണയിച്ച് വധുവായി മാല ചാർത്തുമ്പോൾ ഇരുഭാഗത്തു നിന്നുമുള്ള എതിർപ്പിന്റെ ഊക്ക് ശക്തം!
ആലപ്പുഴ സനാതന ധർമ്മ കലാലയത്തിലും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലും യൂണിയൻ ചെയർമാനായിരുന്ന ബാലചന്ദ്രൻ ഒരണ സമരത്തിന്റെ ഒരു ഉല്പന്നം കൂടിയായിരുന്നു. ആലപ്പുഴ എസ്.ഡി.കോളേജിന്റെ സാരഥികളായിരുന്ന പാപ്പാ സ്വാമിയുടെയും രാമവർമ്മ തമ്പുരാന്റെയും രക്ഷകർതൃത്വത്തിൽ അവിടെ അദ്ധ്യാപകനായ അദ്ദേഹവും സെന്റ്ജോസഫ്സ് കോളേജിൽ അദ്ധ്യാപികയായ ഇന്ദിരയും ജീവിതം കെട്ടിപ്പടുക്കുമ്പോഴും പ്രതിസന്ധികൾ ഒന്നിനുപുറകേ ഒന്നായിവന്നുകൊണ്ടിരുന്നു. എങ്കിലും സ്വന്തം വീടും ഉത്തരവാദിത്തവും മറക്കാതിരുന്ന ബാലചന്ദ്രനെ രാഷ്ട്രീയത്തിലെ കൂട്ടുകാർ അതിന്റെ മറവിൽ എപ്പോഴും മൂലയ്ക്കിത്തിരുത്താനും ഒതുക്കാനും ശ്രമിച്ചുകൊണ്ടിരുന്നു! മത്സരിക്കാനും ജയിക്കാനും ഉയരാനുമുള്ള നിരവധി അവസരങ്ങൾ അവർ അദ്ദേഹത്തിന് നിഷേധിച്ചു. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പദവി വരെ എത്തിയ പ്രൊഫ. ബാലചന്ദ്രന് ചിറയിൻകീഴ് ലോക്സഭാ സീറ്റിൽ മത്സരിക്കാനുള്ള അവസരമാണ് ഒടുവിൽ കൈവന്നതെങ്കിലും സ്വന്തം പാർട്ടിക്കാരുടെ തന്നെ കാലുവാരലിൽ പരാജയം നുണയേണ്ടി വന്നു. അക്കാര്യവും ആത്മകഥയിൽ വിശദമായി തന്നെ അദ്ദേഹം വരച്ചു വച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കയർബോർഡ്, കേരള സർക്കാരിന്റെ ചുമതലയിലുള്ള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കാപെക്സ് എന്നിവയുടെ ചെയർമാൻ പദവി വഹിച്ചത് കർമ്മവീഥിയിലെ രാഷ്ട്രീയ നേട്ടങ്ങളായി ചൂണ്ടികാണിക്കാം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ അദ്ധ്യക്ഷനായതും അദ്ദേഹം നിയോഗമായി കരുതുന്നു.
അക്ഷരശാല പ്രസും സമന്വയം എന്ന സാഹിത്യ പ്രസിദ്ധീകരണവും സ്ഥാപിച്ച് കൈപൊള്ളിയ ബാലചന്ദ്രന് എഴുത്ത് രാഷ്ട്രീയത്തിനിടയിൽ മാറ്റിവയ്ക്കേണ്ടി വന്ന കർമ്മമേഖലയായി. കഴിയുടെ സർഗപഥങ്ങൾ, തകഴി-കഥയുടെ രാജശിൽപി, അനുഭവങ്ങളുടെ അകത്തളങ്ങളിൽ എന്നീ കൃതികൾ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ രചിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു. അദ്ദേഹത്തിന് രണ്ടുമക്കൾ-പൊലീസ് ഐ.ജി. ഐ.ബി. റാണിയും ആലപ്പുഴ ബാറിലെ അഭിഭാഷകൻ അഡ്വ. ജീവനും.
ഇന്നലെയുടെ തീരത്ത്,
പ്രൊഫ.ജി.ബാലചന്ദ്രൻ, കറന്റ് ബുക്സ്,
കോട്ടയം; 399 രൂപ.
(ലേഖകന്റെ ഫോൺ: 9446308600)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |