പോരാട്ടം കനപ്പിച്ച് പ്രതിപക്ഷം 'നോക്കിയും കണ്ടും' തീരുമാനത്തിന് ഗവർണർ
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം പോരാട്ടത്തിന് മൂർച്ച കൂട്ടുകയും, ഓർഡിനൻസുമായി മുന്നോട്ടു പോകാൻ സർക്കാരിന് നിയമതടസ്സങ്ങളില്ലെന്ന് സി.പി.എം നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ ലോകായുക്തയെച്ചൊല്ലി രാഷ്ട്രീയ കലഹത്തിന് അരങ്ങൊരുക്കം. വിവാദ വിഷയത്തിൽ സി.പി.ഐ പരസ്യമാക്കിയ അതൃപ്തിക്കു നേരെ കണ്ണടച്ച് മന്ത്രിസഭാ തീരുമാനത്തിൽ ഉറച്ചുനില്ക്കാൻ സി.പി.എം തീരുമാനിച്ചതോടെ മുന്നണിക്കകത്തും ലോകായുക്ത കലഹവിഷയമാകും. അതേസമയം, ഓർഡിനൻസിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിച്ചു മാത്രം അന്തിമതീരുമാനം മതിയെന്ന നിലപാടിലാണ് ഗവർണർ.
ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും വിവിധ ഘടകകക്ഷി നേതാക്കളും ഉൾപ്പെട്ട സംഘം ഇന്നലെ ഗവർണറെ കണ്ടിരുന്നു. ഗവർണർ ഒപ്പിട്ടാൽ അതിനെതിരെ കോടതിയെ സമീപിക്കാനാണ് ആലോചന. നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ കടയ്ക്കൽ ഇടതു സർക്കാർ തന്നെ കത്തിവച്ചത് അഴിമതി ആരോപണങ്ങളെ ഭയന്നാണെന്ന രാഷ്ട്രീയ ആക്ഷേപത്തിനും പ്രതിപക്ഷം പ്രചാരം നല്കും.
അതിനിടെ, മുന്നണിയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചതിലുള്ള അതൃപ്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമാക്കി. ഓർഡിനൻസ് ഗവർണർ മടക്കുകയോ, രാഷ്ട്രപതിക്കു കൈമാറുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ തങ്ങൾ അതിന് ഉത്തരവാദികളല്ലെന്നു സ്ഥാപിക്കാനാണ് സി.പി.ഐ നീക്കം. ഭേദഗതി ഓർഡിനൻസ് പാസാക്കിയ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എതിർക്കാതിരുന്നതിനാൽ, സി.പി.ഐയുടേത് അടക്കമുള്ള മന്ത്രിമാർ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം ഉന്നയിക്കാതെ മിണ്ടാതിരുന്നു. ഇടതു മുന്നണിയിലെ മറ്റു ഘടകകക്ഷികൾ ലോകായുക്ത വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.
ലോകായുക്തയുടെ വിധി ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി. തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി തന്നെയാകുന്നത് സാമാന്യനീതിയുടെ നിഷേധമാണെന്ന് പ്രതിപക്ഷം വാദിക്കുന്നു. എന്നാൽ, ഭരണഘടനയുടെ 163, 164 വകുപ്പുകൾ പ്രകാരം ഗവർണർക്കുള്ള അധികാരം കവരുന്ന നിയമവ്യവസ്ഥ മാറ്റുന്നത് ജനാധിപത്യപരമാണന്നാണ് സർക്കാർ വാദം.
ലോകായുക്ത അർദ്ധ നീതിന്യായ സംവിധാനമാണ്. ഗവർണറും മുഖ്യമന്ത്രിയും ഭരണഘടനാ സ്ഥാപനങ്ങളാണ്. അവയ്ക്കു മേൽ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനത്തിന് മേൽക്കോയ്മയുണ്ടാവുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സർക്കാരിനെ അനുകൂലിക്കുന്ന നിയമവിദഗ്ദ്ധരുടെയും വാദം.
ഗവർണർക്ക് മുന്നിൽ മൂന്നു വാദങ്ങൾ
തിരുവനന്തപുരം:മൂന്നു വാദങ്ങളാണ് ഗവർണർ പരിഗണിക്കേണ്ടിവരുന്നത്.
1. 1999ൽ പാസാക്കിയ ലോകായുക്ത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം തേടിയ സാഹചര്യത്തിൽ പുതിയ നിയമഭേദഗതി വരുത്തുമ്പോഴും അത് വേണമെന്ന പ്രതിപക്ഷ വാദം
2. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം ഗവർണർക്കായിരിക്കേ ലോകായുക്തയ്ക്ക് മറ്റൊരു അധികാരം കൈവരുന്നത് ഭരണഘടനാവ്യവസ്ഥയ്ക്ക് വിരുദ്ധമെന്ന സർക്കാർ വാദം
3.കേന്ദ്ര ലോക്പാൽ നിയമം നിലനിൽക്കെ, സംസ്ഥാനം ലോകായുക്ത നിയമത്തിൽ നിയമഭേദഗതി വരുത്തുമ്പോൾ അത് കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകരുതെന്ന വാദം.
മടക്കിയാലും ഒപ്പിടേണ്ടിവരും
ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചാൽ
വിശദീകരണം സഹിതം മന്ത്രിസഭ വീണ്ടും നൽകും.
അപ്പോൾ ഒപ്പിടാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്.
രാഷ്ട്രപതിക്ക് അയക്കേണ്ടതുണ്ടോ, ഇവിടെ തീരുമാനിച്ചാൽ മതിയോ, കൂടുതൽ വിശദീകരണം തേടേണ്ടതുണ്ടോ എന്നീ കാര്യങ്ങളിലാണ് ഗവർണർ നിലപാടെടുക്കേണ്ടിവരുന്നത്.
നിയമോപദേശകരുമായി മതിയായ കൂടിയാലോചനകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
തീരുമാനം വൈകും
ഇന്നലെ വൈകിട്ട് കൊച്ചിയിലേക്ക് തിരിച്ച ഗവർണർ ഇന്നുച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും. ഫെബ്രുവരി ഒന്നിനേ മടങ്ങിയെത്തൂ.അതിനുശേഷമേ വിഷയം വിലയിരുത്തി തീരുമാനമെടുക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |