തിരുവനന്തപുരം:മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി.സാജനടക്കം നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഫയൽ വനം മന്ത്രിക്കു കൈമാറിയത് വനം മേധാവി പി.കെ.കേശവനെ അറിയിക്കാതെയെന്ന് ആരോപണം.വകുപ്പിലെ ഉന്നതർ രഹസ്യ നടപടികളിലൂടെയാണ് ഇത് ചെയ്‌തത്.
ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം / നിയമനം എന്നിവയിൽ വനം മേധാവിയുടെ ശുപാർശ സർക്കാർ പരിഗണിക്കാറുണ്ടെങ്കിലും ഈ നാല് ഉന്നതരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് വനംമേധാവിയായ കേശവനെ അറിയിക്കുകയോ, അദ്ദേഹത്തിന്റെ ശുപാർശ ആവശ്യപ്പെടുകയോ ചെയ്തില്ല. സ്ഥലം മാറ്റ ഉത്തരവിന്റെ പകർപ്പു ലഭിച്ചപ്പോൾ മാത്രമാണ് വനം മേധാവിക്ക് അറിവ് കിട്ടിയത്.
രണ്ടു വർഷം തികയും മുൻപ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കിൽ സിവിൽ സർവീസസ് ബോർഡ് ചേർന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കണം. ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാലോ, അച്ചടക്കനടപടിയുടെ ഭാഗമായോ മാത്രമേ, നിയമിച്ച് രണ്ടു വർഷം പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയുള്ളൂ എന്നതാണ് വനം വകുപ്പിലെ കീഴ്‍വഴക്കം. ഇപ്പോൾ സ്ഥലംമാറ്റിയ നാല് ഉന്നതരും പുതിയ ചുമതലയിൽ രണ്ടു വർഷം തികഞ്ഞിട്ടില്ല.
ഉത്തരവിൽ അസ്വാഭാവികതയില്ല
ഉത്തരവിലുൾപ്പെട്ട ഒരു ചീഫ് കൺസർവേറ്റർ ഒഴികെ മൂന്നു പേരും ഡെപ്യൂട്ടി കൺസർവേറ്റർമാരാണെന്നും അവർക്ക് ചാർജ്ജാണ് നൽകിയിട്ടുള്ളതെന്നും വനം മന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഇവർക്ക് ചാർജ്ജ് നൽകുന്നത് നിയമനാധികാരിയായ പൊതുഭരണ വകുപ്പാണ്. സ്ഥലം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. അനധികൃതമായി ഒന്നും നടന്നിട്ടില്ല. വനം മേധാവി നിയമന അധികാരി അല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ശുപാർശ പൊതുഭരണവകുപ്പിന് സ്വീകരിക്കാതിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |