തുടരെത്തുടരെ ഗംഭീര വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജ് വെഞ്ഞാറമൂടും കഥാപാത്രങ്ങളെ അനായാസമായി കെെകാര്യം ചെയ്യുന്ന നടന്മാരിൽ മുൻപന്തിയിലുള്ള ഇന്ദ്രജിത്ത് സുകുമാരനും ഒന്നിച്ചെത്തിയ ത്രില്ലറാണ് പത്താം വളവ്. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന അവിചാരിത സംഭവങ്ങളുടെ കഥ പറഞ്ഞ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പത്മകുമാർ ഒരുക്കുന്ന ത്രില്ലറെന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.
ഇടുക്കി പശ്ചാത്തലമായി എത്തുന്ന ചിത്രം ഇന്ദ്രജിത്ത് അഭിനയിച്ച എസ്.ഐ സേതുനാഥ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഭാര്യയെ പ്രസവത്തിന് കയറ്റിയിട്ടും ആശുപത്രിയിലെത്താനാകാതെ, പരോളിനിറങ്ങി മുങ്ങി നടക്കുന്ന സോമൻ എന്നയാളെ തിരഞ്ഞ് പോകേണ്ടി വരുന്ന സേതുനാഥിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സുരാജാണ് സോമനായി എത്തുന്നത്.
തന്റെ ടെൻഷനുകൾക്കിടയിലും സോമന്റെ ജീവിതത്തിൽ സംഭവിച്ച അസാധാരണ സംഭവങ്ങൾ അറിയാൻ ശ്രമിക്കുന്ന സേതുനാഥും പിന്നാലെയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നാലെ ചിത്രം ത്രില്ലർ സ്വഭാവം കെെവരിക്കുന്നുണ്ട്. രണ്ടാം പകുതിയോടെ പത്താം വളവ് ഒരു ക്രെെം ത്രില്ലറിലേയ്ക്കും ചുവടുവയ്ക്കുന്നു. ഇടയ്ക്ക് പ്രേക്ഷകന്റെ കണ്ണ് നനയിക്കാനും ചിത്രത്തിനാകുന്നു.
സോമനെന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സുരാജിനായിട്ടുണ്ട്. സെന്റിമെന്റൽ രംഗങ്ങളിലും കോമഡിയിലും നേരത്തെ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള സുരാജ് ഈ ചിത്രത്തിൽ സംഘട്ടന രംഗങ്ങളിലും മികവ് പുലർത്തി.
ഇന്ദ്രജിത്ത് എന്ന നടന് ഒരു രീതിയിലും ചലഞ്ചിങ്ങ് ആയിട്ടുള്ള കഥാപാത്രമായിരുന്നില്ല എസ്.ഐ സേതുനാഥ് എന്നതുകൊണ്ട് തന്നെ ഭദ്രമായി താരം വേഷം കെെകാര്യം ചെയ്‌തു. ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനം നടത്തിയത് സീതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അതിഥി രവിയായിരുന്നു.
സുധീർ കരമന, മേജർ രവി, അജ്‌മൽ അമീർ, സ്വാസിക വിജയ്, നിസ്താർ, കിയാര റിങ്കു, കൃതിക എന്നിവരും ചിത്രത്തിൽ എത്തുന്നു. ഈയടുത്ത് റിലീസായ നെെറ്റ് ഡ്രെെവ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രമാണ് പത്താം വളവ്. ഈ രണ്ട് ചിത്രങ്ങളിലും സുപ്രധാന കഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥനായെത്തിയത് ഇന്ദ്രജിത്ത് ആയിരുന്നു എന്നതും പ്രത്യേകതയാണ്.
രഞ്ജിൻ രാജ് ആണ് സംഗീതം. ഛായാഗ്രഹണം രതീഷ് റാം. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. പ്രമേയം പുതുമയുള്ളതായിരുന്നില്ലെങ്കിലും വേറിട്ട രീതിയിലുള്ള കഥ പറച്ചിൽ ചിത്രത്തിന് ഗുണകരമായി. രണ്ടാം പകുതിക്ക് ശേഷം പലയിടത്തും പ്രേക്ഷകൻ ഊഹിക്കുന്ന രീതിയിൽ തന്നെ ചിത്രം സഞ്ചരിക്കുന്നത് ചെറിയ രീതിയിലെങ്കിലും തിരിച്ചടിയാകുന്നുണ്ട്.
കുടുംബ ബന്ധങ്ങളുടെയും നീതി നിഷേധത്തിന്റെയുമൊക്കെ കഥ പറയുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും പൂർണമായി തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും തിയേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കാനാകുന്ന ഒരു ഡീസെന്റ് ത്രില്ലറാണ് പത്താം വളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |