തിരുവനന്തപുരം: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി വൺ ഹെൽത്ത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. കൊവിഡ് പോലെയുള്ള മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വൺ ഹെൽത്ത് . മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിറുത്തിയുള്ള രോഗപ്രതിരോധമാണ് വൺ ഹെൽത്തിലൂടെ ലക്ഷ്യമിടുന്നത്.
ജന്തുജന്യ രോഗങ്ങൾക്ക് കാരണമാകുന്ന അസാധാരണ സ്വഭാവമുള്ള സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തൽ, ആവശ്യകത അനുസരിച്ചുള്ള പങ്കാളിത്ത ഇടപെടലുകൾ എന്നിവയാണ് വൺ ഹെൽത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൺ ഹെൽത്ത് പദ്ധതി നടപ്പിലാക്കും.
ആർദ്രം വിഷന്റെ രണ്ടാംഘട്ടത്തിൽ വിഭാവനംചെയ്തിരിക്കുന്ന പത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി വൺ ഹെൽത്ത് പദ്ധതി മേയ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാൻസർ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടക്കും.
ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ നൽകുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് വാർഷിക ആരോഗ്യ പരിശോധന. മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിന് ആശാ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇ ഹെൽത്ത് മുഖേന ശൈലി എന്ന പേരിൽ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്.
കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് കാൻസർ നിയന്ത്രണ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തോടെ കാൻസർ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |