ന്യൂഡൽഹി: കാൻസ് ചലച്ചിത്രവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടൻ മാധവൻ. ഭരണത്തിൽ വന്ന സമയത്ത് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ആരംഭിച്ച ഡി ബി ടി പദ്ധതിയെ സൂചിപ്പിച്ചാണ് മാധവൻ സംസാരിച്ചത്. കർഷകർക്കുള്ള സബ്സിഡികൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന പദ്ധതിയാണിത്.
പദ്ധതി ആരംഭിച്ച സമയത്ത് സ്മാർട് ഫോൺ പോലും ഉപയോഗിക്കാൻ അറിയാത്ത കർഷകർക്ക് എങ്ങനെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുമെന്നും ഇവർ എങ്ങനെ ആധുനിക രീതിയിലുള്ള പണമിടപാടുകൾ നടത്തുമെന്നും പലരും വേവലാതിപ്പെട്ടിരുന്നെന്ന് മാധവൻ സൂചിപ്പിച്ചു. എന്നാൽ ഇത്തരക്കാരുടെ ആശങ്കകളെല്ലാം അസ്ഥാനത്തായെന്നും ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്നും മാധവൻ പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് വേണ്ടി ആർക്കും കർഷകരെ പ്രത്യേകമായി സ്മാർട്ഫോൺ ഉപയോഗിക്കുന്ന രീതികൾ പഠിപ്പിക്കേണ്ടി വന്നില്ലെന്നും മാറുന്ന ഇന്ത്യയുടെ വിജയാണിതെന്നും മാധവൻ പറഞ്ഞു.
പല ഭാഗത്ത് നിന്നും എതിർപ്പുകൾ ഉയർന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള പ്രധാനമന്ത്രിയുടെ വിജയം കൂടിയാണ് ഇന്നത്തെ നവഇന്ത്യയിൽ കാണാൻ സാധിക്കുന്നതെന്നും മാധവൻ കൂട്ടിച്ചേർത്തു. മോദി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത സമയത്ത് ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ ഇതൊന്നും നടക്കാൻ പോകുന്നില്ലെന്ന മുറവിളിയായിരുന്നു നാലുപാടും ഉയർന്നു കേട്ടിരുന്നതെന്നും മാധവൻ പറയുന്നു. കേന്ദ്ര മന്ത്രി അനുരാഗ് കശ്യപ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് മാധവന്റെ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |