വിസ്മയ കേസിൽ വിധി വേഗത്തിൽ പ്രഖ്യാപിക്കാനായത് പിണറായി സർക്കാരിന്റെ വിജയമാണെന്ന് എ എ റഹീം എം പി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുത്തതിലൂടെ സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലാണ് നടത്തിയതെന്നും സ്ത്രീധനം ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ജനങ്ങളെ ആവർത്തിച്ച് ഓർമ്മപ്പെടുത്തേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വിസ്മയ കേസിൽ സംസ്ഥാന സർക്കാർ എത്രവേഗമാണ് നീതി നിർവഹണം പൂർത്തിയാക്കിയത്. പിണറായി സർക്കാരിന്റെ ഇശ്ചാശക്തിയുടെ വിജയമാണിത്. അങ്ങേയറ്റം മാതൃകാപരം. സ്ത്രീധനം കേരളത്തിന് ശാപമാണ്..വിസ്മയയുടെ ദാരുണമായ വിയോഗത്തിന് ശേഷം ആ വീട്ടിലെത്തിയപ്പോൾ പിതാവും സഹോദരനും പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
"ആർക്കും ഈ ഗതി വരരുത്"... തീർച്ചയായും സർക്കാർ നീക്കം ആ ലക്ഷ്യത്തോടെ തന്നെയായിരുന്നു. പ്രതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് അസാധാരണവും ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തിൽ തന്നെ സർക്കാർ ആരംഭിച്ചു. പ്രോസിക്യൂട്ടറെ നിയമിച്ചു.
സമയബന്ധിതമായി കുറ്റപത്രം നൽകി. പഴുതടച്ച നീക്കത്തിലൂടെ അതിവേഗം,പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. നിയമ നടപടികൾക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവർത്തിച്ചു നമ്മൾ ജനങ്ങളെ ഓർമ്മപ്പെടുത്തണം. സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |