തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ അറുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്താ ലേഖനത്തിനുള്ള പുരസ്‌കാരം കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.എച്ച്. സനൽകുമാറിനാണ്. താപവൈദ്യുതിയ്ക്ക് ബദലായി ജലവൈദ്യുത ഉത്പാദനവും സൗരോർജ്ജ ഉത്പാദനവും കൂട്ടുന്നത് സംബന്ധിച്ച് സ്ഥിതി വിവരകണക്കുകളുടെ സഹായത്തോടെ വിശദമായി തയ്യാറാക്കിയ റിപ്പോർട്ടിനാണ് പുരസ്‌കാരം.
മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ ബി. മുരളീകൃഷ്ണന് ലഭിച്ചു.വൈദ്യുതി ജീവനക്കാരുടെ അപകടകരമായ സാഹസികത ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തതിനാണ് അവാർഡ്. മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസിലെ ജി. പ്രസാദ് കുമാർ അർഹനായി. കുര്യാർകുട്ടി കാരപ്പാറ പദ്ധതിയുടെ പുനരുജ്ജീവന സാധ്യതകൾ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിനാണ് പുരസ്‌കാരം.
നവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടിനുള്ള പുരസ്‌കാരം ടി.എം. ഹർഷൻ (ട്രൂകോപ്പി തിങ്ക്)ന് ലഭിച്ചു. കേന്ദ്രവൈദ്യുതി നയം സാധാരണക്കാരന്റെ ജീവിതത്തേയും നിലവിലെ വൈദ്യുതി വിതരണ സംവിധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം.
മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എം.പി.യുമായ ഡോ.സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ കെ. മനോജ് കുമാർ, ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന എസ്. ഗോപകുമാർ എന്നിവർ അംഗങ്ങളും കെ.എസ്.ഇ.ബി.എൽ പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ ജൂറിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്.അർഹമായ എൻട്രികൾ ലഭിക്കാത്തതിനാൽ മികച്ച ടെലിവിഷൻ ക്യാമറാമാനുള്ള അവാർഡ് നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |