കൊച്ചി: കോളേജ് പഠനകാലത്ത് പാഴ്ചെലവുകൾ ഒഴിവാക്കി സമ്പാദ്യം ശീലിച്ച 21കാരൻ മനു ഇപ്പോൾ ആളുകളെ സമ്പാദ്യം പഠിപ്പിക്കുന്ന ഐ.ടി കമ്പനി ഉടമയാണ്. കമ്പനിയുടെ പേര് ബ്രെയിൻ വൈബ് സ്‌മാർട്ട് ഫിനാൻസ്.
2019ൽ ആരംഭിച്ച കമ്പനിയിൽ ഇപ്പോൾ പത്ത് ജീവനക്കാർ. അഞ്ച് ലക്ഷത്തോളം രൂപ സമ്പാദ്യവും. ഓഫീസില്ല. വെർച്വലായാണ് പ്രവർത്തനം.
ബ്രെയിൻ വൈബ് എന്ന ആപ്പും നിർമ്മിച്ചു. ഓഹരി വ്യാപാരവും നിക്ഷേപവുമെല്ലാം ചെയ്യാം. ബിസിനസ് വാർത്തകളും നൽകും. പ്ലേ സ്റ്റോറിന്റെ അംഗീകാരമുണ്ട്. 15ലക്ഷം വരെ ചെലവുള്ള ആപ്പിന് ചില്ലിക്കാശ് മുടക്കില്ല. ആപ്പിന്റെ ബീറ്റാ വെർഷൻ ഉപയോഗിച്ച അമ്പതിലേറെ പേർ മികച്ച അഭിപ്രായം പറഞ്ഞു. നിരവധിപേർക്ക് മനുവിന്റെ രീതിയിലൂടെ സമ്പാദ്യമായി.
മാല്യങ്കര എസ്.എൻ.എം കോളേജിൽ ബി.കോമിന് പഠിക്കുമ്പോൾ മനുവിന്റെ ദിവസച്ചെലവ് 100 രൂപയായിരുന്നു. ഉച്ചയൂണ് വീട്ടിൽ നിന്നാക്കി. ചില ശീലങ്ങൾ ഒഴിവാക്കി. വർഷം മിച്ചംവച്ചത് രണ്ട് ലക്ഷം രൂപ. പ്ലസ് വണ്ണിന് പഠിക്കെ, ആഗോള ബ്രാൻഡ് ഉത്പന്നത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായതിന്റെ കരുത്തുണ്ടായിരുന്നു. സമ്പാദ്യ ശീലത്തെ പറ്റി സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയ ക്ലാസുകളുടെ സ്വീകാര്യതയും ആത്മബലം നൽകി. ഇതെല്ലാമാണ് കമ്പനിയുണ്ടാക്കാൻ പ്രചോദനമായത്.
നാട്ടിലെയും വിദേശത്തയും സ്ഥാപനങ്ങൾക്ക് വേണ്ടി വെബ് ഡിസൈനിംഗ് ആപ്പ് നിർമ്മാണം തുടങ്ങിയ ഐ.ടി ജോലികൾ ചെയ്യുന്നതാണ് മനുവിന്റെ പ്രധാന വരുമാന മാർഗം. ഇങ്ങനെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് കമ്പനി വിപുലീകരിച്ചത്.
മൂത്തകുന്നം പുല്ലാർക്കാട്ട് വീട്ടിൽ പി. എൻ. സുരാജും നിഷി സുകുമാരനുമാണ് മാതാപിതാക്കൾ.
അറിയാം പണം പോകും വഴി
ഒരു വർഷം ഭക്ഷണത്തിന് എത്ര ചെലവാക്കി? ഇത്തരം ചോദ്യങ്ങളിലൂടെ, പാഴ്ചെലവ് ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. വിദ്യാർത്ഥികൾ, സാധാരണക്കാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് നിർദ്ദേശങ്ങൾ.
"പണം പോകുന്ന വഴി കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് ആപ്പ് നിർമ്മിച്ചത്. സാധാരണക്കാർക്കും മാസം നല്ലൊരു തുക സമ്പാദിക്കാം."
---മനു പി എസ്(9207569983)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |