വയനാട്: രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച എസ്‌എഫ്‌ഐ നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തിൽ ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല.
പൊലീസിന്റെ സംരക്ഷണയിൽ മുകളിൽ നിന്നുളള നിർദ്ദേശപ്രകാരം ഉളളതാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മേയ് മാസത്തിൽ വയനാട്ടിലെത്തിയപ്പോൾ അമേഠിയിലെ പോലെ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയെ ഓടിക്കണം എന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപിയ്‌ക്ക് അതിന് പ്രാപ്‌തിയില്ലാത്തതിനാൽ ആ നടപടി സിപിഎം ഏറ്റെടുത്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബഫർസോണും എസ്‌എഫ്ഐയുമായി ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെങ്കിൽ അത് സ്‌റ്റേറ്റ് ആണ് ചെയ്യണ്ടതെന്നും അഭിപ്രായപ്പെട്ടു. വയനാട്ടിൽ നടന്നത് ആസൂത്രിത ആക്രമണമാണ്. സ്ഥലത്തെ ക്രിമിനലുകളെ വിളിച്ചുവരുത്തി ഡൽഹിയിലെ സംഘപരിവാർ നേതാക്കളെ സന്തോഷിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ ആക്രമണമാണിതെന്നും വി.ഡി സതീശൻ ആരോപിച്ചു. കൽപറ്റയിൽ തകർക്കപ്പെട്ട ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം അടിച്ചുതർത്തു. എന്നാൽ വേറെ പടമൊന്നും മാറ്റിയില്ല. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തു. ഗാന്ധിയ്‌ക്ക് നേരെ ഉത്തരേന്ത്യയിൽ സംഘപരിവാർ ചെയ്യുന്നത് കേരളത്തിൽ സിപിഎം ചെയ്യുന്നു. ഇങ്ങനെ സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വർണക്കടത്ത് കേസിൽ സന്ധി ചെയ്യുക എന്നതാണ് സിപിഎം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണിത്. എസ്‌എഫ്‌ഐ എന്നത് ക്രിമിനൽ സംഘമായി മാറി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ പെട്ട ആളുടെ സാന്നിദ്ധ്യം ആക്രമണ
സ്ഥലത്ത് ഉണ്ടായിരുന്നതായി സതീശൻ അറിയിച്ചു.
ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമാണിത്. തന്റെ വീട്ടിനുളളിൽ അതിക്രമിച്ച് കയറിയയാളെ ജാമ്യത്തിൽ വിടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. തന്നെ കൊല്ലും കെപിസിസി പ്രസിഡന്റിനെ ആക്രമിക്കും അത്തരത്തിൽ സംസ്ഥാനത്ത് എല്ലായിടത്തും കലാപാഹ്വാനം നടത്തി കുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് വി ഡി സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |