കൊച്ചി: ദിലീപിന്റെ 'ഏഴ് സുന്ദരരാത്രികൾ' ഉൾപ്പെടെ നിരവധി ചിത്രങ്ങളിലെ കഥാപാത്രമാണ് ഈ ലാംബി. ലാംബ്രട്ട കമ്പനി ഓട്ടോ നിർമ്മാണം ഉപേക്ഷിച്ച് ചിത്രത്തിലേ ഇല്ലാതായെങ്കിലും
എളമക്കരയിൽ ചായക്കട നടത്തുന്ന ബൊല്ലുവിന് എവിടെപ്പോകാനും ലാംബ്രട്ട ഓട്ടോ മതി.
കാവിമുണ്ടുടുത്ത്, തോർത്തും ചുറ്റി ഓട്ടോയുമായി ഇറങ്ങും.
ഒരുകാലത്ത്, ഓട്ടോറിക്ഷകളുടെ മുതലാളിയായിരുന്നു ബൊല്ലു എന്ന ബെൽരാജ്. സുഹൃത്തിനെ പങ്കാളിയാക്കി വാങ്ങിക്കൂട്ടിയത് 27 ഓട്ടോറിക്ഷകൾ. അക്കൂട്ടത്തിലാണ് 83 മോഡൽ കെ.ഇ.എഫ്-1348 ലാംബ്രട്ട. 1996 മുതൽ ബെൽരാജിന്റെ ജീവനും ജീവിതവുമാണിത്. രാത്രിയിൽ പാർക്കുചെയ്യാൻ സ്ഥലമില്ലാതെ വന്നതോടെയാണ് ആ ബിസിനസ് വേണ്ടെന്നുവച്ചത്. ലാംബിയെ മാത്രം കൈവിട്ടില്ല. 20 കിലോമീറ്റർ മൈലേജുണ്ട്. മുൻഭാഗത്താണ് അഞ്ചുലിറ്റർ പെട്രോൾടാങ്ക്.
എളമക്കര ദത്താത്രേയ ക്ഷേത്രത്തിനു മുന്നിൽ പിതാവ് നടത്തിയിരുന്ന ചായക്കടയിൽ,എട്ടാം ക്ളാസിലെ പഠിത്തം നിറുത്തി സഹായിയായി മാറിയ ബൊല്ലു അന്നു മുതൽ ഷർട്ട് ഉപയോഗിക്കാറില്ല. ക്ഷേത്രത്തിൽ ഇടക്കിടെ ചായ കൊണ്ടുക്കൊടുക്കാൻ പോയപ്പോൾ ഷർട്ടിടാതെ പോകണമായിരുന്നു.അങ്ങനെ കാവി മുണ്ടും തോർത്തും ശീലമായി. അവസാനമായി ഷർട്ട് ഉപയോഗിച്ചത് സ്വന്തം വിവാഹത്തിനാണ്.
സൈക്കിൾറിക്ഷയും താരം
എട്ടുവർഷംമുമ്പ്, മധുരയിൽ പെങ്ങളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട സൈക്കിൾ റിക്ഷ പറഞ്ഞ വിലകൊടുത്ത് വാങ്ങി. ഇതും സിനിമാതാരമാണ്. വിമാനവും കമ്മട്ടിപ്പാടവും ഉൾപ്പെടെ നിരവധി സിനിമകളിൽ വന്നിട്ടുണ്ട്.വിവാഹപ്പാർട്ടിക്കാരും റിക്ഷ ചോദിച്ചെത്താറുണ്ട്. ദിവസ വാടക ചിലപ്പോൾ രണ്ടായിരവും മൂവായിരവും കടക്കും. ഞായറാഴ്ചകളിൽ റേറ്റ് കൂടും.
ബൊല്ലു സ്‌പെഷ്യൽ ദോശ
പിതാവ് തുടങ്ങിയ ചായക്കടയുടെ നടത്തിപ്പുകാരനാണ് ഇപ്പോൾ 49കാരനായ ബൊല്ലു.ഇവിടെ ബൊല്ലു സ്‌പെഷ്യൽ മസാലദോശ തേടി വരുന്നവർ നിരവധി. ഹോട്ടലിന്റെ മുകൾനിലയിലാണ് താമസം. ഭാര്യ ചാന്ദിനിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി മകൻ യശ്വന്തും ബൊല്ലുവിന്റെ ഇഷ്ടങ്ങൾക്കൊപ്പമുണ്ട്.
`എത്രരൂപ തരാമെന്നു പറഞ്ഞാലും ലാംബ്രട്ടയും സൈക്കിൾ റിക്ഷയും വിൽക്കില്ല.'
-വി.ബി.ബെൽരാജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |