കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. അതിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് എറണാകുളം സ്‌പെഷ്യൽ അഡി. സെഷൻസ് കോടതി ഹർജി തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അസി. സ്പെഷ്യൽ പ്രോസിക്യൂട്ടർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിൽ അറസ്റ്റിലായ നടൻ ദിലീപ് 84 ദിവസത്തെ ജയിൽവാസത്തിനുശേഷം 2017 ഒക്ടോബർ മൂന്നിനാണ് ജാമ്യത്തിൽ ഇറങ്ങിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവു നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. മൊബൈലുകളിലെ തെളിവുകൾ മുംബയിലെ സ്വകാര്യലാബിൽ കൊണ്ടു പോയി നശിപ്പിച്ചെന്നും സൈബർഹാക്കറായ സായ്ശങ്കറിന്റെ സഹായത്തോടെ ദിലീപ് തന്റെ മൊബൈലിലെ തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദസന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാദങ്ങൾ ഉന്നയിച്ചത്. എന്നാൽ ഈ ശബ്ദരേഖകൾ എന്നാണ് റെക്കാഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് റെക്കാഡ് ചെയ്ത് പകർത്തിയ ലാപ്ടോപ്പും കണ്ടെത്തിയിട്ടില്ലെന്ന് പ്രതിഭാഗവും ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളിൽ ഇവയുടെ തെളിവുമൂല്യം സംശയകരമാണെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ് വിചാരണക്കോടതി ഹർജി തള്ളിയത്.
മെമ്മറികാർഡ് പരിശോധന
അനാവശ്യമെന്ന് ദിലീപ്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറികാർഡിന്റെ ഹാഷ്വാല്യൂ മാറിയത് അറിയാൻ കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ് ഹൈക്കോടതിയിൽ. മെമ്മറികാർഡിന്റെ മിറർ ഇമേജ് ഫോറൻസിക് ലാബിലുണ്ട്. വേണമെങ്കിൽ അത് പരിശോധിക്കാം.
എന്നാൽ ഹാഷ്വാല്യൂ എങ്ങനെ മാറിയെന്നത് വിചാരണയിൽ വിശദീകരിക്കേണ്ടി വരില്ലേയെന്നും ഇത് അന്വേഷണസംഘമല്ലേ തീരുമാനിക്കേണ്ടതെന്നും കോടതി വാക്കാൽ ചോദിച്ചു. തുടരന്വേഷണത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ കൈകൾ കെട്ടുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. മെമ്മറികാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം വിചാരണ വൈകിപ്പിക്കാനാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ഹർജിയിൽ ഇന്നും വാദം തുടരും.
ഹാഷ്വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |