തിരുവനന്തപുരം: ബഫർസോൺ വിഷത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് നടക്കുന്ന യോഗത്തിൽ വനംമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് പൂർണതോതിൽ നടപ്പായാൽ കേരളത്തിലുണ്ടാക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താൻ ഇതിനോടകം തുടങ്ങിയ സർവേയുടെ പുരോഗതിയും യോഗം വിലയിരുത്തും. ഈ വിഷയത്തിൽ ഉയരുന്ന ആശങ്കകളും പരിഹാര സാദ്ധ്യതകളും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഉത്തരവ് നടപ്പായാൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരാവുന്ന നിരോധനവും നിയന്ത്രണവും സംബന്ധിച്ച് കേരള റിമോട്ട് സെൻസിംഗ് ഏജൻസി ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. മൂന്ന് മാസത്തിനകം ഈ നടപടി പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. വനവിസ്‌തൃതിയുടെ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലുളള സംസ്ഥാനമെന്നതടക്കം വനസംരക്ഷണ പ്രവർത്തനങ്ങളിൽ കേരളം നടത്തിയ ഇടപെടലുകളും അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |