ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എഫ് ടി ഗയ്സ് എന്ന പേജിലൂടെ ശ്രദ്ധേയനാണ് മെൽവിൻ ജി ബാബു. 'അനുഗൃഹീതൻ ആന്റണി', 'ജോ ആൻഡ് ജോ' എന്നീ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരിലേക്കുമിപ്പോൾ എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ആ വിശേഷങ്ങൾ കേരളകൗമുദിയോട് പങ്കുവയ്ക്കുകയാണ് മെൽവിൻ.
'എഫ് .ടി ഗയ്സി'ലൂടെയാണ് സിനിമയിലേക്ക്?
ആറാം ക്ലാസ് മുതലുള്ള സ്വപ്നമാണ് സിനിമയിലേക്കെത്തുകയെന്നത്. അതിനു വേണ്ടി ഒരുപാട് പരിശ്രമിച്ചു. ഒൻപതാം ക്ലാസ് മുതൽ ഷോർട്ട് ഫിലിം ചെയ്യാൻ തുടങ്ങി. ആദ്യമൊന്നും അധികം ശ്രദ്ധ കിട്ടിയിരുന്നില്ല. അപ്പോഴാണ് 'എഫ് ടി ഗയ്സ്' എന്ന പേരിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. കുഞ്ഞു കോമഡികൾ ആണ് അന്നൊക്കെ ചെയ്തു തുടങ്ങിയത്. ഒരുതരം വിഷ്വലി ഒരു കഥപറയുന്ന രീതിയാണല്ലോ ഷോർട്ട് വീഡിയോ. അങ്ങനെ പ്രേക്ഷകരിലേക്ക് എത്തി. ഫോളോവേഴ്‌സ് കൂടിയപ്പോൾ 'അനുഗ്രഹീതൻ ആന്റണി'യുടെ ഡയറക്ടർ സിനിമയിലേക്കും ക്ഷണിച്ചു.
എന്താണ് ഈ 'എഫ് ടി ഗയ്സ്'?
'എഫ് ടി ഗയ്സ്' എന്നാൽ 'ഫയങ്കര ടാലന്റഡ് ഗയ്സ്' എന്നാണ്. 'ഭയങ്കര' എന്നതിനു പകരം ഞാൻ ഉപയോഗിക്കുന്നത് 'ഫയങ്കര' എന്നാണ്. അതിലൂടെയാണ് ആ പേരു തന്നെ ചാനലിനുപയോഗിക്കാം എന്നു കരുതിയത്. 'കഷ്ടപ്പെട്ടാണ് ഞാൻ എന്റെ ഇഷ്ടപ്പെട്ട' മേഖലയിലേക്ക് എത്തിയത്. എന്റെ ഉള്ളിലുള്ള നിരവധി ആശയങ്ങൾ പങ്കുവയ്ക്കാൻ 'എഫ് ടി ഗയ്‌സെന്ന' മീഡിയത്തിലൂടെ കഴിയുന്നുണ്ട്. ഇപ്പോൾ 'എഫ് ടി ഗയ്സ്' ഒരു ബ്രാൻഡായിട്ടുണ്ട്. 'എഫ് ടി ഗയ്സിന്റെ ക്ലോത്തിംഗ് ലൈനും ഇപ്പോൾ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒപ്പം ഫുഡ് പ്രൊഡക്റ്റുകളും കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടായിരുന്നോ?
ഉവ്വ്. അവർ എപ്പോഴും എനിക്കു വലിയ സപ്പോർട്ട് ആണ്. ചേട്ടനും വീഡിയോ ചെയ്യാൻ കൂടും. വീട്ടുകാരുടെ മുഴുവൻ സഹകരണത്തോടെ നമുക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനും അതിലേക്ക് എത്തിപ്പെടാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്.
'ജോ ആൻഡ് ജോ'യെപ്പറ്റി?
ഡയറക്ടർ അരുൺ ചേട്ടനാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. കൂത്താട്ടുകുളത്തായിരുന്നു ജോ ആൻഡ് ജോയുടെ ഷൂട്ടിംഗ് . ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ എല്ലാവരെയും പരിചയപ്പെട്ടു. അതുകൊണ്ടു തന്നെ ആ ചിത്രം ആസ്വദിച്ചാണ് ചെയ്തത്. അതിന്റെ റിസൾട്ട് കിട്ടിയെന്നു വിശ്വസിക്കുന്നു. സൗഹൃദമാണ് ഈ സിനിമയുടെ കഥാതന്തു. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നു. ചിലതൊക്കെ ഞങ്ങൾ ഷൂട്ടിംഗിനിടയിൽ വെറുതെ ചെയ്തു നോക്കിയതാണ്. അതൊക്കെ സിനിമയിൽ ഉപയോഗിച്ചപ്പോൾ സന്തോഷം തോന്നി.
'ഫയങ്കര വാക്യങ്ങള്‍' എന്ന പുസ്തകം?
അക്ഷരങ്ങളിലൂടെയും സന്തോഷം പകരണം എന്ന ആശയത്തിലൂടെയാണ് 'ഫയങ്കര വാക്യങ്ങള്‍' എന്ന പുസ്തകത്തിലേക്കെത്തുന്നത്. ചെറിയ വാക്യങ്ങൾ ഉൾപ്പെടുത്തിയ 8 പേജുകളുള്ള ഒരു പുസ്തകമാണത്. തമാശയിലൂടെ ജീവിതത്തിലെ ഒരുപിടി ആശയങ്ങൾ ആണ് അതിൽ പങ്കുവയ്ക്കുന്നത്. വായിക്കാൻ മടിയുള്ളവർക്കും വായിക്കാം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
മറ്റു കാര്യങ്ങൾ?
'മരണക്കിടക്ക' എന്ന ഒരു കവിതയെഴുതി. മെൽവെയ്ൻ എന്ന പേരിൽ പാട്ടും പാടാറുണ്ട്. അടുത്തിടെ 'അങ്ങനെ അങ്ങനെ' എന്ന ഒരു മ്യൂസിക് ആൽബത്തിലുണ്ടായിരുന്നു. ജോ ആൻഡ് ജോയിലൂടെ ഇപ്പോൾ കുറച്ചു കൂടി ആളുകളിലേക്കെത്താനായി എന്നതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോൾ അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |