ഡോ. മുത്തുനായകത്തിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് വസ്തുതകൾ യഥാസമയം പുറത്തെത്തിക്കുന്നതിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.കസ്തൂരിരംഗന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ചാരക്കേസ് ഇത്രത്തോളം വഷളാകാൻ കാരണമെന്ന് എൽ.പി.എസ്.സി മുൻ ഡയറക്ടർ ഡോ. എബ്രഹാം എ. മുത്തുനായകത്തിന്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തൽ. ഇത് രാജ്യത്തിന്റെ ശാസ്ത്രമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ രണ്ട് ശാസ്ത്രജ്ഞരുടെ ജീവിതമാണ് തകർത്തതെന്ന് 'ഫ്രം സ്‌പെയ്സ് ടു സീ മൈ ഇസ്രോ ജേർണി ആൻഡ് ബിയോണ്ട്' എന്ന പുസ്തകത്തിൽ പറയുന്നു.
ആരോപണമായി മാത്രം ഒതുങ്ങേണ്ട ഒരു കേസായിരുന്നു അത്. എൽ.പി.എസ്.സി ഡയറക്ടറായിരുന്ന തന്നോട് ആലോചിക്കാതെയാണ് കേസുമായി ബന്ധപ്പെട്ട് കേരള പൊലീസുമായി ആശയവിനിമയം നടത്തിയത്. കസ്തൂരിരംഗന് എൽ.പി.എസ്.സിയിലെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സർവീസിൽ താൻ അദ്ദേഹത്തിനൊരു എതിരാളിയായിരുന്നോ എന്ന സംശയത്താൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ കസ്തൂരിരംഗൻ തയ്യാറായില്ലെന്നും മുത്തുനായകം പുസ്തകത്തിൽ പറയുന്നു. 22 അദ്ധ്യായങ്ങളുള്ള പുസ്തകത്തിന്റെ 15ാം അദ്ധ്യായത്തിലാണ് ചാരക്കേസിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുൻ അഡി. ചീഫ് സെക്രട്ടറി മൈക്കിൾ വേദ ശിരോമണിയ്ക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |