ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ ഇന്ത്യൻ വിഭാഗമായ വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ വിറ്റുവരവിന്റെ അമ്പതുശതമാനത്തോളം തുക ചൈനയിലേക്ക് മാറ്റിയെന്ന് കണ്ടെത്തൽ. ഇന്ത്യയിലേക്ക് വരേണ്ട തുകയും അതിന്റെ നികുതിയുമാണ് വിവോ ചൈനയിലേക്ക് മാറ്റിയതെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
62476 കോടി രൂപയാണ് വിറ്റുവരവിനത്തിൽ വിവോ ചൈനയിലേക്ക് മാറ്റിയത്. ഈ തുകയുടെ നികുതിയിനത്തിൽ വരേണ്ട ഭീമമായ തുക ഇന്ത്യയിൽ അടയ്ക്കാതെ ചൈനയിലാണ് വിവോ അടച്ചത്. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കുന്നതിന് വേണ്ടി വിവോ മനപൂർവം ഇത്തരത്തിലൊരു നീക്കം നടത്തുകയായിരുന്നെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ നടത്തിയ റെയ്ഡിൽ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപയും 73 ലക്ഷത്തിന്റെ രണ്ട് കിലോ സ്വർണകട്ടികളും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും 23 അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലായിരുന്നു ഈ നിക്ഷേപണങ്ങളെല്ലാം നടത്തിയിരുന്നത്.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ഇ ഡി കരുതുന്ന മുൻ വിവോ ഡയറക്ടർ ബിൻ ലൂ 2018ൽ തന്നെ ഇന്ത്യ വിട്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. രാജ്യം വിടുന്നതിന് മുമ്പ് ഇപ്പോൾ ഇ ഡിയുടെ നിരീക്ഷണ വലയത്തിനുള്ളിലുള്ള കമ്പനികളെ വിവോ മൊബൈൽ ഇന്ത്യയുടെ കീഴിൽ ഇയാൾ കൂട്ടിച്ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |