" ഒരു സംവിധായകൻ എന്ന നിലയിൽ ആർട്ടിസ്റ്റിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ആണ് മറ്റൊരു ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അവർക്ക് കൊടുക്കാൻ ശ്രമിക്കാറുള്ളത് ".-നടനായി തിളങ്ങുന്ന സംവിധായകൻ ജോണി ആന്റണി പറയുന്നു
വ്യത്യസ്ത കഥാപാത്രങ്ങളും വ്യത്യസ്ത ഭാവങ്ങളുമായി നടനായി തിളങ്ങുകയാണ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ജോണി ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷം അദ്ദേഹം കേരളകൗമുദിയോട് പങ്കുവച്ചു.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഇപ്പോൾ
ഹിറ്റ് സിനിമകളിലെ അഭിനേതാവായപ്പോൾ?
ഒരു സംവിധായകൻ എന്ന നിലയിൽ ആർട്ടിസ്റ്റിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ആണ് മറ്റൊരു ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അവർക്ക് കൊടുക്കാൻ ശ്രമിക്കാറുള്ളത്. അത് ആത്മാർഥമായി തന്നെ നൽകാറുണ്ട്. ചിലരൊക്കെ സ്‌ക്രിപ്റ്റ് കേൾപ്പിക്കാൻ വരും. അവരോട് ഞാൻ എന്റെ സജഷൻസ് പറഞ്ഞു കൊടുക്കാറുണ്ട്. ഒരുമിച്ച് വർക്ക് ചെയ്ത ഏതാണ്ട് 90 ശതമാനം സംവിധായകരും നല്ലവരായിരുന്നു. അതുകൊണ്ട് തന്നെയാകും അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും നല്ല വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത്.
അതങ്ങനെ സംഭവിച്ചു എന്ന് പറയാം. സത്യത്തിൽ ഞാൻ ഒരിക്കലും ഹിറ്റിന്റെ ഭാഗമാവുകയല്ല ചെയ്തത്, മാധ്യമം കൃത്യമായി മനസ്സിലാക്കിയ അല്ലെങ്കിൽ പ്രേക്ഷകരുടെ ഇഷ്ടം തിരിച്ചറിഞ്ഞു ചിത്രങ്ങൾ ഒരുക്കിയ സംവിധായകരുടെയും അണിയറ പ്രവർത്തകരുടെയും ഒപ്പം ഒരുമിച്ചു പ്രവർത്തിച്ചു എന്നു മാത്രം. അതുകൊണ്ടുതന്നെയാവും നല്ല വിജയങ്ങൾ ഉണ്ടായത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ സന്തോഷമുണ്ട്.
അച്ഛൻ വേഷങ്ങളിൽ തിളങ്ങുന്നു?
മലയാളം സിനിമയുടെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ ഒരു സിനിമയിൽ അച്ഛൻ വേഷം ചെയ്തു കഴിഞ്ഞാൽ പിന്നെ കുറച്ച് സീരിസുകളായി അച്ഛൻ വേഷങ്ങൾ തേടി വന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ അത്തരം വേഷങ്ങൾ മാത്രം വളരെ സെലക്ടീവ് ആയാണ് എടുക്കാറുള്ളത്. വളരെ അത്യാവശ്യമാണെന്ന് കഥാപാത്രം ആവശ്യപ്പെടുന്നെങ്കിൽ ഇനിയും അച്ഛൻ വേഷത്തിൽ അഭിനയിക്കാനും ഇടയുണ്ട്.
സിഐഡി മൂസ സെക്കൻഡ് പാർട്ട്?
അത് ഉടനെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ചർച്ചകൾ നടക്കുകയാണ്. ഉദയനും സിബിയുമാണ് അതിന്റെ ആദ്യ ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. മൂസ ആദ്യഭാഗം ഇറക്കിയപ്പോൾ രണ്ടുവർഷത്തോളം സ്‌ക്രിപ്റ്റിനു വേണ്ടി മാത്രം സമയമെടുത്തു. അത്രത്തോളം അല്ലെങ്കിൽ ഇനി അതിന്റെയും ഇരട്ടി വർക്ക് ചെയ്യുകയും ടെക്‌നോളജിയുടെ സാങ്കേതികതകൾ ഉപയോഗിക്കുകയും ചെയ്താൽ മാത്രമേ അതിലും മികച്ച ഒരു ചിത്രം ഇറക്കാൻ സാധിക്കുകയുള്ളൂ. ഒരിക്കലും അത് അത്ര നിസ്സാരവും അല്ല. അതിനുള്ള സാഹചര്യമൊരുങ്ങിയാൽ ഉറപ്പായിട്ടും മൂസാ 2 സംഭവിക്കും. പിന്നെ ആ പടം ഇറങ്ങിയ അന്നുമുതൽ അതിന്റെ സെക്കൻഡ് പാർട്ട് എന്ന് സംഭവിക്കും എന്ന് പല ആളുകളും ചോദിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദിലീപ് കൂടി ചേർന്നാൽ അത് ഉറപ്പായും സംഭവിക്കും എന്നാണ് അതേപ്പറ്റി പറയാനുള്ളത്.
പുതിയ ചിത്രങ്ങൾ?
'മോൺസ്റ്റർ', 'സോളമന്റെ തേനീച്ചകൾ' അങ്ങനെ ചെറുതും വലുതുമായ കുറച്ചു ചിത്രങ്ങൾ ഇറങ്ങാൻ ഇരിക്കുന്നു.വിസി അഭിലാഷിന്റെ 'സഭാഷ് ചന്ദ്രബോസ്' ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇതുവരെ ചെയ്തതിൽ നിന്നും സ്ലാങ്ങിലും രൂപത്തിലും ഒക്കെ മാറ്റം വരുന്ന നല്ലൊരു ചിത്രമാകും 'സഭാഷ്ചന്ദ്ര ബോസ്' എന്ന ഒരു വിശ്വാസമുണ്ട്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല 'പാൽതൂജാൻവർ' ഗൗതം വാസുദേവ് മേനോന്റെ ഒപ്പം അഭിനയിക്കുന്ന 'അനുരാഗം' എന്ന ചിത്രങ്ങളുമുണ്ട് .
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മെന്റർ?
സുരേഷ് ഗോപി ബേസിക് ആയി നല്ലൊരു മനുഷ്യനാണ്. എല്ലാവർക്കും പെർഫോം ചെയ്യാനുള്ള ഒരു സാഹചര്യം അദ്ദേഹം ഒരുക്കി കൊടുക്കാറുണ്ട്. ഒരാൾക്ക് ഒരു വീഴ്ച വന്നാൽ കൂടെ നിൽക്കുന്ന ഒരു മനുഷ്യൻ ആണ്. അസോസിയേറ്റ് ആയിരുന്ന കാലം മുതലേ സുരേഷേട്ടനെ ഞാൻ ശ്രദ്ധിക്കുകയാണ്. സഹോദരനെപ്പോലെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.
സഞ്ജു സാംസണുമായുള്ള അടുപ്പം ?
സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം എനിക്ക് ക്രിക്കറ്റ് കാണാൻ തോന്നിയിരുന്നില്ല. ആ ഇടയ്ക്കാണ് ഐ.പി.എല്ലിൽ സച്ചിൻ വീണ്ടും എത്തുന്നത്. അതിൽ സഞ്ജുവും ഉണ്ടായിരുന്നു. സച്ചിന്റെ അതേ ഭാവത്തിൽ, തുടക്കക്കാരനായ ഒരു പയ്യനെ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. പ്രത്യേകിച്ചും ഒരു മലയാളി പയ്യൻ. അന്നുമുതൽ രാജസ്ഥാൻ റോയൽസിന്റെ ഒരു കളിയും ഞാൻ മിസ്സ് ആക്കിയിട്ടില്ല. സഞ്ജുവിനെ കാണണമെന്ന മോഹം നടന്നത് 'പാൽതൂജാൻവറിൽ' അഭിനയിക്കുമ്പോൾ ആണ്. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം ബേസിൽ ജോസഫാണ് സഞ്ജുവിനെ എനിക്ക് ഫോണിലൂടെ പരിചയപ്പെടുത്തി തരുന്നത്. ഞാൻ അഭിനയിച്ച 'ജോ ആൻഡ് ജോ' എന്ന ചിത്രം സഞ്ജു കാണുകയും അതേ പറ്റിയുള്ള അഭിപ്രായങ്ങളും അപ്പോൾ സഞ്ജു പങ്കുവയ്ച്ചു. ഞാൻ ചെയ്ത ഒട്ടുമിക്ക സിനിമകളും സഞ്ജു കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. രാജസ്ഥാൻ റോയൽസിനോടുള്ള എന്റെ ഇഷ്ടം കണ്ടിട്ട് സഞ്ജു എനിക്ക് രാജസ്ഥാൻ റോയൽസിന്റെ ഒരു ജേഴ്‌സി സമ്മാനമായി തരുകയും ചെയ്തു. വലിയൊരു ആദരവായാണ് ഞാൻ അതിനെ കാണുന്നത്. ക്രിക്കറ്റിനോടുള്ള എന്റെ ഇത്രയും കാലത്തെ സ്‌നേഹത്തിനു കിട്ടിയ ഒരു വിലപിടിപ്പുള്ള പ്രതിഫലമോ അല്ലെങ്കിൽ സമ്മാനമോ ഒക്കെ പോലെയാണ് ഞാൻ അതിനെ കാണുന്നത്. അത് നല്ല ഒരു അനുഭവം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |