'മണിമുറ്റത്ത് ആവണിപ്പന്തൽ എന്ന പാട്ട് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. സുരേഷ് ഗോപി, മീന തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ഡ്രീംസ് എന്ന ചിത്രത്തിലെ ഗാനമാണിത്. റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറം സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമയായിരുന്നു ഡ്രീംസ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നിർമാതാവും നടനുമായ എം എ നിഷാദ്.
'സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമയായിരുന്നു ഡ്രീംസ്. സാബു ചെറിയാനും നിർമാണ പങ്കാളിയായിരുന്നു. താരനിബിഡമായ സിനിമയായിരുന്നു. ഷാജൂൺ കര്യാൽ ആണ് സംവിധാനം ചെയ്തത്. സുരേഷ് ഗോപി, മീന, അബ്ബാസ്, റഹ്മാൻ എല്ലാവരുമുണ്ടായിരുന്നു. വിദ്യാസാഗറിന്റെ മ്യൂസിക്. എട്ടോ ഒൻപതോ ഷെഡ്യൂളായിരുന്നു ആ പടം. ഒരുപാട് സ്ഥലങ്ങളിൽ ചിത്രീകരിച്ചു. ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യമാണ്.
ഡ്രീസിൽ ഉണ്ടായ നഷ്ടം കുറച്ചെങ്കിലും നികത്തിയത് തില്ലാന തില്ലാന എന്ന പടമായിരുന്നു. തട്ടുപൊളിപ്പൻ കോമഡി എന്നൊക്കെ പറയുന്ന സിനിമയാണോ ഇത്രയും ആളുകൾ കണ്ടതെന്ന് ഓർക്കാറുണ്ട്. ഭയങ്കര കടമുണ്ടായിരുന്നതിനാൽ തില്ലാന തില്ലാന ചെയ്യേണ്ടി വന്നതാണ്. ഡിസ്ട്രിബ്യൂഷനുണ്ടായിരുന്നു എനിക്ക്. തീയേറ്ററിൽ പടം കൊടുത്തില്ലേൽ അതിന്റേതായ ബുദ്ധിമുട്ടുണ്ടാകും. വല്ലാത്തൊരു സാഹചര്യമായിരുന്നു.
അന്ന് എന്നെ സഹായിച്ചത് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനുമായിരുന്നു. രണ്ട് പേരും ഒരു പൈസപോലും വാങ്ങിയില്ല. അമ്പിളിച്ചേട്ടൻ മുഴുനീളെ ഉണ്ടായിരുന്നു. അമ്പിളിച്ചേട്ടനും, മുകേഷേട്ടനും ജഗദീഷുമൊന്നും ഒറ്റപൈസ വാങ്ങിയില്ല. ഒരു നിർമാതാവ് നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാണ്. എല്ലാവരും സഹകരിച്ചു. അത്രയും താരങ്ങളെ വച്ച് ചെയ്ത ഡ്രീംസ് എട്ടുനിലയിൽ പൊട്ടി. എന്നാൽ ഈ ചെറിയ പടമാണ് എന്റെ കുറേ കടം വീട്ടാൻ സഹായിച്ചതെന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |