കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദത്തിന് കാരണമായിത്തീർന്നത്.
‘തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.
വിമർശനം കടുത്തതോടെ വിശദീകരണവുമായി നടൻ കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിനെതിരല്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. പരസ്യം സര്‍ക്കാരിനെതിരല്ല. എന്നാല്‍ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുന്നുണ്ട്. പരസ്യം കണ്ടപ്പോള്‍ ചിരിച്ചു, ആസ്വദിച്ചു. എന്നാൽ കേരളത്തിലെയല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
വിമർശനങ്ങൾക്കിടയിലും ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. റിലീസ് ദിനത്തിലുണ്ടായ വിവാദങ്ങൾ ചിത്രത്തിന്റെ മാർക്കറ്റിംഗിന് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. കൂടൂതൽ ആളുകളിലേയ്ക്ക് ചിത്രമെത്താൻ ഇത് ഉപകരിക്കും. നെഗറ്റീവ് പബ്ലിസിറ്റി ഇന്നത്തെക്കാലത്ത് പലപ്പോഴും ദോഷത്തെക്കാൾ ഗുണമാണ് ചെയ്യാറുള്ളത്. മികച്ച പ്രേക്ഷക പ്രതികരണത്തിന് പുറമെ നെഗറ്റീവ് പബ്ലിസിറ്റി കൂടിയായതോടെ ചിത്രത്തിന്റെ മെെലേജ് കൂടുകയാണ് ചെയ്യുന്നത്.
റോഡിലെ കുഴികളും അപകടങ്ങളും വിവാദമായിരിക്കുന്ന സമയത്താണ് സമാന വിഷയം സംസാരിക്കുന്ന ചിത്രം എത്തുന്നത്. റോഡിലെ കുഴികൾ അടയ്‌ക്കണം എന്ന കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തിൽ തന്നെ പുറത്തിറങ്ങിയത് ചിത്രത്തിന് ഗുണമായിട്ടുണ്ട്.
റിലീസ് ദിനത്തിലെ വിവാദ പ്രമോഷണൻ കൂടിയായതോടെ ചിത്രം കൂടുതൽ ശ്രദ്ധ നേടുകയാണ്. രണ്ടാഴ്‌ചയായി 'കുഴി വിഷയം' സമൂഹത്തിൽ സജീവ ചർച്ചയായി നിൽക്കുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർക്കുമേൽ പഴിചാരാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ ഇത്തരം ചിന്തകൾക്കും ചിലപ്പോൾ അണിയറപ്രവർത്തകർ മറുപടി പറയേണ്ടി വന്നേക്കും. വിവാദമുണ്ടാക്കി ശ്രദ്ധ നേടുകയെന്ന പയറ്റിത്തെളിഞ്ഞ തന്ത്രത്തിന്റെ പുത്തൻ ആവിഷ്‌കാരമാണോ ഇതെന്ന് സംശയിക്കുന്നവരേയും തെറ്റ് പറയാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |